District News
പനങ്ങാട്: മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച കടയുടമയെ പോലീസ് പിടികൂടി. ചേർത്തല സ്വദേശിയായ നെട്ടൂരിൽ താമസിക്കുന്ന ആലപ്പുഴ പട്ടണക്കാട് ആന്റണി നിവാസിൽ ജിജോ ആന്റണി (43) ആണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്.
നെട്ടൂരിൽ ഇയാളുടെ ഉടമസ്ഥതിയിലുള്ള ഫാത്തിമ മെഡിക്കൽസിൽ യുവതി ജോലിക്കെത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളൂ. ജിജോ ആക്രമിച്ചപ്പോൾ യുവതി മുറിയിൽനിന്ന് ഓടി രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിച്ചു.
തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പനങ്ങാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
District News
നെടുന്പാശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 24 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി ഇരവേലി മംഗലത്ത്പറമ്പ് റിസ്വാൻ (23), സൗത്ത് ചെല്ലാനം ചിത്തിര ഡെയ്ലിൽ വിക്ടർ ജോസ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടി.
ബംഗളൂരുവിൽ നിന്ന് രാസലഹരി വാങ്ങി കാറിൽ വരുന്ന വഴിയാണ് അത്താണി ഭാഗത്ത് വച്ച് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഡാഷ്ബോർഡിന് കീഴിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ഐടി മേഖലയിൽ ആയിരുന്നു വില്പന. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ്ടീം ഡിവൈഎസ്പിമാരായ ജെ. ഉമേഷ് കുമാർ, എൻ. ബാബുക്കുട്ടൻ നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്ഐ അരുൺ ദേവ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
District News
പറവൂർ: ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി വടക്കേക്കര പഞ്ചായത്ത് പരിധിയിലെ പ്രശ്നങ്ങൾ പരിശോധിക്കാനായി ദേശീയപാതാ പ്രോജക്ട് ഡയറക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി. പഞ്ചായത്ത് പരിധിയിലുള്ള മൂന്ന് കിലോമീറ്റർ പ്രദേശത്തെ നിർമാണ പുരോഗതി സംഘം വിലയിരുത്തി.
ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപത്തെ വള്ളാട്ടുതറ റോഡിന്റെയും വാവക്കാട്-മാച്ചാന്തുരുത്ത് റോഡിന്റെയും ടാറിംഗ് ഉടൻ നടത്തും. ലേബർ കവലയിൽ ഏഴു മീറ്റർ നീളത്തിൽ കാന നിർമിക്കും. ഇതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകും.
കട്ടത്തുരുത്ത്, തുരുത്തിപ്പുറം അടക്കം നാലിടങ്ങളിൽ സർവീസ് റോഡ് നിർമിക്കും. മുറവൻതുരുത്തിൽ അടിപ്പാത പ്രായോഗികമല്ലാത്തതിനാൽ ഓവർബ്രിഡ്ജ് സംവിധാനം ഒരുക്കുമെന്നും എല്ലാ കണക്ടിവിറ്റി റോഡുകളെയും ഹൈവേയുമായി ബന്ധിപ്പിക്കുമെന്നും എൻഎച്ച് അധികൃതർ ഉറപ്പു നൽകി.
പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 12 കോടിയുടെ പ്രോജക്ട് ദേശീയപാതാ അഥോറിറ്റിക്ക് പഞ്ചായത്ത് കൈമാറി. ഇതിന് അംഗീകാരം നൽകാമെന്നുമുള്ള ഉറപ്പും പ്രോജക്ട് ഡയറക്ടർ നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ് പറഞ്ഞു.
District News
കൊച്ചി: തമ്മനം ഭാഗത്തുള്ള ബോയ്സ് ഹോസ്റ്റലിലെ മുറിയില്‍ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച പ്രതി പിടിയിലായി. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി റെജിന്‍ അലിയെ (35) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഹോസ്റ്റലില്‍ താമസിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ജോലി ചെയ്യുന്ന യുവാവിന്റെ ലാപ്ടോപ്പാണ് പ്രതി മോഷ്ടിച്ചത്. ഒഎല്‍എക്സ് വഴി പരിചയപ്പെട്ട യുവാവിന്റെ ഹോസ്റ്റല്‍ മുറി കാണാനെന്ന രീതിയിലെത്തിയ പ്രതി ബാഗില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ വിലവരുന്ന ലാപ്ടോപ് മോഷ്ടിക്കുകയായിരുന്നു.
തുടര്‍ന്ന് യുവാവ് നല്കിയ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളഞ്ഞ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞു.
കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പാലക്കാട് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലക്കാടുള്ള ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച ലാപ്ടോപ്പ് ഒഎല്‍എക്സ് വഴി തൃശൂരിലുള്ള മറ്റൊരാള്‍ക്ക് ഇയാള്‍ വിറ്റിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
District News
ചെറായി: ചെറായി ബീച്ചിലെ നടപ്പാതയുടെ അടിഭാഗത്തെ കല്ലുകൾ ഇളകി മാറിയതോടെ ഇതുവഴി നടക്കുന്നത് സന്ദർശകരുടെ ജീവനു ഭീഷണിയായി മാറിയിരിക്കുകയാണ്.
500 മീറ്ററോളം വരുന്ന നടപ്പാതയുടെ വടക്കേ അറ്റത്താണ് കരിങ്കല്ലുകൾ ഇളകി മാറിയത്. ഇതുവഴി കൂടുതൽ പേർ നടന്നാൽ നടപ്പാത പൂർണമായും ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ട്.
എന്നാൽ ഇതുവരെയും ഈ ഭാഗത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
District News
പള്ളുരുത്തി : കൊച്ചി നഗരസഭയുടെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന ഇടക്കൊച്ചിയിലെ ശുചിമുറി മലിനജലമുൾപ്പെടെ സംസ്കരിക്കാനുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) നിർമാണം സെപ്റ്റംബറോടെ പൂർത്തിയാകും. ഇടക്കൊച്ചി സൗത്ത് 59-ാം ഡിവിഷനിൽ വിഎടി റോഡിന്റെ അറ്റത്തായി കായലിനോടു ചേർന്ന് നഗരസഭയുടെ 50 സെന്റ് സ്ഥലത്താണ് 18 കോടി രൂപ ചെലവിൽ പ്ലാന്റ് നിർമാണം പുരോഗമിക്കുന്നത്.
ഇടക്കൊച്ചിയിലെ 59-ാം വാർഡ് കേന്ദ്രീകരിച്ച് നടപ്ലാക്കുന്ന ഈ പദ്ധതി നഗരസഭയുടെ ഒരു പൈലറ്റ് പദ്ധതിയാണ്. ഡിവിഷനിലെ 2000ത്തോളം വീടുകളിലെ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വീടുകളിൽ നിന്ന് ഉണ്ടാകുന്ന എല്ലാ അഴുക്കുവെള്ളത്തെയും വീട്ട് വളപ്പിൽ സ്ഥാപിക്കുന്ന ചെറിയ ചേംബറിലേക്ക് എത്തിച്ച് ചേംബറിൽ നിന്ന് പൈപ്പ് കണക്ഷൻ നൽകി പ്ലാന്റിലേക്ക് എത്തിച്ച് ശുചീകരിക്കുന്നതാണ് പദ്ധതി.
ശുചീകരിക്കുന്ന മലിനജലം കൃഷിക്കും കെട്ടിട നിർമാണ ആവശ്യങ്ങൾക്കും ഉപയോഗിക്കാനും സാധിക്കും. പ്രതിദിനം 11 ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാൻ പദ്ധതിയിലൂടെ സാധിക്കും. ഡിവിഷനിലെ വീടുകളെ പ്ലാന്റുമായി ബന്ധിപ്പിച്ചു നാല് ഇഞ്ച് വീതിയുള്ള പൈപ്പിടുന്നുണ്ട്. അതിൽ 40 മീറ്ററോളം ഇടവിട്ട് മാൻ ഹോളുകൾ നിർമിച്ചിട്ടുണ്ട്. വീടുകളിൽ നിന്ന് മറ്റു ഉപകരണങ്ങളുടെ സഹായമില്ലാതെ പൈപ്പ് വഴി പ്ലാന്റ് വരെ ഒഴുകിയെത്തുന്ന സാങ്കേതിക വിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
പൈപ്പിടുന്നതിനും റോഡ് പൊളിച്ച് പുനർനിർമിക്കാനുമാണ് കൂടുതൽ പണം ചെലവാകുന്നത്. പൈപ്പ് ഇടുമ്പോൾത്തന്നെ, ആ സ്ഥലം മൂടി കോൺക്രീറ്റ് ചെയ്യുന്നുണ്ട്. ടാർ റോഡ് പൊളിക്കുമ്പോഴും റോഡ് പുനർനിർമിക്കും.
അറ്റകുറ്റപ്പണിയും മാൻഹോളുകൾ വഴി നടത്താൻ കഴിയും. പൈപ്പിടുന്ന ജോലികൾ 90 ശതമാനവും 1.1 എംഎൽഡി മലിനജല പ്ലാന്റിലെ 20 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കുകളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ കീഴിലാണ് ഇത് നടപ്പിലാക്കുന്നത്. ഗ്രീൻ വേ സൊല്യൂഷൻസിനാണ് പദ്ധതി നിർവഹണ ചുമതല. അഞ്ച് വർഷത്തേക്ക് പ്ലാന്റും ഇവർ തന്നെയാണ് പ്രവർത്തിപ്പിക്കുക. പദ്ധതിയുടെ ഭാഗമായി പ്ലാന്റിന് സമീപത്തു പുന്തോട്ടവും കുട്ടികൾക്കും യുവാക്കൾക്കുമായി കളിസ്ഥലം ഒരുക്കുന്നുണ്ട്. ഇതിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
District News
പെരുമ്പാവൂര്‍: അക്ഷരങ്ങളെ കലയാക്കി മാറ്റിയ കൂവപ്പടിയുടെ സ്വന്തം പി.പി. റാഫേല്‍ പള്ളിക്കരക്കാരന്റെ (ത്രീഡി ബേബി റാഫേല്‍-74) വിയോഗം നാടിന് തീരാദുഖമായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, അറബി ഭാഷകളിലായി അഞ്ചു തരത്തില്‍ അക്ഷരങ്ങളെ കീഴ്മേല്‍ മറിച്ച്, കണ്ണാടിയില്‍ പ്രതിഫലിക്കുന്നതുപോലെ അനായാസം എഴുതുന്ന മിറര്‍ ഇമേജ് റൈറ്റിംഗ് വിദ്യയിൽ പ്രശസ്തനായിരുന്നു അദ്ദേഹം.
ഇരുകൈകളും ഉപയോഗിച്ച് ഒരേസമയം വ്യത്യസ്ത ഭാഷകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ എഴുതുക, ചുണ്ടുകളും കാല്‍വിരലുകളും കൊണ്ട് അക്ഷരങ്ങള്‍ കുറിക്കുക, കണ്ണുകെട്ടി എഴുതുക, വര്‍ത്തമാനപത്രങ്ങളുടെ റിവേഴ്സ് റീഡിംഗ്, ഇതുകൂടാതെ മ്യൂസിക്കല്‍ കീബോര്‍ഡ് തലതിരിച്ചു പിടിച്ചു വായിക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ അവിശ്വസനീയ പ്രകടനങ്ങളില്‍ ചിലത് മാത്രമായിരുന്നു.
2007ല്‍ ഇന്ത്യന്‍ ട്രേഡ് ഫെയര്‍ ഫൗണ്ടേഷന്റെ റൈറ്റിംഗ് വിസാര്‍ഡ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
കളമശേരി എച്ച്എംടിയില്‍ 30 വര്‍ഷം മെഷീനിസ്റ്റായി സേവനമനുഷ്ഠിച്ച ശേഷം കൂവപ്പടിയില്‍ ത്രീഡി ഡിജിറ്റല്‍ സ്റ്റുഡിയോ ആരംഭിച്ചു. ഓട്ടന്തുള്ളല്, കവിത, വേഷപ്രച്ഛന്ന മത്സരം, അഭിനയം തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധനേടി.
District News
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കോട്ടപ്പുറം ഭാഗത്ത് തെരുവ് നായകളുടെ ആക്രമണത്തിൽ രണ്ട് ആടുകളും ഒട്ടേറെ കോഴികളും ചത്തു. കോട്ടപ്പുറത്ത് ഇന്ദിരാ സുദർശനന്റെ രണ്ട് ആടുകളെയും നിരവധി കോഴികളെയുമാണ് തെരുവുനായകൾ കടിച്ചു കീറി കൊന്നത്.
പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും കുട്ടികളെയും വൃദ്ധരെയും നായകൾ ആക്രമിക്കുന്ന സ്ഥിതിയാണെന്നുംനാട്ടുകാർ പറയുന്നു. നായകളെ ഭയന്ന് ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്.
തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് സിപിഎം തൃപ്പൂണിത്തുറ വെസ്റ്റ് ലോക്കൽ കമ്മിറ്റിയും കോട്ടപ്പുറം ബ്രാഞ്ചും ആവശ്യപ്പെട്ടു.
District News
തിരുവാങ്കുളം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റിഫൈനറി റോഡില്‍ ഇരുമ്പനം പുതിയറോഡ് കവല മുതല്‍ ചിത്രപ്പുഴ പാലം വരെയുള്ള ഭാഗം നാലുവരിയാക്കാന്‍ ധാരണയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവാങ്കുളം മുനിസിപ്പല്‍ സോണല്‍ ഓഫീസിൽ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ധാരണയായത്.
പിഡബ്ല്യുഡി, റിഫൈനറി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംയുക്ത പരിശോധന നടത്തി അന്തിമ തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. എസ്റ്റിമേറ്റ് തീരുമാനിച്ച് ഫണ്ട് നല്കുന്ന മുറയ്ക്ക് ടെൻഡര്‍ നടപടി ആരംഭിക്കുമന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം, ഇരുമ്പനം ജംഗ്ഷന് വടക്ക് സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിലെ വെള്ളക്കെട്ട് നിവാരണ പ്രവൃത്തിയും ഇതിലുള്‍പ്പെടുത്താൻ യോഗത്തില്‍ ധാരണയായി.
നാല് വരിയാക്കുമ്പോള്‍ മധ്യഭാഗത്ത് വീതിയുള്ള മീഡിയനും ഇരുവശത്തേയ്ക്കും സ്ട്രീറ്റ് ലൈറ്റുകളും കാനകളും അതിന് മുകളില്‍ സ്ലാബ് വിരിച്ചു ഫുട്പാത്തും പരിഗണിക്കും. നിലവിലുള്ള പൈപ്പ് കൾവെര്‍ട്ടുകള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു. പിഡബ്ല്യുഡി, റിഫൈനറി ഉന്നത ഉദ്യോഗസ്ഥരും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും യോഗത്തിൽ പങ്കെടുത്തു.
