District News
മൂവാറ്റുപുഴ: ഒരു വര്‍ഷത്തോളം മഴയും വെയിലും സഹിച്ച് ആശാ പ്രവര്‍ത്തകര്‍ നടത്തിയ ഐതിഹാസിക സമരവും അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളും കണ്ണീരും തിരിച്ചറിഞ്ഞത് യുഡിഎഫ് നേതൃത്വമാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ.
ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് മൂവാറ്റുപുഴ, കോതമംഗലം മേഖലാ സമരസമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ആശാ കേരളം വിജയപാതയിൽ മുന്നോട്ട്’ വിജയാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
ആശാ പ്രവര്‍ത്തകര്‍ വിരമിക്കുമ്പോള്‍ ലഭിക്കേണ്ട സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും പെന്ഷന് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളും ഭാവിയില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി മുഖ്യപ്രഭാഷണം നടത്തി.
സമരസമിതി നേതാക്കളായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു ജോണ്‍, ബ്ലോക്ക് അംഗം റാണിക്കുട്ടി ജോര്‍ജ്, പി.എസ്.എ. ലത്തീഫ്, പി.കെ. ചന്ദ്രശേഖരന് നായര്‍, പി. സി. ജോര്‍ജ്, സീനത്ത് അസീസ്, അബ്ദുൾ റസാഖ്, അബ്ദുല്‍ സമദ്, വിജി മനോജ്, കെ.കെ. ശോഭ, റെജി വര്‍ഗീസ്, രേഖ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
District News
കാലടി: അതിരപ്പിള്ളിയിൽ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തുരത്തുന്ന കാട്ടാനകൾ ഓടിക്കയറുന്നത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുള്ള പ്രദേശത്തേക്ക് കയറുന്നതായും തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്നതായും ചൂണ്ടിക്കാട്ടി വെറ്റിലപ്പാറയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.
വെറ്റിലപ്പാറ പാലത്തിലായിരുന്നു ഉപരോധസമരം. ഓടിയെത്തുന്ന ആനകൾ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുള്ള പ്രദേശത്ത് ജനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നതായി തോട്ടം തൊഴിലാളികൾ പരാതിപ്പെട്ടു.
ആന ശല്യം മൂലം തോട്ടം തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും, തോട്ടം മേഖലയിലേക്ക് എത്തുന്ന ആനകൾ പുഴകടന്ന് വനത്തിലേക്ക് പോകുന്നില്ലെന്നുമാണ് ആക്ഷേപം.
പ്ലാന്റേഷൻ മേഖലയിലെ പൈനാപ്പിൾ തോട്ടത്തിന്റെ ഫെൻസിംഗ് ആനത്താരിയിൽ ആയതിനാലാണ് ആനകൾ പുഴകടന്ന് കാടുകയറി പോകാത്തതെന്നാണ് നാട്ടുകാർ പറയുന്നത് പ്രതിഷേധത്തിനിടെ അതിരപ്പിള്ളി സിഐ കാറിലെത്തിയതും വാക്ക് തർക്കത്തിനിടയാക്കി ഒടുവിൽ അയ്യമ്പുഴ പോലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഒരു മണിക്കൂറോളം ചാലക്കുടി - അതിരപ്പിള്ളി അന്തർ സംസ്ഥാനപാതയിൽ വാഹനഗതാഗതം സ്തംഭിച്ചു.
District News
അങ്കമാലി: മെട്രോ റെയില്‍, ബൈപ്പാസ് പദ്ധതികള്‍ മുന്നില്‍ കണ്ടുകൊണ്ട് അങ്കമാലിയെ എറണാകുളം, തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന വാണിജ്യ തലസ്ഥാനമാക്കി മാറ്റുന്നതിന് വ്യാപാരികളുടെ സഹകരണത്തോടെ കര്‍മപദ്ധതികള്‍ക്ക് രൂപം കൊടുക്കുമെന്നും ഇതിനായി വ്യാപാരസമുച്ചയങ്ങളും പാര്‍ക്കിംഗ് കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും മര്‍ച്ചന്റ്സ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ് എന്‍.വി. പോളച്ചന് പറഞ്ഞു. വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം. ജോണിന് സ്വീകരണം നല്കി. എസ്എസ്എല്‍സി സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വ്യക്തിഗത മികവിനുള്ള അംഗീകാരങ്ങള്‍ ലഭിച്ചവരെയും ആദരിച്ചു.
മുന്‍ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് സാജു ചാക്കോ, വാര്‍ഡ് കൗണ്‍സിലര്‍ കെ.ഡി. ജയന്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യേത്ത്, മണ്ഡലം പ്രസിഡന്റ് പി.കെ. പുന്നന്‍, ജനറല്‍ സെക്രട്ടറി എല്‍ദോ സി. ഏബ്രഹാം, ട്രഷറര്‍ ജി.ഡി. പൗലോസ്, യൂണിറ്റ് ഭാരവാഹികളായ ഡെന്നി പോള്‍, ജോഷി ജോര്‍ജ്, ബിജു പൂപ്പത്ത്, ബെന്നി കുര്യാക്കോസ്, മനോജ് അലക്സ് മംഗലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ഫോർട്ടുകൊച്ചി : നിയന്ത്രണംവിട്ട കാർ കടകളിലേക്ക് ഇടിച്ചു കയറി. രണ്ട് കടകൾക്ക് നാശനഷ്ടം. ഒരാൾക്ക് പരിക്ക് . ശനിയാഴ്ച്ച പുലർച്ചെ 2.30ന് പള്ളുരുത്തി കച്ചേരിപ്പടിയിൽ നിസാമുദ്ദീൻ എന്നയാളുടെ ജാക്ക് പോട്ട് ലക്കി സെന്റർ എന്ന ലോട്ടറി കടയിലേക്കാണ് അമിത വേഗതയിൽ വന്ന കാർ ഇടിച്ച് കയറിയത്.
കടയുടെ ചെറുമതിലും ഗ്രില്ലും തകർത്ത് ഷട്ടറിൽ ഇടിച്ചു കാർ നിൽക്കുകയായിരുന്നു. തൊട്ടടുത്ത് പ്രവർത്തിക്കുന്ന ജ്യൂസ്കടയിൽ കിടന്നുറങ്ങിയിരുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യൂസ് കടയ്ക്കും നാശമുണ്ടായിട്ടുണ്ട്. കുമ്പളങ്ങി സ്വദേശിയുടെതാണ് കാർ.
District News
അങ്കമാലി: വിമോചന സമര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോർജ് ബസിലിക്ക പള്ളിയിൽ രക്തസാക്ഷികളുടെ അനുസ്മരണം നടത്തി.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ, ബെന്നി ബഹനാൻ എംപി എന്നിവർ ചേർന്ന് രക്തസാക്ഷി കല്ലറയ്ക്ക് മുമ്പിൽ റീത്ത് സമർപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആന്റു മാവേലി അധ്യക്ഷ വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, പി.വി. സജീവൻ, മാത്യു തോമസ്, ടി.എം. വർഗീസ്, സുനിൽ അറക്കലാൻ, കെ.പി. അയ്യപ്പൻ, രാജു പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ജീവിതകാലം മുഴുവൻ വീട്ടകങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്നുണ്ടായത്. സ്ത്രീകളുടെ ഗാർഹിക ജോലികളെ അംഗീകരിച്ച് അവരുടെ സാങ്കല്പിക ശമ്പളം 30,000 രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു. വീട്ടമ്മ എന്ന വാക്ക് ഇനി രാഷ്ട്രനിർമാതാവ് എന്ന് ഉപയോഗിക്കപ്പെടട്ടെയെന്നും കോടതി പറഞ്ഞു.
ഈ ചരിത്രവിധിയെക്കുറിച്ച് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സത്രീകൾ പ്രതികരിക്കുന്നു:
രാവിലെ നാലിന് അലാറം മുഴങ്ങും മുമ്പേ അവര്‍ ഉണരും. വീട്ടിലെ മറ്റെല്ലാവരുടെയും ദിവസം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പേ അവരുടെ ജോലി തുടങ്ങിയിരിക്കും. അതേ, അവര്‍ വീട്ടമ്മമാരാണ്. ശമ്പളമില്ലാത്ത, അവധിയില്ലാത്ത, സ്ഥാനക്കയറ്റമില്ലാത്ത, എന്നാല്‍ ഒരു വീടിന്റെ മുഴുവന്‍ ചുമതലയും തോളിലേറ്റുന്ന ജീവനക്കാരി. വീട്ടമ്മമാരെ രാഷ്ട്രനിര്മാതാക്കള് എന്ന് വിശേഷിപ്പിച്ച്, അവരുടെ വീട്ടുജോലികള്‍ക്കും കുടുംബപരിപാലനത്തിനും പ്രതിമാസം കുറഞ്ഞത് 30,000 രൂപ സാങ്കല്പിക വരുമാനം നിശ്ചയിച്ച് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത് സ്ത്രീകളെ സംബന്ധിച്ച് ഏറെ അഭിമാനവും സന്തോഷവും നല്കുന്ന കാര്യമാണ്.
അടുക്കളയില്‍ ആദ്യത്തെ ചായ ഇടലില്‍ തുടങ്ങുന്ന വീട്ടമ്മയുടെ ആ ദിനത്തിലെ ജോലിയുടെ പട്ടിക നീളും. ഭര്‍ത്താവും മക്കളും ജോലിക്കും പഠനത്തിനുമായി പുറപ്പെട്ടാലും വീട്ടമ്മയ്ക്ക് വിശ്ര മമില്ല. പാത്രം കഴുകല്‍, വീട് വൃത്തിയാക്കല്‍, വസ്ത്രം അലക്കല്‍ തുടങ്ങി ഏറെ നേരത്തെ ജോലികൾക്കു ശേഷം ഉച്ചഭക്ഷണം വാരിവലിച്ചു കഴിച്ച് വൈകുന്നേരത്തെ ഭക്ഷണത്തിനുള്ള ഒരുക്കത്തിലേക്ക് കടക്കും. സ്കൂള്‍ വിട്ടെത്തുന്ന മക്കള്‍ക്ക് ഭക്ഷണം കൊടുത്ത് അവരുടെ പഠനകാര്യങ്ങളില്‍ സഹായിക്കണം. മക്കളുടെയോ ഭര്‍ത്താവിന്റെയോ മുഖമൊന്നു മങ്ങിയാല്‍ കൗണ്സലറാകണം, കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ മധ്യസ്ഥയാകണം.
അതേ, വീട്ടിലെ കൊച്ചു ഡോക്ടര്‍, അധ്യാപിക, മാനേജര്‍, കൗണ്‍സലര്‍, ധനമന്ത്രി തുടങ്ങി നിരവധി വേഷങ്ങളാണ് വീട്ടമ്മ ദിവസവും കൈകാര്യം ചെയ്യുന്നത്. രാത്രി എല്ലാവരും ഉറങ്ങാന്‍ കിടന്നാലും വീട്ടമ്മയുടെ കണ്ണുകള്‍ അടുത്ത ദിവസത്തെ കാര്യങ്ങളിലായിരിക്കും. ഈ മള്‍ട്ടി ടാസ്കറെയാണ് നമ്മള് പലപ്പോഴും ഹൗസ് വൈഫ് എന്ന പേരില്‍ ഒതുക്കുന്നത്. ഒരു കുടുംബത്തിന്റെ ഹൃദയമിടിപ്പായ വീട്ടമ്മമാര്‍ക്ക് നന്ദിവാക്ക് പോലും പലപ്പോഴും ലഭിക്കാറില്ലെന്നതാണ് വാസ്തവം.