മുൻപ് ചിത്രപ്പുഴ മുതല്‍ എച്ച്ഒസി ഗേറ്റ് വരെ നാലുവരിയാക്കാന്‍ ടെൻഡര്‍ നടപടികള്‍ പുരോഗമിക്കവേ, പുതിയറോഡ് ജംഗ്ഷന് വരെ നാല് വരിയാക്കിയാല്‍ മാത്രമേ വികസനത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളുവെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി അനൂപ് ജേക്കബ് പൊതുമരാമത്ത് മന്ത്രിയ്ക്കും റിഫൈനറി അധികൃതര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈഭാഗവും നാലുവരിയാക്കാന്‍ റിഫൈനറി ഒരുക്കമായിരുന്നെങ്കിലും അതിനായി തയാറാക്കിയ 17 കോടി രൂപയുടെ എസ്റ്റിമേറ്റ് വളരെ കൂടുതലാണെന്ന് റിഫൈനറി സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനൂപ് ജേക്കബ് യോഗം വിളിച്ചത്.
District News
കൊച്ചി: കണ്ടെയ്നര്‍ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന തെരുവുവിളക്കുകൾ ഈ മാസം 15 മുതൽ പ്രകാശിക്കുമെന്ന് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിളക്കുകളിലെ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികൾ അവസാവനഘട്ടത്തിലാണ്. കളമശേരി മുതല്‍ വല്ലാര്‍പ്പാടം വരെയുള്ള 17 കിലോമീറ്റര്‍ പാതയിലെ നാലു കിലോമീറ്റർ ദൂരത്തിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. ഇവ പ്രകാശിച്ച് തുടങ്ങി.
ബാക്കിയുള്ള ദൂരം ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി രണ്ടു ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. 15ഓടെ എല്ലാ തെരുവുവിളക്കുകളും പ്രവര്‍ത്തനക്ഷമമാക്കുന്ന നിലയിലാണ് ജോലികള്‍ പുരോഗമിക്കുന്നതെന്നും എന്‍എച്ച്എഐ അധികൃതര്‍ പറഞ്ഞു. 10 കോടി രൂപ ചെലവില്‍ 17 കിലോമീറ്റര്‍ കണ്ടെയ്നര്‍ റോഡില്‍ ഏകദേശം 1,100 തെരുവുവിളക്കുകളാണ് സ്ഥാപിക്കുന്നത്.
കണ്ടെയ്നര്‍ റോഡില്‍ സുഗമമായ വാഹന യാത്രയ്ക്ക് വഴിവിളക്കുകള്‍ വേണമെന്നത് യാത്രക്കാരുടെയും പ്രദേശവാസികളുടെയും പോലീസ് അധികൃതരുടെയുമൊക്കെ നിരന്തര ആവശ്യമായിരുന്നു. എന്നാല്‍ ദേശീയപാത അഥോറിറ്റി ഇതിനോട് മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. വിഐപികള്‍ കടന്നുപോകുമ്പോള്‍ മാത്രം മുളക്കാലുകളില് ലൈറ്റുകള്‍ നാട്ടി താത്കാലിക സംവിധാനം ഒരുക്കാറാണ് പതിവ്.
കണ്ടെയ്നര്‍ റോഡ് നിര്‍മിക്കുന്നതിനായുള്ള ആദ്യ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ റോഡില്‍ വൈദ്യുതീകരണത്തിനായുള്ള നിര്‍ദേശം ഉണ്ടായിരുന്നില്ല. കണ്ടെയ്നര്‍ ലോറികള്‍ മാത്രം സഞ്ചരിക്കുന്നതിനായുള്ള റോഡാണ് വിഭാവനം ചെയ്തിരുന്നത്. കൊച്ചി മെട്രോയുടെ നിര്‍മാണം ആരംഭിച്ചതോടെയാണ് സാധാരണ വാഹനങ്ങളും ഇതുവഴി കടത്തിവിടാൻ അധികൃതർ തീരുമാനിച്ചത്. ഇതോടെയാണ് റോഡില്‍ വൈദ്യുതീകരണം അത്യാവശ്യമായി വന്നത്.
District News
ആലുവ: ദീർഘദൂര ബസുകളിൽ നിന്നടക്കം നൂറുകണക്കിന് യാത്രക്കാർ വന്നിറങ്ങുന്ന ആലുവ ബൈപാസ് ജംഗ്ഷനിൽ മേൽ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊച്ചി മെട്രോ, എറണാകുളം, പറവൂർ, അങ്കമാലി, വരാപ്പുഴ മേഖലകളിലേക്ക് പോകേണ്ട യാത്രക്കാർക്ക് റോഡ് കുറുകെ കടക്കാനാകുന്നില്ലെന്നാണ് പരാതി.
ദേശീയപാതയിൽ നിന്ന് നേരിട്ടും രണ്ട് സർവീസ് റോഡുകൾ വഴിയും ബസുകൾ, ഭാരവണ്ടികൾ തുടങ്ങിയവ ഒരേ ദിശയിലാണ് ബൈപാസ് സ്റ്റോപ്പിലൂടെ കടന്നുപോകുന്നത്. ദേശീയ പാതയിലേക്ക് പോകുന്ന യാത്രാ ബസുകളടക്കം എതിർ ദിശയിലൂടെ പോകുന്നുമുണ്ട്. വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്നതിനാൽ സ്ത്രീകളും വിദ്യാർഥികളും റോഡ് കുറുകെ കടക്കാൻ പെടാപ്പാടിലാണ്.
മാർത്താണ്ഡവർമ പാലത്തിലൂടെ വരുന്ന വാഹനങ്ങളുടേയും എറണാകുളം ഭാഗത്ത് നിന്ന് ദേശീയ പാതയിലൂടെയും സർവീസ് റോഡിലൂടെയും വരുന്ന വാഹനങ്ങളുടേയും ആലുവ ടൗണിലേക്കുള്ള പ്രവേശന കവാടം ബൈപാസ് ജംഗ്ഷനാണ്. ആലുവയിൽ നിന്ന് ദേശീയ പാതയിലേക്കും പോകുന്നുണ്ട്. മറ്റൊരു ഇടറോഡും ഇവിടെ ചേരുന്നുണ്ട്. അഞ്ച് ദിശകളിൽ വാഹനങ്ങൾ വരുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
മെട്രോ യാത്രക്കാർ വന്നിറങ്ങുന്ന സ്റ്റോപ്പും ഇതാണ്. പാർക്ക് ചെയ്യാനായി ചെറുവാഹനങ്ങളും കൂടിച്ചേരുന്നതോടെ രാവിലെയും വൈകിട്ടും വലിയ ഗതാഗതക്കുരുക്കാണിവിടെ. ആലുവ ബൈപാസ് ഓട്ടോ സ്റ്റാൻഡിന്റെ ഭാഗത്തു നിന്ന് മെട്രോ സ്റ്റേഷനിലേക്ക് ലിഫ്റ്റ് സൗകര്യമുള്ള ഫുട് ഓവർബ്രിഡ്ജ് പണിയണമെന്ന് ആം ആദ്മി പാർട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നജീബ് ഹൈദ്രോസ്, ജില്ലാ കമ്മിറ്റി മെമ്പർ ബിനു ആന്റണി എന്നിവർ ആലുവ നഗരസഭ, കൊച്ചി മെട്രോ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
District News
അങ്കമാലി : കറുകുറ്റി മെട്രോ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് ഇതു സംബന്ധിച്ച നിവേദനം നൽകി. മെട്രോ ട്രെയിൻ എറണാകുളം ജില്ലാ അതിർത്തിയായ കറുകുറ്റിയിലേക്ക് നീട്ടേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും നിവേദക സംഘം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി.
ഈ ആവശ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും അതിനായി സാധ്യമായ നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. കറുകുറ്റി മെട്രോ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ലാലു ജോർജ് പൈനാടത്ത്, ജനറൽ സെക്രട്ടറി അഡ്വ. ജോസ് വി. ചക്യേത്ത്,
ട്രഷറർ ജോർജ് വാത്തിക്കുളം, വൈസ് പ്രസിഡന്റ് സി.എം. ദേവസി , ജോയിന്റ് സെക്രട്ടറി തോമസ് മുണ്ടാടൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ ലാൽ പോൾ പൈനാടത്ത്, വർഗീസ് പള്ളിയാൻ തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.
District News
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി വിശപ്പിന് വിരാമം പദ്ധതി ആരംഭിച്ചു.
പെരുമ്പാവൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.ആര്. അനിത ദേവി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോമി പോള്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ആനി മാര്ട്ടിന്, ആശുപത്രി ആര്‍എംഒ ഡോ. പ്രവീണ്‍, പെരുമ്പാവൂര്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി സാജു തോമസ്, ട്രഷറര്‍ എം.ഐ. വറുഗീസ്, പ്രൊജക്റ്റ് ചെയര്മാന് എ.ഒ. ജെയിംസ്, ടി.വി. ബേബി, മേഴ്സി ജെയിംസ്, ലയണ്‍സ് ക്ലബ് വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ബുഷ്റ തുടങ്ങിയവരും പങ്കെടുത്തു.
District News
ഫോർട്ടുകൊച്ചി : ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്കൊച്ചി കടപ്പുറത്തിന്റെ കവാടമായ വാസ്ക്കോഡ ഗാമ സ്ക്വയര്‍ മുതല്‍ നടപാത വരെ ഇരുട്ടില്‍. ഇത് മൂലം ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. സിഎസ്എംഎല്ലാണ് ഇവിടത്തെ വഴി വിളക്കുകള്‍ സ്ഥാപിച്ചത്. ഇവര്‍ക്ക് തന്നെയായിരുന്നു പരിപാലന ചുമതലയും.
ഇപ്പോള്‍ നഗരസഭയ്ക്ക് ഈ വിളക്കുകള്‍ കൈമാറിയതായാണ് വിവരം. ഇതേ തുടര്‍ന്ന് വിളക്കുകള്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതില്‍ നിന്ന് ഇവര്‍ പിന്മാറി. നഗരസഭയാകട്ടേ മറ്റാര്‍ക്കും ഇതിനായുള്ള കരാര്‍ നല്‍കിയിട്ടുമില്ല. ഇതോടെ ടൂറിസം കേന്ദ്രത്തിലെ വഴി വിളക്കുകള്‍ എന്ന് തെളിയിക്കുമെന്ന് യാതൊരു പിടിയുമില്ലാത്ത അവസ്ഥയാണ്. ഇത് മൂലം സന്ധ്യ മയങ്ങിയാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാണെന്നാണ് പരാതി.
കുടുംബവുമായി കടപ്പുറത്ത് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ലഹരി ഉപയോഗവും അനാശ്യാസ പ്രവര്‍ത്തങ്ങളും ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നതായും ആക്ഷേപമുണ്ട്. പൊലിസും ഈ ഭാഗത്ത് കാര്യമായ പട്രോളിംഗ് നടത്തുന്നില്ലെന്നും പരാതിയുണ്ട്.
വഴി വിളക്കുകള്‍ ഇല്ലാതായതോടെ തെരുവ് കച്ചവടക്കാരുടെ സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് നടപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ആശ്വാസം. ഇഴ ജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.
District News
മൂവാറ്റുപുഴ: നഗരവികസനത്തിന്റെ ഭാഗമായി മൂവാറ്റുപുഴയിലെ വഴിയോരങ്ങളില്‍ സ്ഥാപിച്ച ഇരുമ്പ് കൈവരികള്‍ തകര്‍ത്ത് വാഹനങ്ങള്‍ പാഞ്ഞുകയറുന്നത് പതിവാകുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ മൂവാറ്റുപുഴ ടിബി ജംഗ്ഷന് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ അശാസ്ത്രീയമായ നടപ്പാത നിര്‍മാണവും തകര്‍ന്ന കൈവരികളും ഇപ്പോള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയായിരിക്കുകയാണ്.
ടിബി ജംഗ്ഷന്, കച്ചേരിത്താഴം, നെഹ്രു പാര്ക്കിന് സമീപത്തുനിന്ന് കച്ചേരിത്താഴം പാലം തുടങ്ങുന്ന ഭാഗം, പോസ്റ്റ് ഓഫീസ് ജംഗ്ഷന് എന്നിവിടങ്ങളിലായി അഞ്ചിലധികം തവണയാണ് അടുത്തിടെ മാത്രം കൈവരികള്‍ വാഹനാപകടത്തില്‍ തകര്‍ന്നത്.
ടിബി ജംഗ്ഷനില്‍ മൂന്ന് തവണയാണ് വാഹനങ്ങള്‍ കൈവരിയിലേക്ക് ഇടിച്ചുകയറിയത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ തകര്‍ന്ന കൈവരികള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. തകര്‍ന്നു വീണ ഇരുമ്പ് പൈപ്പുകള്‍ നടപ്പാതയിലും റോഡിലുമായി അപകടകരമായ രീതിയിലാണുള്ളത്. ഇത് കാല്‍നടയാത്രക്കാരായ പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പടെ വലിയ തടസമാണ് സൃഷ്ടിക്കുന്നത്.
റോഡിലേക്ക് തള്ളിനില്ക്കുന്ന തകര്‍ന്ന പൈപ്പുകള്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ്. വളവില്‍ നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങള്‍ മീഡിയനിലേക്കും നടപ്പാതയിലെ കൈവരിയിലേക്കും പാഞ്ഞുകയറുകയാണ്. മുന്‍പ് ലോറി മീഡിയന് തകര്‍ത്ത് എതിര്‍വശത്തെ നടപ്പാതയിലെ കൈവരിയില്‍ ഇടിച്ചുനിന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കച്ചേരിത്താഴം പാലത്തിന്റെ കോണ്‍ക്രീറ്റ് കൈവരി തകര്‍ത്ത് മിനിലോറി പുഴയിലേക്ക് വീഴുന്ന തരത്തില്‍ അപകടകരമായി തൂങ്ങിക്കിടന്നത് സമീപകാലത്താണ്.
റോഡ് പലയിടത്തും പല വീതിയില്‍ നിര്‍മിച്ചതാണ് പ്രധാന അപകടകാരണമെന്നാണ് ആക്ഷേപം. ടിബി ജംഗ്ഷനിലെ വളവില്‍ നടപ്പാതയ്ക്ക് അമിത വീതിയാണുള്ളത്. റോഡിലേക്ക് തള്ളിനില്ക്കുന്ന നടപ്പാതയും കൈവരിയും, വേഗതയില്‍ വളവുതിരിഞ്ഞു വരുന്ന വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാറില്ല. പലയിടത്തും തകര്‍ന്ന ഭാഗങ്ങള്‍ താല്‍ക്കാലികമായി പുനഃസ്ഥാപിച്ചെങ്കിലും അപകടസ്ഥിതിക്ക് യാതൊരു മാറ്റവുമില്ല.