ഒരു വീട്ടമ്മ ഭര്‍ത്താവിനും കുട്ടികള്‍ക്കുമായി ചെയ്യുന്ന ശാരീരികവും മാനസികവുമായ അധ്വാനം വീടിന്റ നാല് ചുവരുകള്‍ക്കുള്ളില്‍ ആണെങ്കിലും അതിന്റെ സ്വാധീനം വളരെ വലുതാണ്. വീട്ടിലെ സമ്പാദിക്കുന്ന അംഗങ്ങള്‍ യഥാര്‍ഥത്തില്‍ വീട്ടമ്മമാരെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഈ യാഥാര്‍ഥ്യത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഈ മാറ്റത്തിനായി കാത്തിരിക്കേണ്ടിവരും
ആര്. കൃഷ്ണേന്ദു
അസിസ്റ്റന്റ് പ്രഫസര്‍
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജേര്‍ണലിസം
സെന്റ് ആല്‍ബര്‍ട്സ് കോളജ്
(ഓട്ടോണോമസ്), എറണാകുളം
വീട്ടമ്മമാരെ എന്നും അവഗണിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതിയുടെ ഈ വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. രാവിലെ മുതല്‍ രാത്രി വരെ വീട്ടിലെ ഓരോ കാര്യങ്ങളും നോക്കി നടത്തുന്ന ഭാര്യ അല്ലെങ്കില്‍ അമ്മ ഏതെങ്കിലും ഒരു കാര്യം ചെയ്തില്ലെങ്കില്‍ അപ്പോള്‍ ചോദിക്കുന്ന സ്ഥിരം ചോദ്യമാണ് പിന്നെ ഇവിടെന്താ ചെയ്യുന്നതെന്ന്. അത് കേള്‍ക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ടാവുന്ന ഫീലിംഗ്സ് ചിലപ്പോള്‍ പ്രകടിപ്പിക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല.
അങ്ങനെ ഉള്ളവര്‍ക്ക് ഈ വിധി സന്തോഷം നല്‍കുന്നതാണ്. പക്ഷെ, സമൂഹം ഇതു എങ്ങനെ കാണുന്നത് എന്നതിലാണ് വെല്ലുവിളി ഉള്ളത്. ആരൊക്കെ എന്തൊക്കെ വിധി കൊണ്ടുവന്നാലും ഞങ്ങള്‍ എങ്ങനെയാണോ അങ്ങനെ തന്നെ ചെയ്യും ഇന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍ പേരും. സമൂഹത്തില്‍ മാറ്റം അനിവാര്യമാണ്. ഈ മാറ്റവും അംഗീകരിക്കും പക്ഷെ കാത്തിരിക്കേണ്ടി വരും.
പുതുതലമുറ വിധിയെ സ്വാഗതം ചെയ്യുന്നു
മന്ന മറിയ ബിജു
ഡിഗ്രി വിദ്യാർഥിനി
യുസി കോളജ്, ആലുവ
അമ്മയെന്ന സ്ത്രീയുടെ ഉത്തരവാദിത്വങ്ങള്‍ക്ക് വിലകൽപ്പിക്കുന്ന നല്ലൊരു തീരുമാനം. ഞങ്ങള്‍ പുതുതലമുറ ഈ വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
വിധി സ്വാഗതാര്‍ഹം
ഷൈനി റെജി
വീട്ടമ്മ,
കൂത്താട്ടുകുളം
സുപ്രീംകോടതിയുടെ ചരിത്രപരമായ ഈ ഇടപെടല്‍ സ്വാഗതാര്‍ഹമാണ്. വീട്ടമ്മയില്‍ നിന്ന് രാഷ്ട്രനിര്‍മാതാവ് എന്ന പദവിയും അതിന്റെ ആനുകൂല്യങ്ങളും എത്രയും വേഗം ഓരോരുത്തര്‍ക്കും ലഭിക്കട്ടെ.
ഓരോ വീട്ടമ്മയ്ക്കും അര്‍ഹമായ പരിഗണന സമൂഹം നല്കട്ടെ.
ഇനിയെങ്കിലും വീട്ടമ്മയ്ക്ക് അംഗീകാരം ലഭിക്കട്ടെ
മേരി ജോര്‍ജ്
തൊഴിലുറപ്പ് മാറ്റ്,
കുമ്പളങ്ങി
പകലന്തിയോളം വീട്ടുജോലികളെല്ലാം ചെയ്തു തീര്‍ക്കുന്ന വീട്ടമ്മയ്ക്ക് ഒരിക്കലും പോലും ഒരു അഭിനന്ദനമോ സാന്ത്വനമോ ലഭിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. ശമ്പളം പോലുമില്ലാത്ത ഈ അധ്വാനത്തിന് ഒരു നന്ദി വാക്ക് മിക്ക സ്ത്രീകളും പ്രതീക്ഷിക്കാറുണ്ട്.
ജോലിക്കാരികളായ സ്ത്രീകളാണെങ്കില്‍ ആ ജോലി ചെയ്തു വന്ന ശേഷം വീണ്ടും വീട്ടുജോലി ചെയ്യേണ്ടിവരുന്നു. വീട്ടമ്മയെ, സ്ത്രീയെ ബഹുമാനിക്കുന്ന അവരുടെ അധ്വാനത്തെ വിലമതിക്കുന്ന ഒരു സമൂഹം ഇനിയെങ്കിലും ഉണ്ടാകണം.
ഭാരതത്തിലെ ഭാര്യമാര്‍ക്ക് അനുകൂലമായ വിധി
ബേബി വര്‍ഗീസ്
തൃപ്പൂണിത്തുറ
ഭാരതത്തിലെ ഭാര്യമാര്‍ക്ക് അനുകൂലമായ വിധിയില്‍ വളരെ സന്തോഷം തോന്നുന്നു. നേരം പുലരുന്നതിനുമുന്നേ ഉണര്‍ന്ന് ഓരോ വീടിന്റെയും വിളക്കായി ശോഭിക്കുന്ന സ്ത്രീകള്‍ക്ക് ആശ്വാസമാകുന്ന വിധി.
വീട്ടമ്മമാരുടെ പെടാപ്പാടുകള്ക്കു വിലകൽപ്പിക്കുന്ന പുതിയ നേട്ടങ്ങളെ സമൂഹം ഒരുമനസോടെ സ്വീകരിക്കും.