ടിബി ജംഗ്ഷനിലെ അപകട വളവ് നിവര്‍ത്തുകയും മധ്യത്തില്‍ നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റിസ്ഥാപിക്കുകയും സുരക്ഷാ കൈവരികള്‍ അടിയന്തരമായി ശാസ്ത്രീയമായ രീതിയില്‍ പുനര്‍നിര്‍മിക്കുകയും ചെയ്താല്‍ മാത്രമേ ഇവിടുത്തെ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരമാകൂ. കാല്‍നടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ എത്രയും വേഗം ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കോതമംഗലം: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലത്ത് സംഘടിപ്പിച്ച ഓക്സിജന്‍ കപ്പ് ഫുട്ബോള്‍ പ്രദര്‍ശന മത്സരത്തില്‍ പോലീസ് ഇലവന് കപ്പടിച്ചു. ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ ജനപ്രതിനിധികളുടെ എംഎല്‍എ ഇലവനും കേരള പോലീസ് ഇലവനും തമ്മിലായിരുന്നു മത്സരം. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ പോലീസ് ഇലവന് വിജയിച്ചു.
വനിതാ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരവും ശ്രദ്ധേയമായി. പങ്കെടുത്ത എല്ലാ വനിതാ ജനപ്രതിനിധികളും ആവേശകരമായ പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തില്‍ കവളങ്ങാട് പഞ്ചായത്ത് അംഗം ഷിഞ്ചു ബെന്നി ഒന്നാം സ്ഥാനവും, പല്ലാരിമംഗലം പഞ്ചായത്ത് അംഗം നിസാമോള്‍ ഇസ്മയില്‍ രണ്ടാം സ്ഥാനവും കോട്ടപ്പടി പഞ്ചായത്ത് അംഗം ബിന്‍സി മാത്യു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കേരള സര്ക്കാരിന്റെഓപ്പറേഷന് തൂഫാന് നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഓക്സിജന്‍ കപ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ നിരവധി ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
District News
മൂവാറ്റുപുഴ: കൊച്ചി-മധുര ദേശീയപാതയോരത്തെ കാനകളുടെ സ്ലാബുകളില്‍ വെള്ളം ഒഴുക്കിവിടാനായി സ്ഥാപിച്ച ഹോളുകളും പൈപ്പുകളും പൂര്‍ണമായി അടഞ്ഞുകിടക്കുന്നതായി വ്യാപക പരാതി.
കനത്ത മഴ പെയ്യുമ്പോള്‍ റോഡിലെ വെള്ളം കാനയിലേക്ക് സുഗമമായി ഒഴുക്കിവിടാന്‍ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. കാനയ്ക്ക് മുകളിലെ സ്ലാബുകളില്‍ വെള്ളം കെട്ടിക്കിടന്ന് മണ്ണും ചെളിയും അടിഞ്ഞുകൂടി കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
വെള്ളം കാനയിലേക്ക് ഇറങ്ങിപ്പോകേണ്ട ദ്വാരങ്ങള്‍ പൂര്‍ണമായും മണ്ണും മാലിന്യങ്ങളും വന്ന് മൂടിയിരിക്കുന്നു. കാനയിലെ തടസങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാനും അടഞ്ഞുകിടക്കുന്ന ഹോളുകള്‍ വൃത്തിയാക്കാനും അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
District News
കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം മുനിസിപ്പല്‍ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ കെ. കരുണാകരന്റെ 108-ാം ജന്മദിന അനുസ്മരണ സമ്മേളനം കെപിസിസി മെമ്പര്‍ എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന് ലീഡര്‍ കെ. കരുണാകരന്റെ പേര് നല്‍കണമെന്ന് സമ്മേളനം അവശ്യപ്പെട്ടു.
വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.ആര്. അജി അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, മുനിസിപ്പല്‍ കൗണ്‍സിലര്‍ മജോ മാത്യു, പി.സി. ജോര്‍ജ്, സണ്ണി വര്‍ഗീസ്, കെ.ഐ. ജേക്കബ്, ഷാജി നെല്ലിക്കുഴി എന്നിവര്‍ പ്രസംഗിച്ചു.
District News
കോലഞ്ചേരി: കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ പട്ടികജാതി-വർഗ കോളനികളിൽ നടപ്പാക്കുന്ന "ഉയരെ ഉന്നതി' പദ്ധതിയുടെ ഭാഗമായി തിരുവാണിയൂർ പഞ്ചായത്തിലെ തിരുമല ഉന്നതിയിൽ സംഘടിപ്പിച്ച നാലാമത് അദാലത്തിൽ വീട് അറ്റകുറ്റപ്പണികൾ, ചികിത്സാ സഹായം, പട്ടയവുമായി ബന്ധപ്പെട്ടവ അടക്കം 77 പരാതികൾ ലഭിച്ചു.
പരാതികളിൽ അടിയന്തര നടപടികൾ സ്വീകരിച്ച് പരിഹാരം ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും വി.പി. സജീന്ദ്രൻ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എൻ. മോഹനൻ അധ്യക്ഷനായി.
District News
കോതമംഗലം:പശുത്തൊഴുത്തിനും വൈക്കോൽപുരയ്ക്കും തീപിടിച്ചു. നെല്ലിക്കുഴി 314 ൽ വിളയാളിൽ ഇബ്രാഹിമിന്റെ പശുത്തൊഴുത്തിനും വൈകോൽപുരയ്ക്കുമാണ് തീപിടിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെതുടർന്ന് കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മൂന്നു പശുക്കിടാരികളും ഉദ്ദേശം 50 കെട്ടോളം വൈക്കോലും ഷെഡിൽ ഉണ്ടായിരുന്നു.സ്റ്റേഷൻ ഓഫീസർ മുഹമ്മദ് അജ്മൽ ഷായുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
District News
വൈപ്പിന്‍: തീരദേശ മണ്ഡലമായ വൈപ്പിന്‍ കരയുടെ തീരാശാപമാണ് ഇവിടെ വര്‍ഷങ്ങളായി തുടരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം. എട്ടു ഗ്രാമപഞ്ചായത്തുകളിലായി നാലര ലക്ഷത്തിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ കുടിവെള്ളത്തിനായുള്ള നിരന്തര മുറവിളിക്ക് നാലു പതിറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ട്. എന്നിട്ടും ശാശ്വത പരിഹാരം ഇന്നും കൈയെത്താ ദൂരത്ത് തന്നെയാണ്.
പര്യാപ്തമാകാതെ...
ഹഡ്കോ, ചൊവ്വര പദ്ധതികള്‍ നഗരത്തിലെ ചില പ്രദേശങ്ങള്‍ക്കും വൈപ്പിന്‍ മണ്ഡലത്തിലെ കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം പഞ്ചായത്തുകള്‍ക്കും വേണ്ടിയാണ് രണ്ടര പതിറ്റാണ്ട് മുമ്പ് ഹഡ്കോ കുടിവെള്ള പദ്ധതി നിലവില്‍ വന്നത്. ഇതില്‍ നിന്ന് വൈപ്പിന്‍ കരയിലെ മൂന്ന് പഞ്ചായത്തുകള്‍ക്ക് മാത്രമായി 10 എംഎല്‍ഡി വെള്ളം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പ്രഖ്യാപിത അളവിലെ കുടിവെള്ളം ഇന്നും ലഭിക്കുന്നില്ല.
മണ്ഡലത്തിന്റെ വടക്കന്‍ മേഖലയായ എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കും പറവൂര്‍ മേഖലയിലെ ചില പഞ്ചായത്തുകള്‍ക്കുമായി ചൊവ്വരയില്‍ മറ്റൊരു കുടിവെള്ള പദ്ധതിയും നിലവില്‍ വന്നെങ്കിലും ഫലം കണ്ടില്ല. ഈയടുത്ത് പള്ളിപ്പുറം പഞ്ചായത്ത് ഉള്‍പ്പെടെ പലയിടങ്ങളിലും ബൂസ്റ്റര്‍ പമ്പ്, ഫീഡര്‍ ലൈന്‍ സ്ഥാപിച്ചെങ്കിലും വൈപ്പിന്‍കാരെ അത് കനിഞ്ഞില്ല.
നോക്കുകുത്തികളായി നാലു ഭൂതല ടാങ്കുകള്‍
മുരുക്കുംപാടത്തും മാലിപ്പുറത്തും ഞാറക്കലും എടവനക്കാടും വര്‍ഷങ്ങളെടുത്ത് കോടികള്‍ മുടക്കി പുതിയ ജലസംഭരണികള്‍ സ്ഥാപിച്ചെങ്കിലും ഇപ്പോള്‍ അവ നോക്കുകുത്തിയായി മാറി. രണ്ട് പദ്ധതികളുടെയും വാലറ്റമായ എടവനക്കാട് പഞ്ചായത്തിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. ഇവിടെ തീരമേഖലയിലെ വാര്‍ഡുകളില്‍ മാസത്തില്‍ ഒരു തവണയെങ്കിലും രണ്ടാഴ്ചയിലധികം കുടിവെള്ളം മുടങ്ങും.
എളങ്കുന്നപ്പുഴ പൂക്കാട്, ചാപ്പക്കടപ്പുറം, ഞാറക്കല്‍ കിഴക്കേ അപ്പങ്ങാട്, മഞ്ഞനക്കാട്, ആറാട്ടുവഴി കടപ്പുറം, നായരമ്പലം നെടുങ്ങാട്, പള്ളിപ്പുറം മുനമ്പം മേഖലകള്‍, കുഴുപ്പിള്ളി ചെറുവയ്പ്പ് ഭാഗം എന്നിവിടങ്ങളിലും പലപ്പോഴും ആഴ്ചകളോളം കുടിവെള്ളം മുടങ്ങാറുണ്ട്.
ആവശ്യകത ഇരട്ടിയിലധികമായി
ടൂറിസ്റ്റ് കേന്ദ്രമായ വൈപ്പിനില്‍ വള്ളത്തിന്റെ ആവശ്യകത രണ്ട് പതിറ്റാണ്ടിന് മുമ്പുള്ളതിനേക്കാളും ഇരട്ടിയാണ്. ചെറായി, മുനമ്പം മേഖലയിലെ റിസോര്‍ട്ടുകളും മറ്റും വന്ടാങ്കുകള് കെട്ടി ശുദ്ധജലം സംഭരിക്കാന്‍ തുടങ്ങിയതോടെയാണ് സ്ഥിതി വഷളായി. ടൂറിസ്റ്റ് മേഖലയിലുള്ള റിസോര്‍ട്ടുകള്‍, ഹോംസ്റ്റേ എന്നിവിടങ്ങളിലെ സിമ്മിംഗ് പൂളുകള്‍ക്ക് തന്നെ 2,000 ലിറ്റര്‍ ശേഷിയാണ്. ഇതിനെല്ലാം ഉപയോഗിക്കുന്നത് കുടിവെള്ളമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പള്ളിപ്പുറം പഞ്ചായത്ത് വാട്ടര്‍ അഥോറിറ്റിക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
വേണം സ്വന്തമായ കുടിവെള്ള പദ്ധതി
വൈപ്പിന്‍ കരയ്ക്ക് വേണ്ടത് സ്വന്തമായ കുടിവെള്ള പദ്ധതിയാണ്. റോ വാട്ടര്‍ സ്ഥലത്തെത്തിച്ച് ശുദ്ധീകരിച്ച് ഇവിടെയുള്ള ടാങ്കുകളില്‍ സംഭരിക്കുകയും വിതരണം നടത്തുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. ടോണി ചമ്മിണി എംഎല്‍എ ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണമായ ഒരു നിലപാടാണ് എടുത്തിട്ടുള്ളത്.
ആലുവയിലെ നിര്‍ദിഷ്ട 190 എംഎല്എഡി ശേഷിയുള്ള പുതിയ പദ്ധതിയാണ് ഇനി വൈപ്പിന്‍കരയ്ക്ക് ഏക പ്രതീക്ഷ. ഇത് പൂര്‍ത്തിയായാല്‍ വൈപ്പിന്‍-പറവൂര്‍ മേഖലയ്ക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കും.
കൊച്ചി നഗരത്തില്‍ നിലവില്‍ നടന്നുരുന്ന പുതിയ കുടിവെള്ള പദ്ധതി പൂര്‍ത്തിയയി കഴിഞ്ഞാല്‍ പദ്ധതിയില്‍ നിന്നും നഗരത്തിലേക്കുള്ള വിഹിതം കുറച്ച് അത് വൈപ്പിന്‍ മേഖലയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
പശ്ചിമകൊച്ചിക്കും വേണം കുടിനീര്
ഫോര്‍ട്ടുകൊച്ചി: ജില്ലയില്‍ കുടിവെള്ള പ്രശ്നം ഏറെ രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് പശ്ചിമകൊച്ചി. എന്നാല്‍, പശ്ചിമകൊച്ചിക്കാരുടെ ദാഹമകറ്റാന്‍ അധികൃതര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നതാണ് വാസ്തവം. പശ്ചിമകൊച്ചിയിലെ നഗരസഭ പ്രദേശങ്ങളിലും കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ജില്ലാ കളക്ടര്‍ പറയുമ്പോഴും ടാങ്കര്‍ ലോറിയില്‍ എത്തുന്നത് പതിവുപോലെ തന്നെ വെള്ളമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യങ്ങളിലെല്ലാം റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ കുടിവെള്ളം ടാങ്കര്‍ ലോറികളില്‍ എത്തിക്കുകയാണ് രീതി. ഇതിനായി അടിയന്തര ടെൻഡര്‍ വിളിക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണ പ്രതിസന്ധി രൂക്ഷമായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന വാക്കില്‍ ജില്ലാ ഭരണകൂടം നടപടിയൊതുക്കിയെന്നാണ് ജനപ്രതിനിധികളും പറയുന്നത്. കുടിവെള്ളം ജല അഥോറിറ്റിയില്‍ നിന്ന് സൗജന്യമായി നല്‍കുമെന്ന് പറയുമ്പോഴും ആവശ്യത്തിന് ടാങ്കര്‍ ലോറികള്‍ കിട്ടാത്ത അവസ്ഥയുണ്ട്.
കുടിവെള്ള ക്ഷാമം നേരിട്ട് ദിവസങ്ങള്‍ പിന്നിട്ടതിനു ശേഷമാണ് ജില്ലാ ഭരണകൂടം ഇടപെടല്‍ നടത്തിയതെന്നും ആക്ഷേപമുണ്ട്. ചുരുക്കം ചിലയിടങ്ങളില്‍ പമ്പിംഗ് നടക്കുന്നിടത്ത് കിട്ടുന്നത് മലിന ജലവുമാണ്. മരട് മുനിസിപ്പാലിറ്റിയിലും കുമ്പളം പഞ്ചായത്തിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മരട് ജല ശുദ്ധീകരണശാലയുട ജല സ്രോതസായ പാഴൂര്‍ പമ്പ് ഹൗസില്‍ പമ്പ് സെറ്റിന് അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ പേരില്‍ ജല വിതരണത്തിന് കഴിഞ്ഞ നാലു മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ജനത്തെ വലയ്ക്കുന്നത്. പണം കൊടുത്ത് കുടിവെള്ളം വാങ്ങിയാണ് ഇപ്പോള്‍ പലരും ദാഹമകറ്റുന്നതും പാചകം ചെയ്യുന്നതും.
അമൃത് പദ്ധതി പുനഃപരിശോധിക്കണം
കുടിവെള്ള വിതരണ കരാറുകാര്‍ക്ക് മൂന്നു മാസത്തെ പണം കുടിശികയായി കിട്ടാനുള്ളതിനാല്‍ പ്രാധാന്യമനുസരിച്ചുള്ള ഇടങ്ങളിലേക്ക് മാത്രമാണ് കുടിവെള്ളം എത്തിക്കുന്നത്. സ്വകാര്യ കുടിവെള്ള വിതരണക്കാര്‍ ഈ അവസരം മുതലെടുത്ത് അമിത കൂലി ഈടാക്കുന്നുമുണ്ട്. പാഴൂര്‍ പമ്പ് ഹൗസിലെ 804 എച്ച്.പി.മോട്ടറുകളില്‍ ഒന്ന് തകരാറായതിനെ തുടര്‍ന്നാണ് കഴിഞ്ഞ നാലു മുതല്‍ കുടിവെള്ള വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. മൂന്ന് മോട്ടറുകളാണ് ഇവിടെയുള്ളത്. ഇതില്‍ രണ്ടെണ്ണം തകരാറിലാണ്.
ഒരു പമ്പ് സെറ്റെങ്കിലും ശരിയായാല്‍ ഒരു പരിധി വരെ പ്രശ്നം തീര്‍ക്കാന്‍ കഴിയും. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഉടന്‍ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് ജല അഥോറിറ്റി അധികൃതര്‍ പറയുന്നത്. ഇതിനിടെ പ്രശ്നം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മന്ത്രി മോന്‍സ് ജോസഫിന്റെയും മുഹമ്മദ് ഷിയാസ് എംഎല്‍എയുടേയും സാന്നിധ്യത്തില്‍ ഉന്നതതല യോഗം നടന്നതാണ് ജനത്തിന്റെ പ്രതീക്ഷ.
ജലവിഭവ വകുപ്പ് റദ്ദാക്കിയ അമൃത് 2.0 പദ്ധതി പുനഃപരിശോധിക്കുന്നതടക്കം തീരദേശ കൊച്ചിയുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാകും എന്നതാണ് യോഗ തീരുമാനം. അമൃത് പദ്ധതി വഴി തോപ്പുംപടിയില്‍ നാലുലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് നിര്‍മാണവും പമ്പ് ഹൗസ് നവീകരണവും അനുബദ്ധ പൈപ്പ്ലൈന് ജോലികളും ഉള്‍പ്പെടുന്ന പദ്ധതിയാണ് 2027 ഓടെ പൂര്‍ത്തികരിക്കാന്‍ കഴിയുന്നതെന്ന് മുഹമ്മദ് ഷിയാസ് എംഎല്‍എ പറഞ്ഞു.
District News
കൊച്ചി: ജൂലൈ മാസം ആദ്യ ആഴ്ച പിന്നിടുമ്പോഴും ജില്ലയില്‍ പെയ്യാന്‍ മടിച്ച് മഴ. കാലവര്‍ഷത്തില്‍ ജില്ലയ്ക്ക് ലഭിക്കേണ്ട മഴയില്‍ ഇതുവരെ 21 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്താകെ 32 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകള്‍ക്ക് മാത്രമാണ് ഇതുവരെ സാധാരണ ഗതിയിലുള്ള മഴ ലഭിച്ചിട്ടുള്ളത്. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ മൂന്നു വരെ 771.3 മില്ലിമീറ്റര്‍ മഴയാണ് ജില്ലയ്ക്ക് ആകെ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ 606 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഈ കാലയളവില്‍ ലഭിച്ചിട്ടുള്ളത്. കാലവര്‍ഷം തുടങ്ങിയതിനു ശേഷം ഏതാനും ദിവസങ്ങള്‍ മാത്രമാണ് ജില്ലയില്‍ ശക്തമായ മഴ ലഭിച്ചത്. വരുന്ന രണ്ടു ദിവസങ്ങളില്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
District News
കൊച്ചി: പോലീസ് ക്യാമ്പിൽ മദ്യപാനം കണ്ടെത്തിയതിനെ തുടര്‍ന്ന് പിടികൂടി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഓടിപ്പോയ പോലീസുകാരന് ക്യാമ്പില്‍ തിരിച്ചെത്തിയില്ല.
ഹില്‍പാലസ് പോലീസ് ക്യാമ്പിലെ ബാരക്കിലിരുന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മദ്യപിക്കുന്നതിനിടെയാണ് കെഎപി ഒന്നാം ബറ്റാലിയനിലെ മൂന്ന് പോലീസുകാരെ പതിവ് പരിശോധനയ്ക്കെത്തിയ ഓഫീസര്‍മാര്‍ കുടിച്ചു തീരാത്ത മദ്യക്കുപ്പിയും ഗ്ലാസും മറ്റുമായി പിടികൂടിയത്.
ബറ്റാലിയനിലെ പോലീസുകാരായ കെ.യു. അഭിലാഷ്, എന്‍. നവാസ്, എം. വിഷ്ണു എന്നിവരെ സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് കൂട്ടത്തിലുണ്ടായ അഭിലാഷ് അവിടെയുണ്ടായിരുന്ന പോലീസുകാരെ തള്ളിയിട്ടു ഓടി രക്ഷപ്പെട്ടത്.
ഇയാള്‍ ഇതുവരെ ക്യാമ്പില്‍ തിരികെയെത്തിയിട്ടില്ല. ഒളിവിലാണെന്നാണ് പറയുന്നത്. സംഭവത്തിലുള്‍പ്പെട്ട നവാസിനെയും വിഷ്ണുവിനെയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി ഇരുവരും മദ്യപിച്ചത് പിന്നീട് സ്ഥിരീകരിച്ചു.
District News
കോതമംഗലം: കീരംപാറയില്‍ ജനവാസ മേഖലയില്‍ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. പുന്നേക്കാട് കൂരികുളം സ്വദേശി ഷെജി കുമാറിന്റെ വീടിന്റെ മേല്‍ക്കൂരയാണ് ആന തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ആന എത്തിയത്. സംഭവത്തിൽ വീട്ടുകാര്‍ക്ക് പരിക്കുകളൊന്നും ഇല്ല.
കാട്ടാന ഭീതിയില്‍ പേടിച്ചാണ് ഷെജിയും മാതാപിതാക്കളും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം കഴിയുന്നത്. എട്ടു വര്‍ഷമായി കാട്ടാന ഈ പ്രദേശത്ത് എത്തുന്നുണ്ട്. ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് ഓടിച്ചു വിടുമെങ്കിലും ആന വീണ്ടും തിരിച്ചെത്തും. നേരത്തെ രാത്രിയാണ് ആന എത്തിക്കൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സന്ധ്യയാകുമ്പഴേക്കും ആനകൾ ജനവാസ മേഖലയില്‍ എത്തുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥരോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച രാത്രി ഒരു കാട്ടാന മാത്രമാണ് എത്തിയതെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കൊമ്പനും രണ്ടു പിടിയാനുകളും ഒരു കുട്ടിയാനയുമാണ് പ്രദേശത്ത് എത്തിയിരുന്നത് എന്നാണ് ഷെജി കുമാര്‍ പറയുന്നത്.
രണ്ട് ദിവസം മുമ്പാണ് പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ച് ജനവാസ മേഖലയിലിറങ്ങിരുന്ന നാല് ആനകളെ വനപാലകരും നാട്ടുകാരുമടങ്ങുന്ന ദൗത്യ സംഘം ഉൾവനത്തിലേക്ക് തുരത്തിയോടിച്ചത്. എന്നിട്ടും പ്രദേശത്ത് ആനശല്യത്തിന് ഒരു ദിവസം പോലും അറുതിയില്ലെന്നത് നാട്ടുകാർക്കിടയിൽ അമർഷം ഉളവാക്കിയിരിക്കുകയാണ്.
District News
കളമശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും മറിച്ച് അവയെ ശക്തിപ്പെടുത്തുന്ന നടപടികളാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്.
കളമശേരി നഗരസഭയുടെ നവീകരിച്ച എസി ടൗണ്‍ഹാളും മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയത്തിലെ പാര്‍ക്കും ടര്‍ഫും ആധുനിക ഇന്‍ഡോര്‍ ജിമ്മും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രി അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. ഹൈബി ഈഡന് എംപി. എംഎല്‍എമാരായ ഉമാ തോമസ്, ടി.ജെ. വിനോദ്, കളമശേരി നഗരസഭാ ചെയര്മാന് ജമാല്‍ മണക്കാടന്, വൈസ് ചെയര്‍പേഴ്സണ്‍ ഷറീന ഖമറുദ്ദീന്,
സ്ഥിരം സമിതി അധ്യക്ഷരായ എം.എ. വഹാബ്, വി.എച്ച്. ആസാദ്, അഞ്ജു മനോജ് മണി, മാര്ട്ടിന് തായ്കേരി, ബിന്ദു മനോഹരന്, നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.എ. വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു.
District News
ആലുവ: പെരിയാറിന് കുറുകെയുള്ള തുരുത്ത് റെയിൽവേ നടപ്പാലത്തിലൂടെ ആലുവ നഗരത്തിലെത്തിച്ചേരണമെങ്കിൽ നാട്ടുകാർക്ക് കാട് മൂടിയ പടികൾ കയറണം. വിദ്യാർഥികളും സ്ത്രീകളും ഉൾപ്പടെ നൂറുകണക്കിനാളുകൾ നഗരത്തിലെത്താൻ കാൽനടയായി നിത്യവും സഞ്ചരിക്കുന്ന പാതയിലെ പടികളാണ് കാടുമൂടിക്കിടക്കുന്നത്.
മുകളിലേക്കുള്ള പതിനഞ്ചോളം പടികൾ കുറ്റിച്ചെടികൾ നിറഞ്ഞ് നിൽക്കുകയാണ്. ഇതിനുള്ളിലൂടെ തപ്പിതടഞ്ഞ് വേണം റെയിൽവേ നടപ്പാലത്തിലെത്താൻ.
പകൽ സമയത്തുപോലും യാത്ര ദുഷ്കരമായ ഈ വഴിയിലൂടെ നേരം വൈകി കഴിഞ്ഞാൽ യാത്ര ചെയ്യാൻ ഭയക്കേണ്ട സാഹചര്യമാണ്. മുമ്പുണ്ടായിരുന്ന തുരുത്ത് എസ്എൻ ടൈൽസിന് സമീപമാണിത്. വഴി കാടുമൂടിയതോടെ നടപ്പാലം പിടിച്ചുപറിക്കാരും, മോഷ്ടാക്കളും താവളമാക്കുന്നുമുണ്ട്.
കഴിഞ്ഞ മാസം തുരുത്തിലെ കൺസ്ട്രക്ഷൻ കമ്പനി ജോലിക്കാരനായ ഒരാളുടെ പണമടങ്ങിയ പേഴ്സും, മൊബെൽ ഫോണും മോഷ്ടാക്കൾ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തിരുന്നു. തുരുത്ത് റെയിൽവേ നടപ്പാലത്തിൽ പോലീസ് പട്രോളിഗ് ഏർപ്പെടുത്തണമെന്നും, കാട് മൂടിയ നടവഴി കാട് നീക്കി സുരക്ഷിതമാക്കണമെന്നും തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.
District News
ആലുവ: വിദ്യാർഥികൾ മാതാപിതാക്കളുടെ മാത്രമല്ല ഈ നാടിന്റെ സ്വപ്നവും പ്രതീക്ഷയും കൂടിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നാടിന്റെ പുരോഗതിക്കായി വിദ്യാർഥികൾക്ക് സംഭാവന നൽകാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവ മഹാത്മഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും എംഎൽഎ മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവുകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് വെല്ലുവിളികളെ ഏറ്റെടുത്ത് വിദ്യാർഥികളെ പ്രാപ്തരാക്കാൻ സർക്കാർ തയാറെടുപ്പുകൾ നടത്തുകയാണ്. സിലബസുകൾ കാലഹരണപ്പെടുകയാണ്. തൊഴിൽ സാധ്യതകളെ മുൻനിർത്തിയാണ് സിലബസുകൾ രൂപീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് പെൺകുട്ടികൾ കൈവരിക്കുന്ന മുന്നേറ്റം പ്രശംസനീയമാണ്. രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ നീന്തൽ പരിശീലകൻ സജി വളാശേരിയെ ആദരിച്ചു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി.
എംപിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ എന്നിവർ മുഖ്യാതിഥികളായി. ആലുവ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സൈജി ജോളി, ബ്ലോക്ക് റിസോഴ്സ് ഓഫീസർ ആർ.എസ്. സോണിയ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ സി.എം. ശശിധരൻ തുടങ്ങിയവരും പ്രസംഗിച്ചു.
District News
ആലുവ: നിയോജക മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധാലുവാണ് അൻവർ സാദത്ത് എംഎൽഎയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എംഎൽഎമാരിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏറ്റവും കൂടുതൽ പരാതികൾ നൽകുന്നത് ആലുവ എംഎൽഎ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎൽഎമാരുടെ പരാതികൾ ഓരോ സെറ്റായി മുറിയിൽ മാറ്റി വച്ചിട്ടുണ്ട്. അതിൽ ഏറ്റവും പൊക്കമുളളത് അൻവർ സാദത്തിന്റേതാണെന്ന് മുഖ്യമന്ത്രിപറഞ്ഞു.
മണ്ഡലത്തിലെ വികസന കാര്യങ്ങളിലും വിദ്യാർഥികളുടെ ആവശ്യങ്ങളിലും സജീവമായി ഇടപെടുന്ന അൻവർ സാദത്ത് എംഎൽഎയുടെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി ആലുവയിൽ നടന്ന പരിപാടിക്കിടെ പ്രത്യേകം അഭിനന്ദിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലന കേന്ദ്രം ആലുവയിൽ ഒരുക്കുന്ന കാര്യത്തിൽ അനുകൂലമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വിദ്യാർഥികളുമായുള്ള സംവാദത്തിലും നിറഞ്ഞുനിന്നത് പ്രിയദർശിനി പദ്ധതി
ആലുവ: വനിതാ യാത്രക്കാർക്ക് നൽകുന്ന സൗജന്യ പദ്ധതിയിൽ നിന്ന് സാമ്പത്തിക ഭദ്രതയുള്ളവരെ ഒഴിവാക്കണമെന്നാവശ്യം ഉന്നയിച്ച് വിദ്യാർഥിനികൾ. എന്നാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് നൽകിയ സൗജന്യം അവരോടുള്ള ആദരവാണെന്നും അതുവഴി സാമൂഹിക സാമ്പത്തിക പുരോഗമനമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേദിയിൽ നിന്നും ഉയർന്ന വിദ്യാർഥികളുടെ കായികാധ്യാപകരില്ലെന്നതടക്കമുള്ള ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.