വിധി വീട്ടമ്മമാർക്കുള്ള അംഗീകാരം
കെ.ബി. ബിജിത
അൽഹുദ മെഡിക്കൽ സെന്റർ
എംജി റോഡ്, എറണാകുളം.
വീട്ടമ്മമാർക്കുള്ള അംഗീകാരമായിട്ടാണ് ഈ കോടതി വിധിയെ കാണുനത്. വളരെയധികം സന്തോഷമുണ്ട്.
ജീവിതാവസാനം വരെ കുടുംബത്തിനു വേണ്ടി അധ്വാനിച്ചിട്ടും ഒരിറ്റു കരുണ കിട്ടാതെ പോകുന്ന ധാരാളം വീട്ടമ്മമാരുടെ നാടാണിത്. അവർക്കെല്ലാം പ്രത്യാശ നൽകുന്നതാണ് സുപ്രീംകോടതിയുടെ വിധി.
വിശ്രമമില്ലാത്ത ജോലി
അജിമോൾ രമേശൻ
- മരട്
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നിശ്ചിത സമയം ജോലി ചെയ്താൽ മതി. പ്രതിഫലവും കിട്ടും. എന്നാൽ വീട്ടമ്മയുടെ സ്ഥിതി അതല്ല. വിശ്രമമില്ലാത്ത ജോലിയാണ് അവരുടേത്. വേലയ്ക്ക് കൂലിയുമില്ല.
എങ്കിലും യാതൊരു പരിഭവവുമില്ലാതെ കുടുംബത്തിനു വേണ്ടി സ്വയം സമർപ്പിക്കപ്പെട്ടവരാണ് ഓരോ വീട്ടമ്മമാരും.
ആരോടും പരിഭവവും പരാതിയുമില്ല. ഇനിയെങ്കിലും അവരുടെ അധ്വാനത്തെ അംഗീകരിക്കാൻ സമൂഹം മനസ് കാണിക്കട്ടെ .
District News
കൊച്ചി: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പെരുകുമ്പോഴും പരിശോധനകളില്ലാതെ ഭക്ഷ്യസുരക്ഷാ വിഭാഗം. സംസ്ഥാന തലത്തില്‍ 140 സ്ക്വാഡുകള്‍ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് പരിശോധനകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജില്ലയില്‍ പരിശോധനകള്‍ പേരിന് മാത്രമാണ്.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കാന്റീന്, ജ്യൂസ് കടകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്താനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പദ്ധതിയിട്ടിരുന്നത്.
കൊച്ചി നഗരത്തിലടക്കം പകര്‍ച്ച വ്യാധികള്‍ പെരുകുമ്പോഴും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും ഇപ്പോഴും അതേപടി പ്രവര്‍ത്തനം തുടരുന്നു.
പഴകിയ ഭക്ഷണം, അഴുകിയ പഴവര്‍ഗങ്ങള്‍, വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മിക്കുന്ന ഐസ് തുടങ്ങിയ പിടികൂടി നശിപ്പിക്കാനാണ് പരിശോധന ലക്ഷ്യമിടുന്നത്. തിരക്കേറിയ എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലെ ഒട്ടുമിക്ക കടകളും മഴക്കാലം ആരംഭിച്ചതോടെ വൃത്തിഹീനമായി.
കഴിഞ്ഞ ദിവസം നോര്‍ത്തിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിയെ കടയ്ക്കുള്ളില്‍ വച്ച് പൂച്ച മാന്തിയ സംഭവവും ഉണ്ടായി. നടപ്പാതകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ക്കുള്ളിലേക്ക് കാനയില്‍ നിന്ന് എലി കയറുന്നതും പതിവു കാഴ്ചയാണ്. വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം.
ഒരു നിയോജകമണ്ഡലത്തിന് ഒരു ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്നതാണ് കണക്ക്. എന്നാല്‍ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഫുഡ്സേഫ്റ്റി ഓഫീസര്മാരില്ലെന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തന്നെ രേഖകളില്‍ വ്യക്തമാക്കുന്നു. കൃത്യമായ ഇടവേളകളില്‍ ആരോഗ്യ വിഭാഗം നടത്തേണ്ട സുരക്ഷാ പരിശോധനകള്‍ പലപ്പോഴും നടക്കാറില്ല.
ഗുരുതരമായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്പ്പെട്ടാല്പ്പോലും പിഴ ചുമത്തലിൽ മാത്രം നടപടി ഒതുങ്ങുന്നു. പലരും തുക വേഗമടച്ച് കട പഴയപടി തുറന്നു പ്രവര്‍ത്തിക്കുന്ന സംഭവങ്ങളും സ്ഥിരം കാഴ്ചയാണ്.
District News
ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ 13 ദിവസം റൂറൽ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ അറുപതോളം മയക്കുമരുന്ന് കേസുകളിലായി 73 പേരെ അറസ്റ്റ് ചെയ്തു. എറണാകുളം റൂറൽ ജില്ലയിൽ 60 കിലോഗ്രാം കഞ്ചാവ്, 780 ഗ്രാം ഹാഷിഷ് ഓയിൽ, അഞ്ച് ഗ്രാം എംഡിഎംഎയും എന്നിവയും പിടികൂടി.
ഈ മാസം ഒന്നാം തീയതി മുതലുള്ള കണക്കാണിത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. 34 കിലോഗ്രാം കഞ്ചാവ് കുന്നുവഴിയിൽ നിന്ന് പിടികൂടിയതാണ് ഓപ്പറേഷൻ തൂഫാനിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട.
ഒഡീഷയിൽ നിന്ന് വാങ്ങി ട്രെയിനിൽ ആലുവയിൽ ഇറങ്ങി ഓട്ടോയിൽ പോകുന്ന വഴിയാണ് പ്രതികൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പശ്ചിമബംഗാൾ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.
ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന 12 കിലോ കഞ്ചാവ് അങ്കമാലി റെയിൽവേ സ്റ്റേഷനിൽ പോലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ പട്ടണത്തിൽ നടന്ന പരിശോധനയിൽ കഞ്ചാവും ഹാഷിഷ് ഓയിലും ഹെറോയിനും കണ്ടെടുത്തു. പരിശോധനയിൽ നാല് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു.
മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് രണ്ട് ഇതരസംസ്ഥാന തൊഴിലാളികളായ യുവതികളെയും അറസ്റ്റ് ചെയ്തു. ഈ വർഷം ഇതുവരെ 400 കിലോയോളം കഞ്ചാവും 775 ഗ്രാമോളം എംഡിഎംഎയും 780 ഗ്രാം ഹാഷിഷ് ഓയിലും 680 ഗ്രാം ഹെറോയിനുമാണ് റൂറൽ ജില്ലയിൽ പിടികൂടിയിട്ടുള്ളത്.
District News
കൊച്ചി: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇതര സംസ്ഥാനക്കാരെ തടങ്കലിലാക്കിയ സംഭവത്തിനു പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് സംശയം. കേസിലെ മുഖ്യപ്രതി കാനഡയില്‍ താമസിക്കുന്ന ആളാണെന്ന് പോലീസ് കണ്ടെത്തി.
കര്‍ണാടക സ്വദേശിയെന്ന് സംശയിക്കുന്ന ഇയാളുടെ പേര് ആര്യന് എന്നാണെന്നാണ് ചേരാനല്ലൂര്‍ പോലീസിന്റെ കണ്ടെത്തല്‍. ആര്യന് ഉള്‍പ്പെടെ കേസില്‍ പിടിയിലാകാനുള്ള പത്തുപേര്‍ക്കായി അന്വേഷണം ആരംഭിച്ചു. സംഘത്തില്‍ ഉള്‍പ്പെട്ട മലയാളിയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ അറസ്റ്റിലായ വെസ്റ്റ് ബംഗാള്‍ സിലിഗുരി സ്വദേശി അബ്ദുല്‍ റഹീം റിമാന്‍ഡിലാണ്. ജോലി തട്ടിപ്പിനിരയായി എറണാകുളം ചേരാനെല്ലൂരിലെ വാടകക്കെട്ടിടത്തില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ഏഴ് ഇതരസംസ്ഥാനക്കാരെ ചേരാനല്ലൂര്‍ എസ്എച്ച്ഒ ജയശങ്കര്‍, എസ്ഐ ജി. സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച രക്ഷപ്പെടുത്തിയിരുന്നു. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ചേരാനല്ലൂര്‍ സിഗ്നലിനുസമീപം മുണ്ട്യാത്ത് റോഡിലെ വാടകക്കെട്ടിടത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്. ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തടങ്കലിലുണ്ടായിരുന്നത്. കണ്ടെത്തിയപ്പോള്‍ എല്ലാവരും അവശ നിലയിലായിരുന്നു. ഓരോരുത്തരില്‍നിന്ന് 30 ലക്ഷം രൂപവീതം പ്രതികള്‍ വാങ്ങിയതായി പോലീസ് പറഞ്ഞു.
കാനഡയിലെ സ്ഥലങ്ങളുടെ ചിത്രങ്ങളുള്ള ഫ്ലക്സ് സ്ഥാപിച്ചശേഷം ഓരോരുത്തരെയും അതിനുമുന്നില്‍ നിര്‍ത്തി വീഡിയോ എടുത്തു. എല്ലാവരും കാനഡയിലെത്തിയെന്ന് ഭീഷണിപ്പെടുത്തി പറയിപ്പിച്ച വീഡിയോ നാട്ടിലെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത് പണം വാങ്ങുകയായിരുന്നു.
District News
വൈപ്പിൻ: ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ തീരക്കടലിൽ ചാകര തേടിപ്പോയ പരമ്പരാഗത വള്ളങ്ങൾക്ക് നിരാശ. ആദ്യ ദിനങ്ങളിൽ ചില വള്ളങ്ങൾക്ക് ഭേദപ്പെട്ട രീതിയിൽ പൂവാലൻ ചെമ്മീൻ ലഭിച്ചതാണ് ഏക ആശ്വാസം. പിന്നീടുള്ള ദിവസങ്ങളിൽ കാര്യമായി ക്യാച്ചിംഗ് ഉണ്ടായില്ല.
ഇന്നലെയും പ്രതീക്ഷയോടെ കടലിലേക്ക് പോയ പരമ്പരാഗ വള്ളങ്ങൾക്ക് കുറഞ്ഞ തോതിൽ ചെറിയ നാരൻ ചെമ്മീനാണ് ലഭിച്ചത്. പല വള്ളങ്ങൾക്കും ചിലവുകാശ് പോലും ഒത്തില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ട്രോളിംഗ് നിരോധന കാലത്ത് ചെറിയ മത്സ്യബന്ധന വള്ളങ്ങൾക്ക് വൻതോതിൽ ലഭിക്കാറുള്ള കൊഴുവ, പല്ലിമീൻ, പൊടിമീൻ എന്നിവയും ഇക്കുറി തീരത്തിന് അന്യമായ അവസ്ഥയാണ്.
കാറ്റും കോളും മുറുകി കടലിളകി മറിഞ്ഞാൽ തീരത്ത് മത്സ്യക്കൂട്ടങ്ങൾ എത്തും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
District News
തൃപ്പൂണിത്തുറ: എസ്എൻ ജംഗ്ഷൻ റെയിൽവേ മേൽപ്പാലത്തിൽ കിടങ്ങിന് സമാനമായ കുഴികൾ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ജീവൻ നഷ്ടപ്പെടാതെ ഇവിടം കടക്കുന്നത് ഭാഗ്യം കൊണ്ട് മാത്രം. മേൽപ്പാലത്തിന്റെ തെക്ക് വശം ചേർന്നാണ്, പാലത്തിന്റെ ചരിവിലും മുകളിലുമായി രണ്ട് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽപ്പെട്ടാൽ വാഹനമുൾപ്പെടെ യാത്രക്കാർ മറിഞ്ഞ് വീണ് അപകടത്തിൽപ്പെടാൻ സാധ്യത വളരെയധികമാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് ഉള്ള സമയങ്ങളിൽ ഇവിടെ അപകടസാധ്യത പതിന്മടങ്ങാവുകയാണ്.
തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾ കുഴിയിൽക്കൂടി ഇറങ്ങിക്കയറേണ്ടി വരുന്നതിനാൽ പാലത്തിലും ഇരു ഭാഗത്തേയ്ക്കുമുള്ള റോഡിലുമായി വാഹനങ്ങളുടെ നീണ്ട നിരയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതുമൂലം പുതിയറോഡ് ജംഗ്ഷൻ വരെ രാവിലെയും വൈകിട്ടുള്ള സമയങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. അതേ സമയം തിരക്കില്ലാത്ത സമയങ്ങളിൽ വലിയ വാഹനങ്ങൾ കുഴി ഒഴിവാക്കി വെട്ടിച്ച് മാറ്റി കടന്നുപോകുമ്പോൾ എതിർ ദിശയിൽ നിന്നു വരുന്ന ചെറിയ വാഹനങ്ങളിലെ യാത്രക്കാർ പലപ്പോഴും അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നതും കഷ്ടിച്ചാണ്.
ആളെ വീഴ്ത്തുന്ന ഇരട്ടക്കുഴികൾ കൂടാതെ ചെറുതും വലുതുമായി ഒട്ടേറെ കുഴികളും പാലത്തിലുണ്ടായിട്ടുണ്ട്. യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധത്തിൽ പാലത്തിൽ കുഴികൾ രൂപപ്പെട്ടിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഉത്തരവാദിത്വപ്പെട്ടവർ അനങ്ങാപ്പാറ നയം തുടരുകയാണ്.
District News
ഫോർട്ടുകൊച്ചി: ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാംഘട്ട നിർമാണം അടിയന്തരമായി തുടങ്ങണമെന്ന് കണ്ടക്കടവ് ഫൊറോന സംഘടിപ്പിച്ച വൈദിക-അൽമായ സമ്മേളനം ആവശ്യപ്പെട്ടു. പത്തോളം ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം മുഹമ്മദ് ഷിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു .
രണ്ടാം ഘട്ട നിർമാണത്തിന്റെ ഭാഗമായി തെക്കേ ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള ടെട്രാപോഡ് കടൽഭിത്തിയുടെ നിർമാണം നടക്കാത്ത പ്രദേശങ്ങളിൽ നിർമാണം തുടങ്ങാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നു എംഎൽഎ പറഞ്ഞു. ഹാർബറിന്റെ വികസനം, കണ്ടക്കടവ്, ചെല്ലാനം പ്രദേശങ്ങളിലെ ആശുപത്രി വികസനം, ശുദ്ധജല ക്ഷാമം, തെക്കേ ചെല്ലാനത്തെ റോഡിന്റെ ശോച്യാവസ്ഥ, ചെല്ലാനം ബസ് സ്റ്റാൻഡ് നിർമാണം, തീരദേശത്തെ യാത്ര ക്ലേശം തുടങ്ങി നിരവധി ആവശ്യങ്ങൾക്കു പരിഹാരം ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഫാ. സോളമൻ ചാരങ്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. തോബിയാസ് തെക്കേപാലക്കൻ, ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ. ആന്റണി ടോപോൾ , ഫാ. ക്ലീഫൻ ഫെർണാണ്ടസ്, ഫാ. ജോർജ് കിഴക്കേവീട്ടിൽ, ഫാ. ജെൻഷൻ തറേപ്പറമ്പിൽ, ഫാ. സോളമൻ അരേശേരിൽ, ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ, കെഎൽസിഎ സംസ്ഥാന സെക്രട്ടറി ജയൻ കുന്നേൽ, ആലപ്പുഴ രൂപതാ പ്രസിഡന്റ് സന്തോഷ് കൊടിയനാട്, രൂപത സമിതിയംഗം ജോസഫ് പറയകാട്ടിൽ, ബിജു സേവ്യർ, പാപ്പച്ചൻ അരിപ്പാട്ടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
District News
മരട്: കുണ്ടന്നൂർ ജംഗ്ഷൻ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി പുറമ്പോക്ക് ഭൂമിയിലെ അനധികൃത ഷെഡുകളും തട്ടുകടകളും നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി. സിഐടിയുവിന്റെ ഓഫീസും മറ്റ് മൂന്ന് കടകളും ശനിയാഴ്ച വരെ സാവകാശം ചോദിച്ചതിനാൽ അവ പൊളിച്ചു നീക്കിയിട്ടില്ല.
ബിപിസിഎല്ലിന്റെ സഹകരണത്തോടെ കുണ്ടന്നൂർ ജംഗ്ഷനെ കൂടുതൽ മനോഹരവും ജനസൗഹൃദവുമായ പൊതുസ്ഥലമാക്കി മാറ്റുന്നതിനാണ് മരട് നഗരസഭ പദ്ധതി തയാറാക്കിയിരിക്കുന്നത്.
കുണ്ടന്നൂർ ജംഗ്ഷൻ, പാർക്ക് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. നഗരസഭാ ചെയർപേഴ്സൻ അജിത നന്ദകുമാർ, വൈസ് ചെയർപേഴ്സൻ ജിൻസൺ പീറ്റർ, സ്ഥിരം സമിതിയധ്യക്ഷൻമാരായ ടി.കെ.സച്ചിദാനന്ദൻ, സുനീല സിബി, പി.ഡി.രാജേഷ്, നിഷ ഷിഹാബ്, മോളി ജയിംസ്, കൗൺസിലർമാരായ പി.പി.സന്തോഷ്, ബോബൻ നെടുമ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
District News
തൃപ്പൂണിത്തുറ: വെട്ടിമാറ്റിയിട്ട മരത്തിന്റെ തടികളും ഉപയോഗശൂന്യമായ വണ്ടികളും നിറഞ്ഞ് തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷൻ. ഇടുങ്ങിയ മുറ്റം മാത്രമുള്ള തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷൻ വളപ്പിലാണ് മാസങ്ങൾക്ക് മുന്‍പ് വെട്ടിമാറ്റിയ മരത്തിന്റെ തടിക്കഷണങ്ങളും മരക്കൊമ്പുകളും കൂട്ടിയിട്ടിരിക്കുന്നത്.
ഒട്ടേറെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ വളപ്പിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന ആളുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണ്.
ഇതിനിടയിലാണ് മരത്തടികളും ഇവിടെ സ്ഥലം അപഹരിക്കുന്നത്. കൂടിക്കിടക്കുന്ന മരത്തടികൾക്കിടയിലൂടെ ഇഴജന്തുക്കളെ ഭയന്നാണ് ഓഫീസ് ജീവനക്കാരും മറ്റും നടക്കുന്നത്.
പൊതുയിടം ശുചിയാക്കലും മറ്റു ശുചീകരണങ്ങളുമെല്ലാം സിവിൽ സ്റ്റേഷൻ വളപ്പിൽ മുറപോലെ നടക്കുന്നുണ്ടെങ്കിലും നാളുകളായി കൂട്ടിയിട്ടിരിക്കുന്ന മരക്കൊമ്പുകളും മറ്റും ഇവിടെനിന്ന് നീക്കാൻ ആരും മുൻകൈയെടുക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
District News
ആലുവ: ദേശീയപാതയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ ആലുവ എക്സൈസ് പിടികൂടി. ആലുവ തോട്ടക്കാട്ടുകര കവലയിൽ ഏകദേശം ഒമ്പത് മാസത്തോളം വളർച്ച എത്തിയ പത്ത് ചെടികളാണ് എക്സൈസ് പിടികൂടിയത്.
സ്വകാര്യവ്യക്തിയുടെ കാടുപിടിച്ച പറമ്പിലാണ് ചെടികണ്ടെത്തിയത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ താവളമാണ് ഈ പരിസരം. ആലുവ എക്സൈസ് സർക്കിൾ ഓഫീസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ്ചെടി പിടികൂടിയത്.
District News
വൈപ്പിന്‍: എറണാകുളം ഹൈക്കോടതി കവലയിൽ വൈപ്പിനിലേക്ക് ബസ് കയറാൻ കാത്തുനിൽക്കുന്നവർ കാത്തിരിപ്പ് കേന്ദ്രത്തിനായി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുന്നു.
ഗോശ്രീ പാലങ്ങൾ തുറന്നശേഷം വൈപ്പിനിൽനിന്നു സ്വകാര്യ ബസ് സർവീസ് എറണാകുളം വരെ നീട്ടി നൽകിയതോടെയാണ് ഹൈക്കോടതി കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ആവശ്യകത ഉയർന്നത്.
എന്നാൽ നാളിതുവരെ ഒരാളും ഇത് ചെവിക്കൊണ്ടില്ല എന്നതാണ് യാഥാർഥ്യം. ഇതുമൂലം വൈപ്പിനിലേക്കുള്ള യാത്രക്കാർ മഴയും വെയിലും കൊണ്ട് ദുരിതമനുഭവിച്ചാണ് ഇപ്പോൾ ബസ് കാത്തുനിൽക്കുന്നത്. മാത്രമല്ല ഇവിടെ എത്തുന്ന യാത്രക്കാർക്കും സ്വകാര്യ ബസിലെ ജീവനക്കാർക്കും ഉപയോഗിക്കാൻ ഒരു പൊതു ശൗച്യാലയം ഇവിടെ അത്യാവശ്യമാണ്.
കൊച്ചിൻ കോർപറേഷൻ, ജിസിഡിഎ, ജിഡയോ കനിഞ്ഞാൽ ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രവും പൊതു ശൗചാലയവും നിർമ്മിക്കാവുന്നതേയുള്ളൂ. എന്നാൽ ഇതിന് ഭരണപരമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.
District News
അങ്കമാലി: ലോക നേത്രദാന ദിനാചരണത്തിന്റെ ഭാഗമായി കേരള ഐ ബാങ്ക് അസോസിയേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി നേത്രദാന വോളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു.
ആശുപത്രി ഡയറക്ടറും ഐ ബാങ്ക് അസോസിയേഷൻ പ്രസിഡന്റുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. കാഴ്ചയില്ലാത്തവരുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തിക്കാൻ നേത്രദാനത്തിലൂടെ സാധിക്കുമെന്നും, മരണാനന്തര നേത്രദാനത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താൻ വോളണ്ടിയർമാർ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
നേത്രദാന ബോധവത്കരണ രംഗത്തും സന്നദ്ധ പ്രവർത്തനങ്ങളിലും മാതൃകാപരമായ പങ്കുവഹിച്ച വനിതാ വോളണ്ടിയർമാരുടെ ടീമിനെ ചടങ്ങിൽ ആദരിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.
ഐ ബാങ്ക് അസോസിയേഷൻ ജനറൽ സെക്രട്ടറിയും എൽഎഫ് ആശുപത്രി ജോയിന്റ് ഡയറക്ടറുമായ ഫാ. വർഗീസ് പൊന്തേമ്പിള്ളി, ഐ ബാങ്ക് സീനിയർ മാനേജർ സിജോ ജോസ്, ഓപ്പറേഷൻ മാനേജർ ജയേഷ് പാറക്കൽ എന്നിവർ പ്രസംഗിച്ചു.
District News
പറവൂർ: മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുളള നിലവിലെ ദേശീയപാത 66 തകർന്നു. റോഡിലാകെ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ വാഹന ഗതാഗതമാകെ അവതാളത്തിലാണ്. റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കളക്ടർ എന്നിവർക്ക് സിപിഎം പറവൂർ ഏരിയ കമ്മിറ്റി നിവേദനം നൽകി.
ഇവിടെ റീ ടാറിംഗ് നടത്താനുള്ള സമയപരിധി അവസാനിച്ചിട്ടും 2024, 2025 വർഷങ്ങളിൽ ടാറിംഗ് നടത്താനായിട്ടില്ല. ദേശീയപാത ഇത് ഡേപ്പോസിറ്റ് ജോലിയായി കണക്കാക്കി പൊതുമരാമത്ത് വിഭാഗത്തിന് 2025 ഡിസംബറിൽ 12 കോടി രൂപ കൈമാറിയിട്ടുണ്ട്. മഴ ആരംഭിക്കുന്നതിനാൽ ടെൻഡർ നടപടികൾ പൂർത്തികരിക്കാൻ സാധിക്കാതിരിക്കുന്നത് ദുരവസ്ഥക്ക് കാരണമാകുന്നുണ്ട്.