എസ്എസ്കെയിൽ രണ്ടു മാസമായി ശമ്പളമില്ല
ആലുവ: എസ് എസ് കെ യിൽ രണ്ട് മാസമായി ശമ്പളമില്ലെന്നും അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. മേയ്, ജൂൺ മാസങ്ങളിലെ ശമ്പളമാണ് ലഭിക്കാത്തത്. കഴിഞ്ഞ ഏപ്രിൽ മാസത്തെ ശമ്പളം ജൂണിലാണ് ലഭിച്ചത്. ആലുവ ബി ആർ സി യിലെ കരാർ, താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ് നിവേദനം നൽകിയത്.
District News
അങ്കമാലി: എംസി റോഡിലെ കാലടി പാലത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്കിൽ ഹൃദയാഘാതം മൂലം അത്യാസന്ന നിലയിലാകുകയും സമീപത്തുണ്ടായിരുന്ന സ്വകാര്യ ബസിലെ നഴ്സുമാർ ഓടിയെത്തി സിപിആർ നൽകുകയും നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത കാർ യാത്രികൻ പെരുമ്പാവൂർ പള്ളികവല ഹൈദരലി ജംഗ്ഷനിൽ ചീരക്കകുടി സി.ഇ. സിനാജ് (43) പുതുജീവിതത്തിലേക്ക്.
കാർഡിയോളജിസ്റ്റ് ഡോ. സാജൻ നാരായണന്റെ നേതൃത്വത്തിൽ ആൻജിയോ പ്ലാസ്റ്റിക് സർജറിക്ക് അടിയന്തരമായി വിധേയമാക്കി രക്തക്കുഴലിലെ ബ്ലോക്ക് നീക്കം ചെയ്തു.
ഇതേ തുടർന്ന് പൂർണ ആരോഗ്യവാനായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയ സിനാജിനെ എൽഎഫ് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളിയുടെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകിയാണ് യാത്രയാക്കിയത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറഞ്ഞാണ് അദ്ദേഹം ആശുപത്രി വിട്ടത്.
District News
അങ്കമാലി: തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ 24 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മട്ടാഞ്ചേരി ഇരവേലി മംഗലത്ത് പറമ്പ് റിസ്വാന് (23), സൗത്ത് ചെല്ലാനം ചിത്തിര ഡെയ്ലില്‍ വിക്ടര്‍ ജോസ് (36) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നെടുമ്പാശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് രണ്ടുപേരും രാസലഹരി വാങ്ങി കാറില്‍ വരുന്ന വഴിയാണ് അത്താണി ഭാഗത്ത് വെച്ച് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കാറിന്റെ ഡാഷ്ബോര്‍ഡിന് കീഴിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഐടി മേഖലയില്‍ ആയിരുന്നു വില്പന. ഇതില്‍ വിക്ടര്‍ അഭിഭാഷകനാണെന്നാണ് വിവരം.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ്ടീം, ഡിവൈഎസ്പിമാരായ ജെ. ഉമേഷ് കുമാര്‍, എന്‍.ബാബുക്കുട്ടന് നെടുമ്പാശേരി ഇന്‍സ്പെക്ടര്‍ ബി.കെ. അരുണ്‍, സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ ദേവ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
District News
പറവൂര്‍: ദേശീയപാത 66 നിര്‍മാണവുമായി ബന്ധപ്പെട്ട് പറവൂര്‍ നിയോജകമണ്ഡലത്തിലെ പറവൂര്‍ നഗരസഭ, വരാപ്പുഴ, ചിറ്റാറ്റൂകര ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഇരുവശവും ഉള്ള വെള്ളക്കെട്ട് മാറ്റാനായി 21.44 കോടി രൂപ നാഷണല്‍ ഹൈവേ അഥോറിറ്റി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന് അറിയിച്ചു.
പറവൂര്‍ നിയോജകമണ്ഡലത്തില്‍ നാഷണല്‍ ഹൈവേ 66 കടന്നുപോകുന്ന വരാപ്പുഴ മുതല്‍ മൂത്തകുന്നം വരെയുള്ള എല്ലാ പഞ്ചായത്തുകള്‍ക്കും നഗരസഭയ്ക്കും ഇതിന് വേണ്ടിയുള്ള എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
രണ്ടു പഞ്ചായത്തുകളും പറവൂര്‍ നഗരസഭയും തയാറാക്കി നാഷണല്‍ ഹൈവേ അഥോറിറ്റിക്കു നല്കിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് തുക അനുവദിച്ചത്. വരാപ്പുഴ പഞ്ചായത്തിന് 8.19 കോടിയും പറവൂര്‍ നഗരസഭയ്ക്ക് 7.58 കോടിയും ചിറ്റാറ്റുകര പഞ്ചായത്തിന് 5.67 കോടിയുമാണ് അനുവദിച്ചത്. മറ്റു രണ്ട് പഞ്ചായത്തുകളും എസ്റ്റിമേറ്റ് നല്കുന്ന മുറയ്ക്ക് തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
District News
ആലുവ : പച്ചക്കറി, മത്സ്യ മാർക്കറ്റ് പ്രവേശന കവാടത്തിലും പരിസരത്തും നടപ്പാത കൈയേറി വ്യാപാരം നടത്തുന്നവരെ ആലുവ നഗരസഭ ഒഴിപ്പിച്ചു. കാൽനടക്കാരുടെ പരാതിയെ തുടർന്നാണ് ആലുവ നഗരസഭയുടെ നടപടി. ഏതാനും മാസം മുമ്പ് ഒഴിപ്പിക്കപ്പെട്ടവർ തന്നെയാണ് വീണ്ടും കൈയേറിയത്.
ദേശീയ പാതയുടെ ഭാഗമായ സർവീസ് റോഡിലെ കൈയേറ്റം ഒഴിവാക്കാൻ നിരവധി പരാതികൾ ദേശീയ പാത അഥോറിറ്റിക്കും ലഭിച്ചിട്ടുണ്ട്. കൊച്ചി മേഖലയിൽ നിന്ന് ആലുവ നഗരത്തിലേക്ക് പ്രവേശിക്കുന്ന ഈ റോഡിൽ എപ്പോഴും ഗതാഗതക്കുരുക്കാണ്.
ദീർഘദൂര ബസുകളും ഇവിടെ കുടുണ്ടാറുണ്ട്. ദിനംപ്രതിപതിനായിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത് നടപ്പാത കച്ചവടക്കാർ കൈയേറിയതോടെ കാൽനടയാത്രക്കാരും ബുദ്ധിമുട്ടനുഭവിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നഗരസഭയുടെ നടപടി.
District News
ആലുവ: ആലുവയിൽ വീണ്ടും കഞ്ചാവ് ചെടികണ്ടെത്തി. എടത്തല മൃഗാശുപത്രിക്ക് സമീപം മലയിടം തുരുത്തിൽ കാടുപിടിച്ചു കിടന്ന സ്ഥലത്തു നിന്നുമാണ് 52 സെന്റീ മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.
കഞ്ചാവ് നട്ടു നനച്ചു വരുന്ന രീതിയിലാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. കൃഷിഭവൻ, കെഎസ്ഇബി എന്നിവയും ഇവിടെയാണ് പ്രവർത്തിക്കുന്നത്. ആരാണ് നട്ടതെന്നതിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ആലുവയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തുന്നത് കണ്ടെത്താൻ എക്സൈസിന്റെ പ്രത്യേക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഷാഡോ ടീം നടത്തിയ അന്വേഷണത്തിൽ രണ്ടാഴ്ച മുമ്പ് ഒന്നര കിലോ കഞ്ചാവുമായി പുക്കാട്ടുപടിയിൽ നിന്നും ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടിയിരുന്നു. ഇതേത്തുടർന്ന് എടത്തല, പുക്കാട്ടുപടി, വടശേരി, മുതിരക്കാട്ടു മുകൾ പ്രദേശങ്ങളിലും നിരന്തര പരിശോധന നടത്തുന്നുണ്ട്.
District News
കൂത്താട്ടുകുളം: ടൗണ്‍ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ച ടാര്‍ വീപ്പുകളില് നിറയ്ക്കാന്‍ എത്തിച്ച മണ്ണ് കെഎസ്ആർടിസി സബ് ഡിപ്പോ റോഡില്‍ പരന്ന് ചെളിക്കുളമായി. മഴ ശക്തമായതോടെ മണ്ണ് പൂര്‍ണമായും ചെളിയായി റോഡിലൂടെ ഒഴുകുകയായിരുന്നു. ഇതോടെ കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ദുരിതത്തിലാണ്.
ഇന്നലെ രാവിലെ നഗരസഭാ ചെയര്‍പേഴ്സണ്‍ റെജി ജോണിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് വീപ്പകള്‍ സ്ഥാപിച്ചത്. മഴയെ തുടര്‍ന്ന് തോടിന്റെ സൈഡ് ഇടിയുകയും ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിനുമായാണ് ടാര്‍ വീപ്പുകള്‍ സ്ഥാപിച്ചത്. എന്നാല്‍, ഈ വീപ്പുകള്ക്കുള്ളില് നിറയ്ക്കാനായി റോഡരികില്‍ കൂട്ടിയിട്ടിരുന്ന മണ്ണാണ് ഇപ്പോള്‍ വില്ലനായിരിക്കുന്നത്.
മഴ പെയ്തതോടെ മണ്ണ് മുഴുവന്‍ റോഡിലേക്ക് പടരുകയും പ്രദേശം ചെളിമയമാകുകയുമായിരുന്നു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളി തെറിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ഈ വഴി നടക്കാന്‍ പോലുമാകാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ തെന്നിവീഴാനും സാധ്യതയേറെയാണ്.
യാത്രയോഗ്യമല്ലാതായതോടെ നഗരസഭയ്ക്കെതിരേ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് സണ്ണി കുര്യാക്കോസ്, വാര്‍ഡ് കൗണ്‍സിലര്‍ സനൂപ് കൊളംപാടം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അടിയന്തരമായി റോഡിലെ ചെളി നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കാന്‍ അധികൃതര്‍ തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം പറഞ്ഞു.
District News
കോതമംഗലം: താലൂക്ക് വികസന സമിതി യോഗത്തിൽ വന്യമൃഗശല്യം, കുടിവെള്ളം, റോഡ് വികസനം, വൈദ്യുതി മുതലായ പ്രശ്നങ്ങൾ മുഖ്യ ചർച്ചയായി. മിനി സിവിൽ സ്റ്റേഷനിൽ നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു.
വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലെ വന്യമൃഗ ശല്യം തടയുന്നതിനായി നടപ്പിലാക്കുന്ന ഹാഗിംഗ് ഫെൻസിംഗ്, ട്രഞ്ചിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. വന്യമൃഗ ശല്യം ഫലപ്രദമായി തടയുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന് വനംവകുപ്പിനോട് യോഗം ആവശ്യപ്പെട്ടു.
താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ വാട്ടർ അഥോറിറ്റിക്കും ജലസേചന വകുപ്പിനും നിർദേശം നൽകി.
പിഡബ്ല്യുഡിയും ദേശീയപാത വിഭാഗവും നടപ്പിലാക്കുന്ന റോഡ് അറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും പുരോഗതിയും യോഗം ചർച്ച ചെയ്തു. നിലവിൽ നടക്കുന്ന ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും, നേര്യമംഗലം ഉൾപ്പെടെയുള്ള മേഖലകളിൽ റോഡ് നിർമാണവും വീതി കൂട്ടലും വേഗത്തിലാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് എംഎൽഎ നിർദേശം നൽകി.
താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ആവർത്തിച്ചുണ്ടാകുന്ന വൈദ്യുതി തടസം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ചൂണ്ടിക്കാട്ടി. ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ പൂർത്തീകരണം വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പോലീസ്, എക്സൈസ് വകുപ്പുകൾ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു.
മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, സൗമ്യ ശശി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർ കെ.എസ്. സതീശൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
District News
കോതമംഗലം: വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍ സമുദായ ശക്തീകരണ വര്‍ഷത്തോടനുബന്ധിച്ച് കെസിവൈഎം, മാതൃവേദി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ഫൊറോന പള്ളിയില്‍ മെഗാ മാര്‍ഗംകളി നടത്തി.
ഇടവക വികാരി ഫാ. ജെയിംസ് കക്കുഴിയില്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. ജോസ്മോന് തകിടിയില്‍, ഫാ. മാത്യു മുണ്ടയ്ക്കല്‍, മാതൃവേദി ആനിമേറ്റര്‍ സിസ്റ്റര്‍ ജെസ്മിന്, കൈക്കാരന്മാരായ പോള്‍ മാങ്കുഴ, ജോസ് നെടുംമ്പുറത്ത്,
പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഷൈജു ഇഞ്ചക്കല്‍, പോള്‍ സേവ്യര്‍ ആറ്റുപുറം, അന്ന തോമസ് മാങ്കുഴ, അരുണ്‍ പാറക്കല്‍, ജെസി ജോസ് നെടുംമ്പുറത്ത്, എല്‍സി പത്രോസ് കാളാം പറമ്പില്‍, അലന് ജോയി തെക്കേമാലില്‍, ആല്‍ബി കാട്ടരുകുടി, അതുല്‍ കൊറ്റനാടന്‍ എന്നിവര്‍ നേതൃത്വം നല്കി.
District News
കൂത്താട്ടുകുളം: ചെള്ളയ്ക്കപ്പടി ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഐപി ബ്ലോക്കിലെ പേ വാര്‍ഡിന്റെയും സ്പെഷാലിറ്റി ക്ലിനിക്കുകളുടെയും ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. മന്ത്രി അനൂപ് ജേക്കബ് അനുവദിച്ച 50 ലക്ഷവും ബിനോയ് വിശ്വം എംപി അനുവദിച്ച 50 ലക്ഷവും ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
നഗരസഭ ചെയര്‍പേഴ്സണ്‍ റെജി ജോണ്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ലിസി ജോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.സി. ഭാസ്കരന്, പ്രിന്‍സ് പോള്‍ ജോണ്‍, മായാദേവി, ടി.എസ്. സാറാ, ബിജു ജോണ്‍, കൗണ്‍സിലര്‍മാരായ സണ്ണി കുര്യാക്കോസ്, മര്‍ക്കോസ് ഉലഹന്നാന്,
ജോമി മാത്യു, ഷീല ബിനോയി, ബേബി തോമസ്, വിവിധ കക്ഷി നേതാക്കളായ പി.സി. ജോസ്, സിബി കൊട്ടാരം, എന്‍.കെ. ചാക്കോച്ചന്, എം.എ. ഷാജി, ബിജോ പൗലോസ്, ഡോ. സീബ എസ്. ബാലകൃഷ്ണന്, ഡോ. കെ.വി.പി. അതഷ്ണന്, ഡോ. പി. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ഇലഞ്ഞി: നെല്ലൂര്പാറ പിഡബ്ല്യുഡി റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് കാലാനിമറ്റം ജംഗ്ഷനില്‍ വീട് നഷ്ടമാകുന്ന കുടുംബത്തിന് മുത്തോലപുരം സര്‍വീസ് സഹകരണ ബാങ്ക് ആറുലക്ഷം നല്കുന്ന പദ്ധതി മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോണി അരീക്കട്ടേലി അധ്യക്ഷത വഹിച്ചു. നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു മന്ത്രി ചടങ്ങില്‍ കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു, വൈസ് പ്രസിഡന്റ് ഡിന്‍സി ജോജി, സ്ഥിരം സമിതി അധ്യക്ഷരായ എം.പി. ജോസഫ്, മോളി ഏബ്രഹാം, സുരേഷ് നാണുക്കുട്ടന്, പഞ്ചായത്ത് അംഗങ്ങളായ ജോയിസ് മാമ്പിള്ളില്‍, മോളി ആന്റണി, മാജി സന്തോഷ്, മത്തായി കുഞ്ഞ്, പി.വി. സാജു,
ബാങ്ക് വൈസ് പ്രസിഡന്റ് മാത്യു ജോസഫ്, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ബിജുമോന് ജോസഫ്, പി.കെ. ജോസ്, കെ.ജെ.മാത്യുസ്, പി.എം. ചാക്കപ്പന്, ടെസി സിറിയക്, എ.ജെ. ജോസഫ്, ദീപാ സാലോ, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പ്രീതി അനില്‍, വി.ജെ. ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രണ്ടു വര്‍ഷം മുന്‍പ് അനൂപ് ജേക്കബ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇലഞ്ഞി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തുക അനുവദിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്ത വി.ജെ. ലൂക്കോസ് വെള്ളാമ്മതടത്തില് ഈ കുടുംബത്തിന് വീട് വയ്ക്കുന്നതിനായി മൂന്നര സെന്റ് സ്ഥലം സൗജന്യമായി നല്‍കാമെന്നും അറിയിച്ചിരുന്നു.
District News
പെരുമ്പാവൂര്‍: ലഹരി വിരുദ്ധ ജനകീയ കാമ്പയിന് ഓപ്പറേഷന് തൂഫാന്; ദി നാര്‍ക്കോ ഹണ്ട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പെരുമ്പാവൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നയിച്ച ജനജാഗരണ്‍ ലഹരി വിരുദ്ധ റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍. ഓപ്പറേഷന് തൂഫാന് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സ്പെഷല്‍ ടാസ്ക് ഫോഴ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് സംഘടിപ്പിച്ച തൂഫാന് ജാഗരണ്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് ആഭ്യന്തര മന്ത്രി പെരുമ്പാവൂരിലെത്തിയത്.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് പെരുമ്പാവൂര്‍ ബോയ്സ് സ്കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ സംസ്ഥാന ഡിജിപി, ജനപ്രതിനിധികള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാര സംഘടനകള്‍ അടക്കം ആയിരങ്ങളാണ് അണിനിരന്നത്. റാലിക്ക് മുന്നോടിയായി മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് ആരംഭിച്ച ലഹരിവിരുദ്ധ ബഹുജന റാലി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മുന്നില്‍ സമാപിച്ചു. ആഭ്യന്തര മന്ത്രി തൂഫാന് പതാക ഉയര്‍ത്തി. ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി തൂഫാന് ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ടു.
ഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ വ്യാപാര, വ്യവസായ മേഖലയിലെ പ്രതിനിധികളുമായി മുഖാമുഖം സംഘടിപ്പിച്ചു. ഇതര സംസ്ഥാന സ്വദേശികള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പെരുമ്പാവൂരില്‍ രമേശ് ചെന്നിത്തല നയിച്ച പടുകൂറ്റന്‍ റാലി അക്ഷരാര്‍ഥത്തില്‍ നഗരത്തെ നിശ്ചലമാക്കി.
നഗരത്തിലൂടെ കടന്നു പോകേണ്ട വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി പോലീസ് നേരത്തെ തന്നെ വേണ്ട ഒരുക്കങ്ങള്‍ ക്രമീകരിച്ചിരുന്നു. റാലിയിലെ ജനപങ്കാളിത്തം സംസ്ഥാനത്ത് തൂഫാന് അനിവര്യമാണ് എന്നതിന്റെ തെളിവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുറന്ന ജീപ്പില്‍ ആഭ്യന്തര മന്ത്രി റോഡിന് ഇരുവശവും നിന്നവരെ അഭിവാദ്യം ചെയ്ത് കടന്നുപോയി.
നൂറുകണക്കിന് ആളുകളാണ് ജനജാഗരണ്‍ റാലി കാണുന്നതിന് മാത്രമായി പെരുമ്പാവൂരില്‍ എത്തിച്ചേര്‍ന്നത്.
ഇതരസംസ്ഥാന തൊഴിലാളികളോട് ആഭ്യന്തരമന്ത്രി : "സഹകരിക്കണം ഭായ്'
പെരുമ്പാവൂര്‍: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ സഹകരണം അഭ്യർ ഥിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന് ജാഗരണിന്റെ ഭാഗമായി കണ്ടന്തറ ഭായ് കോളനി സന്ദര്‍ശിച്ച് പ്രദേശവാസികളുമായി ആശയവിനിമയം നടത്തവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകണം.
ലഹരി വില്‍പ്പനയെയും ഉപയോഗത്തെയും കുറിച്ച് വിവരം ലഭിച്ചാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം തൊഴിലാളികളോട് ആവശ്യപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളുമായി ദീര്‍ഘനേരം മന്ത്രി ഹിന്ദിയില്‍ സംസാരിച്ചു. ചില വ്യക്തികളുടെ ഇത്തരം പ്രവൃത്തികള്‍ തങ്ങളെക്കൂടി മോശക്കാരാക്കുന്നുണ്ടെന്നും അതിനാല്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്നും തൊഴിലാളികള്‍ മന്ത്രിക്ക് ഉറപ്പ് നല്കി.
പെരുമ്പാവൂരിന്റെ യഥാര്‍ഥ തിരിച്ചറിയല്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് ഓപ്പറേഷന് തൂഫാന് എന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഉയര്‍ന്ന വേതനം തേടിയെത്തിയ തൊഴിലാളികളെ മറയാക്കിയും ദുരുപയോഗം ചെയ്തും ലഹരി മാഫിയ കേരളത്തെ വന്‍ലാഭം കൊയ്യുന്ന ലഹരി വ്യാപാരത്തിന്റെ കേന്ദ്രമാക്കാന്‍ ശ്രമിച്ചു.
മനുഷ്യന്റെ അധ്വാനത്തിന്റെ മഹത്തായ ഉദാഹരണമാണ് പെരുമ്പാവൂര്‍. ഏഷ്യയിലെ പ്ലൈവുഡ് തലസ്ഥാനമായി വളര്‍ന്ന ഈ നാടിന്റെ അഭിമാനത്തെ മറയാക്കിയാണ് ലഹരി മാഫിയ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. പ്ലൈവുഡ് ക്യാപിറ്റല്‍ എന്ന പേര് തിരിച്ചെടുക്കാനുള്ള വലിയ പോരാട്ടത്തിലാണ് പെരുമ്പാവൂര്‍. ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി എൽഎഫ് ആശുപത്രിക്ക് അഭിനന്ദനം
തൂഫാന് കെയര്‍ പദ്ധതിയുമായി ആദ്യമായി സഹകരിച്ച അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയെ അഭിനന്ദിക്കുന്നു. ഇതോടൊപ്പം 35 ഓളം ആശുപത്രികള്‍ സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും തൂഫാന് ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരി വേട്ടയില്‍ ഒതുങ്ങുന്നതല്ല ഓപ്പറേഷന് തൂഫാന്.
കര്‍ശനമായ നിയമനടപടികളും തുടര്‍നിരീക്ഷണവും ഒരുപോലെ ശക്തമാക്കുമെന്നും അതിനുദാഹരണമാണ് ഇവിടെ നടന്നത് എന്നും ചെന്നിത്തല പറഞ്ഞു. പെരുമ്പാവൂരിലെ മുഴുവന്‍ ജനങ്ങളെയും തൂഫാന് വാരിയേഴ്സ് ആയി പ്രഖ്യാപിക്കുന്നതായും മന്ത്രി അറിയിച്ചു.
തുടര്‍ന്ന് ജനപ്രതിനിധികളും സംസ്ഥാന പോലീസ് മേധാവിയും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഭായ് കോളനി നിവാസികളുമായും തദ്ദേശവാസികളുമായും കൂടിക്കാഴ്ച നടത്തി.
District News
പെരുമ്പാവൂര്‍: ഓപ്പറേഷന് തൂഫാന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് നേതൃത്വം നല്കുന്ന പ്രത്യേക സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രാജ്യത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷന് തൂഫാന്; ദി നാര്‍ക്കോ ഹണ്ട് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള പോലീസ് സംഘടിപ്പിച്ച തൂഫാന് ജാഗരണ്‍ പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തുടനീളമുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനങ്ങള്‍ കടന്നുള്ള ലഹരി ശൃംഖലകളെ തകര്‍ക്കുന്നതിനും ഈ ടാസ്ക് ഫോഴ്സ് നേതൃത്വം നല്‍കുമെന്നും അതോടൊപ്പം, പെരുമ്പാവൂരില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അധിക പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന് തൂഫാനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പെരുമ്പാവൂര്‍ പോലീസ് സംഘത്തെ ആഭ്യന്തര മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു. ലഹരി ശൃംഖലകള്‍ സംസ്ഥാന അതിര്‍ത്തികള്‍ കടന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവച്ചും സംയുക്ത ഓപ്പറേഷനുകള്‍ നടത്തിയും ലഹരി മാഫിയയെ വേരോടെ പിഴുതെറിയുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി 10ന് സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലഹരിമുക്ത നാടായി പെരുമ്പാവൂരിനെ മാറ്റാനുള്ള ജൈത്രയാത്രയാണ് ആഭ്യന്തരമന്ത്രി ഇവിടെനിന്ന് ആരംഭിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മനോജ് മുത്തേടന്‍ എംഎല്‍എ പറഞ്ഞു. പാര്‍ലമെന്റെ തുടങ്ങുമ്പോള്‍ തന്റെ ആദ്യ സബ്മിഷന് എന്‍ഡിപിഎസ് ആക്ടിലെ പോരായ്മ പരിഹരിക്കുന്നതിനു വേണ്ടിയുള്ളതാകുമെന്ന് ബെന്നി ബെഹനാന് എംപി പറഞ്ഞു. ഏറ്റവും മികച്ച മാര്‍ക്ക് തൂഫാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പോലീസിനുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കേസില്‍ പിടിക്കപ്പെടുന്നവര്‍ക്കായി ഒരു പിന്തുണയും നല്‍കരുതെന്ന് പറഞ്ഞ വി.പി സജീന്ദ്രന് എംഎല്‍എ ഏറ്റവും കൂടുതല്‍ ലഹരിക്കേസ് പിടിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കണമെന്ന അഭിപ്രായവും മുന്നോട്ടുവച്ചു. വിപത്ത് തടയണമെന്ന് ലക്ഷ്യമിട്ട് ഒരു സമഹം തന്നെ മുന്നോട്ടു വന്നാല്‍ ലഹരി മാഫിയ ഒരിക്കലും വിജയിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ പറഞ്ഞു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ജനശ്രദ്ധയിലെത്തിച്ച സി.എ. റസല്‍, എം.എസ്. സഹലബത്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ആഭ്യന്തര മന്ത്രി തൂഫാന് വാരിയര്‍ ബാഡ്ജ് സമ്മാനിച്ചു. പെരുമ്പാവൂര്‍ പൗരാവലിയുടെ ഉപഹാരവും മന്ത്രിക്ക് ചടങ്ങില്‍ സമര്‍പ്പിച്ചു.
മുന്‍ എംഎല്‍എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, ഓപ്പറേഷന് തൂഫാന് നോഡല്‍ ഓഫീസര്‍ പുട്ട വിമലാദിത്യ, ബ്ലോക്ക് പ്രസിഡന്റ് സുനില്‍, എസ്.ഷറഫ്, ഒ. ദേവസി, മുന്‍ മുനിസിപ്പല്‍ ചെയര്മാന് റ്റി.എം സക്കീര്‍ ഹുസൈന്, പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.എന്‍. സംഗീത, ആലുവ റൂറല്‍ എസ്പി സുദര്ശന് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കാക്കനാട്: വാഹനത്തിന് ഇഷ്ടനമ്പർ സ്വന്തമാക്കാൻ വൻ തുക മുടക്കുന്ന ഫാൻസി നമ്പർ പ്രേമികൾ അഞ്ചു വർഷം കൊണ്ട് എറണാകുളം ആർടി ഓഫീസിൽ നൽകിയത് 33,15, 50,000 രൂപ.
2021 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ വാഹനത്തിന്റെ വിലയെക്കാൾ കൂടുതൽ തുക ഫാൻസി നമ്പറിനായി മുടക്കിയ വാഹനപ്രേമികളും ഉണ്ട്.
125 നമ്പറുകളാണ് ഇഷ്ട നമ്പറായി തെരഞ്ഞെടുക്കാൻ മോട്ടോർ വാഹന വകുപ്പ് അനുവദിക്കുന്നത്. വാഹനത്തിന് ഒന്നാം നമ്പർ ലഭിക്കാൻ ഫീസായി അടയ്ക്കേണ്ടത് ഒരു ലക്ഷം രൂപയാണ്. മറ്റു നമ്പറുകൾ കിട്ടാൻ 3000 രൂപയും അടയ്ക്കണം. ഒരേ നമ്പറിനായുള്ള ആവശ്യക്കാരുടെ എണ്ണം വർധിക്കുംതോറും ലേലത്തുകയും വർധിക്കും.
2021ൽ 1.43 കോടിയും 2022ൽ 5.84 കോടിയുമാണ് ഈയിനത്തിൽ ലഭിച്ചത്. 2024 -25 കാലയളവിൽ ഫാൻസി നമ്പറിനായി 10.16 കോടിയും 2026ൽ 7.93 കോടി രൂപയുമാണ് ഇഷ്ട നമ്പർ പ്രേമികൾ ചെലവഴിച്ചത്.
District News
വരാപ്പുഴ: കോളജ് അധ്യാപക ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് കോൺഗ്രസ് നേതാക്കൾ 9.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ വരാപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുനത്തിൽ ജോസഫിനെതിരെ (ജോൺസൺ പുനത്തിൽ - 50 ) ബിനാനിപുരം പേലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എടയാർ തോട്ടക്കാട്ട് വീട്ടിൽ ടൈറ്റസ് (50), വരാപ്പുഴ തുണ്ടത്തുംകടവ് ഓടത്തൈക്കൽ വീട്ടിൽ അരുൺ ഏബ്രഹാം (50) എന്നിവരും കേസിൽ പ്രതികളാണ്.
കിഴക്കേ കടുങ്ങല്ലൂർ മൂല്ലേപ്പള്ളി മധുഭവൻ വീട്ടിൽ മനേഷിന്റെ ഭാര്യ ലീജ (46)യാണ് തട്ടിപ്പിനിരയായത്. ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാളം അധ്യാപികയായി ജോലി വാഗ്ദാനം ചെയ്ത് 2023 നവംബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ പല തവണകളായി 37 ലക്ഷം രൂപ കൈപ്പറ്റി.
നിയമനം ലഭിക്കാതിരുന്നതിനെതുടർന്ന് പരാതി ഉയർന്നപ്പോൾ പലഘട്ടങ്ങളിലായി 27.5 ലക്ഷം രൂപ ഇവർ തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുക തിരിച്ച് നൽകാതെ വന്നതോടെ ലീജ പോലീസിൽ പരാതി നൽകുകയായിരുന്നു.
District News
ആലുവ: ഗൾഫിൽ നിന്ന് മടങ്ങിയ വിമാനയാത്രക്കാരന്റെ ലഗേജിൽ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി. റിയാദിൽ നിന്ന് മടങ്ങിയെത്തിയ ആലുവ സ്വദേശി ഷഫീക്ക് ഇസ്മായേലിന്റെ രണ്ട് ലക്ഷം രൂപയോളം മൂല്യമുള്ള 8000 സൗദി റിയാലാണ് നഷ്ടമായത്.
ആകാശ എയർലൈൻസിൽ കയറ്റിവിട്ട മൂന്നാമത്തെ പെട്ടിയിൽ കവറിൽ പൊതിഞ്ഞ് വച്ച തുകയാണ് കാണാതായത്. ലഗേജ് വൈകിയാണ് കിട്ടിയത്. നമ്പർ ലോക്ക് തുറന്ന നിലയിലും ബാഗ് പരിശോധിച്ച നിലയിലുമാണ് തിരികെ കിട്ടിയത്. റിയാദിൽ വച്ച് ബാഗ് എടുത്തു വയ്ക്കുമ്പോൾ തുക ഉള്ളതായി മാനേജരോട് പറഞ്ഞിരുന്നതായി ഷഫീക്ക് പറഞ്ഞു.
ജിദ്ദയിൽ നിന്ന് വന്ന ആകാശ ഫ്ലൈറ്റിൽ വന്ന ഒരു നഴ്സിനും സമാന അനുഭവം ഉണ്ടായി. എന്നാൽ ബാഗിൽ വില പിടിപ്പുള്ള ഒന്നും ഇല്ലാതിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. കൊച്ചി വിമാനത്താവളത്തിൽ വച്ച് സംഭവിച്ചതല്ലെന്നാണ് എയർലൈൻ കമ്പനിയുടെ വിശദീകരണം. ലഗേജ് കൈകാര്യം ചെയ്യുന്നത് താത്ക്കാലിക കരാർ ജീവനക്കാരാണെന്ന് പറയപ്പെടുന്നു.
District News
കൊച്ചി: മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. എച്ച്1എന്‍1 ബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവുമധികം എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എറണാകുളം ജില്ലയിലാണ്.
ഇതിനു പുറമേ ഡെങ്കിപ്പനിയും പടരുകയാണ്. പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഇവയെ പ്രതിരോധിക്കാന്‍ ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും സഹകരിച്ച് നടപ്പിലാക്കുന്ന ആരോഗ്യഭേരി പദ്ധതിക്ക് തുടക്കമായി.
സമഗ്ര കര്‍മപദ്ധതി ആവിഷ്കരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും പ്രതിരോധ സംവിധാനമെത്തിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയത് 4185 പേരാണ്. ഇതില്‍ 97 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സംശയിക്കുന്നത് 222 പേര്‍ക്കാണ്.
169 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. 47 ചിക്കന്‍പോക്സ് കേസുകളും, എലിപ്പനി 12, ഹെപ്പറ്റൈറ്റിന് എ 10 കേസുകളും കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു.
പകര്‍ച്ചവ്യാധികള്‍ കുറവെന്ന് ഡിഎംഒ; 16 മരണം
മുന്‍ വര്‍ഷത്തേക്കാള്‍ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പൊതുവേ കുറവാണെന്ന് ഡിഎംഒ ഡോ. ഷാഹിര്‍ഷ. അതേസമയം ഈ വര്‍ഷം ഇതിനകം 16 പേരാണ് വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിച്ചത്. നാലുപേര്‍ ചിക്കന്‍പോക്സ് ബാധിച്ചും മൂന്നുപേര്‍ ഡെങ്കിപ്പനി ബാധിച്ചും മരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
എച്ച്1എന്‍1 ബാധിതർ കൂടി
കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ ജൂണ്‍ അവസാനം വരെ 44 എച്ച് 1 എന്‍1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത്തവണ അത് 309 ആയി ഉയര്‍ന്നു. മൂന്നു മരണം ഇതിനകം സംഭവിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ സ്ക്രീനിംഗ് വര്‍ധിച്ചതും കേസുകളുടെ റിപ്പോര്‍ട്ടിംഗ് കൂടാന്‍ കാരണമായതായി ആരോഗ്യ വകുപ്പ് പറയുന്നു.
ദിവസേന ഡെങ്കി ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം കുറവാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം. ചിക്കന്‍പോക്സ്, ചിക്കുന്‍ഗുനിയ ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങളുടെ കേസുകളും കാലവര്‍ഷത്തിന് പിന്നാലെ ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്.
District News
വൈപ്പിൻ: വല്ലാർപാടം ഡിപി വേൾഡ് കണ്ടെയ്നർ ടെർമിനൽ ഗേറ്റിൽ കണ്ടെയ്നർ ലോറിയുമായി ഉപരോധിച്ച ഡ്രൈവർ തൃശൂർ പട്ടിത്തടം നുണ്ണംപുള്ളി ഷാജഹാനെ(41) മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. കണ്ടെയ്നറുമായി ടെർമിനലിലേക്ക് എത്തിയപ്പോൾ ട്വിസ്റ്റ് ലോക്ക് തകരാറിലായതിനാൽ വാഹനം അകത്തോട്ട് പ്രവേശിക്കുന്നത് സെക്യൂരിറ്റിക്കാർ തടഞ്ഞു.
ഒടുവിൽ തർക്കം രൂക്ഷമായതോടെ ഡ്രൈവർ കണ്ടെയ്നർ വട്ടം വച്ച് മറ്റു വാഹനങ്ങൾക്ക് കയറാൻ പറ്റാത്ത വിധം ഗേറ്റ് ഉപരോധിക്കുകയായിരുന്നു. ഡിപി വേൾഡ് അധികൃതർ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി ഷാജഹാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
District News
കൊച്ചി: വീട് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 22.15 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. തൃശൂർ കുരിയചിറ ചിയാരത്ത് പ്രവർത്തിക്കുന്ന മാസ്റ്റർ ബിൽട്ട് ഇൻഫ്രാസ്ട്രക്ചർ സിഇഒ ലിയോ ജോർജ്, ഡയറക്ടർ കൃഷ്ണപ്രസാദ് എന്നിവരെയാണ് ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ലിയോ ജോർജ് രണ്ടാം പ്രതിയും കൃഷ്ണപ്രസാദ് നാലാം പ്രതിയുമാണ്. പാർട്ണർമാരിൽ ഒരാളും കേസിലെ മൂന്നാം പ്രതിയുമായ കെ.ജി. ശരത്ത് ഒളിവിലാണ്.
പ്രതികൾക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 35ലധികം പരാതികൾ ലഭിച്ചിട്ടുണ്ട്. പത്ത് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. ഇടപ്പള്ളി മാമംഗലം സ്വദേശി അബ്ദുൾ നിസ്താറിന്റെ പരാതിയിൽ ഏപ്രിലിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
അബ്ദുൾ നിസ്താറിന്റെ മക്കളായ ഷോബിൻ, ഷെറിൻ എന്നിവരുടെ പേരിൽ തെങ്ങോടുള്ള 4.3 സെന്റ് സ്ഥലത്ത് 70 ലക്ഷം രൂപയ്ക്ക് മൂന്ന് നിലകളിൽ ആറ് അപ്പാർട്ട്മെന്റുകൾ ഒരു വർഷത്തിനകം നിർമിച്ചു നൽകാമെന്നാണ് പ്രതികൾ അബ്ദുൾ നിസ്താറുമായി കരാറുണ്ടാക്കിയത്.
40,67,575 രൂപ വാങ്ങിയ ശേഷം 18,51,935 രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് നടത്തിയത്. ഇത്തരത്തിൽ അബ്ദുൾ നിസ്താറിന് 22,15,640 രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് കേസ്.
പ്രതികളുടെ പേരിൽ നോർത്ത് പറവൂർ, മുളന്തുരുത്തി, തിരുവനന്തപുരം പൊഴിയൂർ, മാരാരിക്കുളം, അങ്കമാലി, ഒല്ലൂർ എന്നിവിടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിലും കേസുണ്ട്.
വീട് നിർമാണത്തിനായി കരാർ വച്ച ശേഷം 75 ശതമാനത്തോളം തുക ആദ്യം വാങ്ങുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നിർമാണം ആരംഭിച്ച് കുറച്ച് കഴിഞ്ഞ് ഇവർ നിർമാണ പ്രവൃത്തികൾ നിറുത്തുകയോ മന്ദഗതിയിലാക്കുകയോ ചെയ്യും.
പണം നൽകിയയാൾ പരാതിയുമായി വന്നാൽ ഉടമകൾ കോടതിയെ സമീപിക്കും. ഒപ്പുവച്ച കരാറിൽ പരാതികൾ ഉണ്ടെങ്കിൽ കോടതി വഴി മാത്രമേ നിയമനടപടികൾ കൈക്കൊള്ളാവൂ എന്ന വ്യവഹാര നിബന്ധനയും പ്രതികൾ ഉൾപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
District News
വരാപ്പുഴ: കോട്ടു വള്ളി പഞ്ചായത്തിൽ ദേശീയപാത നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി റോഡരികിലെ പറമ്പുകളിൽ വൻതോതിൽ മണ്ണടിച്ചു കുട്ടിയതോടെ സമീപത്തെ വീടുകൾ വെള്ളക്കെട്ടിലായി. കോട്ടുവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് പരിധിയിൽ തുണ്ടപ്പറമ്പ് റോഡരികിൽ താമസിക്കുന്ന ചന്ദ്രിക, കുരിയിൽ വീട്ടിൽ പ്രഭാകരൻ തുടങ്ങിയ കുറച്ചു പേരുടെ വീടുകളാണ് ഒറ്റ മഴയിൽ തന്നെ വെള്ളക്കെട്ടിലായിരിക്കുന്നത്.
ഘണ്ടാകർണൻ വെളിയ്ക്കും വഴിക്കുളങ്ങരയ്ക്കും ഇടയ്ക്കുള്ള ഭാഗത്തെ ഒഴിഞ്ഞ പറമ്പുകളിലാണു നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം വൻതോതിൽ മണ്ണടിച്ചു പൊക്കിയത്. വെള്ളം ഒഴുകി പോയിരുന്ന ഈ ഭാഗത്തെല്ലാം മണ്ണടിച്ചു പൊക്കിയതോടെയാണു ദുരിതം.
നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു നാളിതുവരെയായിട്ടും ഈ ഭാഗത്തുള്ള വെള്ളം ഒഴുകി പോകാനുള്ള യാതൊരു സംവിധാനങ്ങളും അധികൃതർ ഇവിടെ ഒരുക്കിയിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു.
നിലവിൽ വീടുകളിൽ നിന്നു പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. മഴ ഇനിയും കനത്താൽ വീടുകളുടെ അകത്തേക്കു വെള്ളം കയറുന്ന സ്ഥിതിയാണ്. അതിനാൽ എത്രയും വേഗം വെള്ളം ഒഴുകി പോകാനുള്ള സംവിധാനമൊരുക്കി ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്നാണ് ആവശ്യം.
District News
കൊച്ചി: കാമ്പസുകളിൽ ലഹരിക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സെന്റ് ആൽബർട്സ് കോളജ് (ഓട്ടോണമസ്) നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റ് നമ്പർ 32ന്റെ നേതൃത്വത്തിൽ വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. എൻഎസ്എസ് വോളണ്ടിയർമാരുടെ ഫ്ലാഷ് മോബോടും മൈമോടും കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്.
വിമുക്തി മിഷന്റെ എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ അനില ഡേവിഡ് കോളജിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
കോളജ് മാനേജറും ചെയർമാനുമായ ഫാ. ഡോ. ആന്റണി തോപ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. ജോസഫ് ജസ്റ്റിൻ റിബെല്ലോ ചടങ്ങിൽ സംസാരിച്ചു.
District News
മലയാറ്റൂർ : മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പളളിയിലും ദുക്റാന തിരുനാൾ ആഘോഷിച്ചു. സെന്റ് തോമസ് പളളിയിൽ നടന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് എറണാകുളം- അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ. ആന്റോ ചേരാൻതുരുത്തി കാർമികത്വം വഹിച്ചു. തുടർന്ന് നേർച്ചസദ്യ വെഞ്ചിരിപ്പ്, കുട്ടികളുടെ ആദ്യചോറൂട്ട്, നേർച്ചസദ്യ എന്നിവ നടന്നു.
വൈകിട്ട് കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടായിരുന്നു. കുരിശുമുടിയിൽ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. സച്ചിൻ മാമ്പുഴ കാർമികത്വം വഹിച്ചു. പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു.
ചടങ്ങുകൾക്ക് വികാരി ഫാ. ജോസ് ഒഴലക്കാട്ട്, അസി. വികാരി ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ , കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ആന്റണി നടുവത്തുശോരി തുടങ്ങിയവർ നേതൃത്വം നൽകി.
District News
അങ്കമാലി: അങ്കമാലി ജീവധാര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചു. ജീവധാര ഫൗണ്ടേഷൻ മിനി ഹാളിൽ നടന്ന ആദരവ് സമ്മേളനം നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജീവധാര ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായി പങ്കെടുത്ത അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ജൈജു ജെയിംസ് ചാക്കോളയെ ജീവധാര ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലക്സി ജോയ്, ജീവധാര ഫൗണ്ടേഷൻ ജനറൽ ബോഡി അംഗങ്ങളായ ഗഫൂർ എളമന, പി.വി. സജീവൻ, ജീവധാര നാലുമണിപ്പൂക്കൾ കൺവീനർ ലൂസി ഐപ്പ്, മെഡിക്കൽ ക്യാമ്പ് കോ ഓർഡിനേറ്റർ ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.
District News
ആലുവ: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയിൽ പ്രതിഷേധിച്ച് പുരുഷന്മാർക്ക് സൗജന്യയാത്ര നൽകി ശ്രദ്ധ നേടിയ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പിന്റെ വക പൂട്ട്. കൃത്യമായി സർവീസ് നടത്താതെ പെർമിറ്റ് നിബന്ധനകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ ഫ്ലവർ ബസിന് എംവിഡി 7,500 രൂപ പിഴ ഈടാക്കി.
ബസ് സർവീസ് നടത്താത്തതിനെതിരെ ഓൺലൈൻ വഴി യാത്രക്കാരുടെ പരാതി ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയതെന്നാണ് എംവിഡി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബസ് ഉച്ചയ്ക്ക് 2.30 നുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചതാണെന്ന ബസ് ഉടമയുടെ വിശദീകരണം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ബസ് ശ്രദ്ധനേടിയിരുന്നു. വനിത യാത്രക്കാർക്ക് ലഡുവിതരണവും നടത്തിയിരുന്നു. ഇതിൻെറ പ്രതികാര നടപടിയാണ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ എടുത്തതെന്നാണ് ആരോപണം. പിഴയിട്ട പണം അടക്കാൻ രണ്ടാഴ്ച സർവീസ് നടത്തിയാലും വരുമാനം ഉണ്ടാകില്ലെന്ന് ബസ് ഉടമ പറയുന്നു.
District News
ഫോർട്ടുകൊച്ചി: കാൻസർ ബാധിതയായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന നാലുവയസുകാരി ആർദ്രയുടെ ചികിത്സാ ചെലവിലേക്ക് സഹായവുമായി പള്ളൂരുത്തിയിലെ ഓട്ടോ തൊഴിലാളികളും സ്വകാര്യ ബസ് ജീവനക്കാരും കൈകോർത്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ ആർദ്ര അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്ത് വാടകവീട്ടിൽ താമസിച്ചാണ് ചികിത്സ തുടരുന്നത്. കുടുംബത്തിന് കൈത്താങ്ങാകാൻ പള്ളുരുത്തി മരുന്ന് കടയിലെ ഓട്ടോ തൊഴിലാളികളും മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരും ചേർന്ന് ധനസമാഹരണം സംഘടിപ്പിച്ചു.
ഓട്ടോ തൊഴിലാളികൾ ഒരു ദിവസത്തെ മുഴുവൻ വരുമാനവും സ്വകാര്യ ബസ് ജീവനക്കാർ ഒരു ദിവസത്തെ വേതനവും ചികിത്സാ സഹായനിധിയിലേക്ക് സംഭാവനയായി നൽകി. ഇങ്ങനെ സമാഹരിച്ച 1, 55,555 രൂപയുടെ ചെക്ക് നഗരസഭാ പ്രതിപക്ഷ നേതാവ് വി.എ. ശ്രീജിത്ത്, കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം എന്നിവർ ചേർന്ന് ആർദ്രയുടെ കുടുംബത്തിന് കൈമാറി.
കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഓട്ടോ, സ്വകാര്യ ബസ് തൊഴിലാളികളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
District News
പെരുമ്പാവൂർ : സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ ചേർത്തുനിർത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനുള്ള മാനസിക വികാസവും സാമൂഹ്യപ്രതിബദ്ധതയുമുള്ള വിദ്യാർഥി സമൂഹമായി വളരണമെന്ന് മന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ.
എംഎസ്എഫ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവിൻചുവട് സംഘടിപ്പിച്ച സീതി സാഹിബ് എക്സലൻസ് അവാർഡ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എസ്എൽസി, പ്ലാസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കെയുമാണ് ചടങ്ങിൽ അനുമോദിച്ചത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി അനസ് ചേരുംമൂടൻ അധ്യക്ഷത വഹിച്ചു.
വി.പി.സജീന്ദ്രൻ എംഎൽഎ മുഖ്യാഥിതിയായിരുന്നു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എൻ.വി.സി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
District News
കൊച്ചി: മഴക്കാല രോഗങ്ങളും പുതുതായി ആവിര്‍ഭവിക്കുന്ന രോഗങ്ങളും വിവിധ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ഫലപ്രദമായി നേരിടാന്‍ എറണാകുളം ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി വിഭാവനംചെയ്ത ആരോഗ്യഭേരി കര്‍മപദ്ധതി മാതൃകാപരമെന്ന് മന്ത്രി റോജി എം. ജോണ്‍. ആരോഗ്യഭേരി ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വര്‍ഷം പിന്നിടുന്പോഴും കേട്ടുകേള്‍വി പോലുമില്ലാത്ത പുതിയ വൈറസുകളും രോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണ്. കോര്‍പറേഷനും മുനിസിപ്പാലിറ്റികളുമായും സഹകരിപ്പിച്ച് മറ്റ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുമായി ചേര്‍ന്നാണ് ജില്ലാ പഞ്ചായത്ത് മാതൃകാപരമായ ഈ പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്.
ആരോഗ്യവകുപ്പ് തയാറാക്കുന്ന കര്‍മ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ ആരോഗ്യഭേരി പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. ഷാഹിര്‍ഷാ പദ്ധതി വിശദീകരിച്ചു. മേയര്‍ വി.കെ. മിനിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, കളക്ടര്‍ ജി. പ്രിയങ്ക തുടങ്ങിയവരും പങ്കെടുത്തു.
District News
ഇരുമ്പനം: റിഫൈനറിയിൽ നിന്നും പൊടി പറന്നു വീണ് ഇരുമ്പനം പ്രദേശത്ത് മലിനീകരണം തുടരുന്നതിൽ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ സമരം സംഘടിപ്പിച്ചു. ഏരിയാസെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ടി.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു.
ബി. ഹരികുമാർ, കെ.പി.പൗലോസ്, കെ.ടി. തങ്കപ്പൻ, കെ.പി. ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ മാസങ്ങളിലായി രണ്ടു തവണയാണ് റിഫൈനറിയിൽ നിന്ന് പൊടി പറന്ന് ഇരുമ്പനത്ത് മലിനീകരണമുണ്ടായത്. മേയ് മാസത്തിൽ ആദ്യം വെളുത്ത പൊടി വീണിരുന്നു.
വീടുകൾക്ക് മുകളിലും ചെടിയുടെ ഇലകളിൽ വരെ പൊടികൾ പറ്റിപ്പിടിച്ചത് ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ 24ന് രാത്രി കറുത്ത പൊടി വ്യാപകമായി കിണറുകളിലുൾപ്പെടെ വീണത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും സംഭവം ആവർത്തിക്കാതിരിക്കാനുമുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
District News
മൂവാറ്റുപുഴ: വിവാദങ്ങള്‍ക്കൊടുവില്‍ മൂവാറ്റുപുഴ നഗരസഭയില്‍ പുതിയ സെക്രട്ടറിയായി ഷൈജു വര്‍ഗീസ് ചുമതലയേറ്റു. നഗരസഭാ കൗണ്‍സില്‍ സെക്രട്ടറിക്കെതിരെ പ്രമേയം അവതരിപ്പിച്ച് പാസാക്കിയതിനെ തുടര്‍ന്നാണ് മുന്‍ സെക്രട്ടറി എച്ച്. സിമിക്ക് സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായത്.
കഴിഞ്ഞ 25ന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരുന്നെങ്കിലും അവര്‍ ചുമതല ഒഴിയാതിരുന്നത് ഏറെ വിവാദമായിരുന്നു. നഗരസഭ സെക്രട്ടറി എച്ച്. സിമി ഭരണസമിതിയുമായുള്ള കടുത്ത ഭിന്നതകള്‍ക്കൊടുവില്‍ കൗണ്‍സില്‍ പ്രമേയത്തെ തുടര്‍ന്നാണ് കളമശേരി നഗരസഭയിലേയ്ക്ക് സ്ഥലംമാറ്റിയത്.
വ്യാഴാഴ്ച യാത്രയയപ്പ് ചടങ്ങിനിടെ നഗരസഭ ഭരണ സമിതിക്കെതിരെ സെക്രട്ടറി രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് വാഗ്വാദങ്ങളുണ്ടായതും സെക്രട്ടറിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും. ഭരണപരമായ തുടര്‍നടപടികളുടെ ഭാഗമായാണ് പുതിയ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
അടിയന്തര നടപടികളുടെ ഭാഗമായി ഷൈജു വര്‍ഗീസ് നഗരസഭ സെക്രട്ടറിയായി ഇന്നലെ ചുമതലയേല്‍ക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ അഡീഷണല്‍ ഡയറക്ടറായിരുന്നു ഷൈജു വര്‍ഗീസ്.
District News
കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍ക്കുടി ആദിവാസി ഉന്നതിയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെളിയത്തുപറമ്പ് ഓലിയ്ക്കല്‍ രതീഷിന്റെ വീടിന് മുന്നിലെ ഷെഡിന്റെ പടുത വലിച്ചിട്ട് നശിപ്പിച്ചു.
200 ലിറ്ററിന്റെ പ്ലാസ്റ്റിക് ക്യാനും ഉണക്കാനിട്ട വസ്ത്രങ്ങളും പാത്രങ്ങളും കാട്ടുകൊമ്പൻ ഉപയോഗശൂന്യമാക്കി. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. അയല്‍വീട്ടുകാർ തങ്ങളുടെ വീടിന് മുന്നിലെത്തിയ ആന അവിടേക്ക് വരുന്ന വിവരം രതീഷിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
വീടിനു മുന്നില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആന എത്തിയത്. വന്നവഴി പടുത വലിച്ച് കീറുകയായിരുന്നു. ഒച്ചവച്ച് ആനയെ ഓടിച്ച് മിനിട്ടുകള്‍ക്കകം ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. മറ്റേതോ വനത്തില്‍നിന്ന് എത്തിയ കാട്ടാനയാണിതെന്ന് ആര്‍ആര്‍ടി അധികൃതര്‍ പറഞ്ഞു. ആനയെ നിരീക്ഷിച്ച് ആര്‍ആര്‍ടി പ്രദേശത്ത് ഉണ്ട്. വാര്‍ഡ് മെംബര്‍ ബിന്ദു രാജേന്ദ്രന് സ്ഥലം സന്ദർശിച്ചു .
ആനയുടെ ആക്രമണത്തില്‍ രതീഷിന് പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പറഞ്ഞു. ഉടുതുണിയല്ലാതെ മറ്റ് വസ്ത്രമെല്ലാം ആന നശിപ്പിച്ചെന്ന് രതീഷ് പറഞ്ഞു. അക്ഷയ മുഖേന നാശനഷ്ടത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
District News
മൂവാറ്റുപുഴ: കാലവര്‍ഷം കനത്തതോടെ മൂവാറ്റുപുഴയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കാവുങ്കര മാര്‍ക്കറ്റ് ബസ് സ്റ്റാൻഡ് ചെളിക്കുളമായി. ദിവസങ്ങളായി തുടര്‍ച്ചയായി പെയ്യുന്ന മഴയിലാണ് സ്റ്റാൻഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി മാറിയത്. സ്റ്റാൻഡിന് അകത്തും പുറത്തും നിരവധി വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
കുഴികളില്‍ ചെളിയും മഴവെള്ളവും നിറഞ്ഞു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സഞ്ചാരം ദുരിതപൂർണമായി. ബസുകള്‍ കുഴികളില്‍ വീണ് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. സ്റ്റാൻഡിലെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ നഗരസഭയോ ബന്ധപ്പെട്ട അധികൃതരോ തയാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും പരാതി.
ദിവസവും നൂറുകണക്കിന് ബസുകള്‍ വന്നു പോകുന്ന സ്റ്റാൻഡിലാണ് ഈ ദുരവസ്ഥ. പൊട്ടിപ്പൊളിഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ബസുകള്‍ സ്റ്റാൻഡില്‍ കയറാന്‍ കൂട്ടാക്കുന്നില്ല. ഇത് യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
District News
കോതമംഗലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെറുവട്ടൂർ ഗവ. മോഡൽ എച്ച്എസ്എസ്എസിൽ ലഹരിക്കെതിരെ ഒരു ഗോൾ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വൃന്ദ മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അസീസ് മാമോളം, സി.കെ. സത്യൻ, സലിം പേപ്പതി എന്നിവർ പ്രസംഗിച്ചു.
District News
കൂത്താട്ടുകുളം: നഗരസഭയിലെ ജയന്തി റോഡിലെ വലിയ കുഴികൾ താൽക്കാലികമായി മൂടുന്ന നടപടികൾ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചു. കുഴിയടയ്ക്കൽ ജോലികളുടെ ഭാഗമായി ഇന്നലെ രാവിലെ റോഡിലെ കുഴികളിൽ ജിഎസ്ബി നിക്ഷേപിച്ചു.
ജയന്തി റോഡിലെ പ്രധാന റോഡ് മുതൽ ബീവറേജ് വരെയുള്ള ഭാഗത്തെ വലിയ കുഴികളാണ് നിലവിൽ താൽക്കാലികമായി മൂടിയത്. നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി. ഭാസ്കരൻ, കൗൺസിലർ സനൂപ് കൊളംപാടം എന്നിവർ നേരിട്ടെത്തി പ്രവൃത്തികൾക്ക് മേൽനോട്ടം വഹിച്ചു.
ജയന്തി റോഡിന് പുറമെ, ശ്രീധരീയം ബൈപ്പാസിന് സമീപമുള്ള അക്യുഡക്റ്റിന് കീഴിലെ വലിയ കുഴിയും ഇതോടൊപ്പം തന്നെ മൂടിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അപകടത്തിൽപ്പെട്ടത്. യാത്രക്കാരുടെ ഭാഗത്തുനിന്നും വ്യാപകമായ പരാതി ഉയർന്നതോടെ നഗരസഭ അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു.
കഴിഞ്ഞദിവസം പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ അടിയന്തരമായി താൽക്കാലിക പരിഹാര നടപടികൾ സ്വീകരിച്ചിരിക്കുന്നത്. റോഡിന്റെ തകർച്ചയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.