രണ്ട് തവണ ടെൻഡർ ചെയ്തിട്ടും എറ്റെടുക്കാൻ ആളുണ്ടായില്ല. ഈ സാഹചര്യത്തിൽ ഈ മാസം 15ന് നടക്കുന്ന അവസാന ടെണ്ടർ നടപടികൾ കാര്യക്ഷമമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ ജാഗ്രത കാണിക്കണം. ടെൻഡർ നടപടികൾ തുടങ്ങിയെന്ന് കാണിച്ച് എംപി, എംഎൽഎമാർ ഒരു വർഷം മുമ്പ് പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നും തുടങ്ങാനാകാത്ത സ്ഥിതിയിലാണ്. ഇക്കാര്യത്തിൽ ഇവരുടെ അനാസ്ഥ അവസാനിപ്പിക്കണം. തൽക്കാല പരിഹാരമെന്ന നിലയിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നും മഴക്ക് ശമനമുണ്ടാകുന്ന മുറയ്ക്ക് റോഡ് റീ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും അല്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്നും ഏരിയ സെക്രട്ടറി ടി.വി. നിഥിൻ പറഞ്ഞു.
District News
വൈപ്പിൻ: മത്സ്യബന്ധന വ്യവസായത്തെ സംരക്ഷിക്കാൻ കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ട് പരിഷ്കരണവും ഡീസൽ,പാചക വാതക സബ്സിഡിയുൾപ്പെടെയുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്ന് മത്സ്യബന്ധന മേഖലയിലെ വിവിധ സംഘടനകളും ബോട്ടുടമാസംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതും അനുബന്ധ മേഖല ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നതുമായ വ്യവസായം തകർച്ച നേരിടുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡീസലിന്റെയും വാണിജ്യ പാചക വാതകത്തിന്റെയും വിലവർധന ക്രമാതീതമായി ഉയർന്നതോടെ വ്യവസായം വൻ ഭീഷണിയിലാണ്. മത്സ്യബന്ധനത്തിന്റെ പ്രതിദിന ചെലവ് കിട്ടുന്ന മത്സ്യത്തിൽ നിന്നുള്ള വരുമാനവും വച്ചുനോക്കുമ്പോൾ നഷ്ടമാണ്. ഈ സാഹചര്യത്തിലാണ് വ്യവസായത്തിന്റെ നിലനിൽപ്പിനു വേണ്ടി ഡീസലിനും പാചകവാതകത്തിനും സബ്സിഡി അനുവദിക്കണമെന്ന് ബോട്ടുടമാ സംഘങ്ങൾ ആവശ്യപ്പെടുന്നത്.
അയൽ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ സബ്സിഡികൾ നൽകുന്നത് മാതൃകയാക്കണം. മാത്രമല്ല ബൈക്യാച്ചിംഗിൽ 40 ശതമാനത്തിൽ കൂടുതൽ ചെറു മത്സ്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ബോട്ടുകൾക്കെതിരെ ചെറു മത്സ്യബന്ധനത്തിന് നിയമനടപടികൾ സ്വീകരിക്കാൻ പാടുള്ളു. ഇക്കാര്യം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചർച്ചചെയ്ത് തീരുമാനമായതാണ്. ഇത് പുതിയ സർക്കാർ നടപ്പിലാക്കണം.
ദിവസങ്ങളോളം കടലിൽ കിടന്ന് പണിയെടുത്ത് തീരത്തടുക്കുന്ന മത്സ്യബന്ധന ബോട്ടുകളെ പിടികൂടി അനാവശ്യമായി വൻ പിഴച്ചുമത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് മുനമ്പം ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ്, മുനമ്പം ട്രോൾ നെറ്റ് ബോട്ട് ഓണേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറി പി.പി. ഗിരീഷ് എന്നിവർ ആവശ്യപ്പെട്ടു.
District News
കോതമംഗലം: കോതമംഗലത്ത് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ നിരവധി സ്വകാര്യ ബസുകളിൽ നിയമലംഘനം കണ്ടെത്തി. 70 വാഹനങ്ങൾ പരിശോധിച്ചതിൽ 45 സ്വകാര്യ ബസുകളിലാണ് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇതോടെ മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിച്ച് ബസുകൾക്ക് 47,250 രൂപ പിഴ ഈടാക്കി.
കോതമംഗലം സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ മൺസൂൺ കാലയളവിലെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് നടപടി. മഴക്കാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുമാണ് പരിശോധനയിൽ പ്രാധാന്യം നൽകിയത്.
സ്റ്റേജ് കാര്യേജ് റൂട്ട് ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വാഹനങ്ങളുടെ വിൻഡ്ഷീൽഡ് ഗ്ലാസുകളിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ പതിച്ചിട്ടുള്ള സ്റ്റിക്കറുകൾ, ഫിലിമുകൾ, അനധികൃത അലങ്കാര വസ്തുക്കൾ എന്നിവ പ്രത്യേകം പരിശോധിച്ചു. കൂടാതെ നിയമവിരുദ്ധമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകൾ, ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന എയർ ഹോണുകൾ, അനധികൃത ഓഡിയോ സംവിധാനങ്ങൾ എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി.
മൺസൂൺ കാലയളവിൽ വാഹനങ്ങളുടെ സുരക്ഷിത പ്രവർത്തനത്തിന് നിർണായകമായ വൈപ്പറുകളുടെ പ്രവർത്തനക്ഷമത, ടയറുകളുടെ അവസ്ഥ, ബ്രേക്ക് സംവിധാനങ്ങൾ, കൂടാതെ ഫുട്ബോർഡുകളുടെ സുരക്ഷ, യാത്രക്കാർക്കുള്ള സീറ്റുകളുടെ അവസ്ഥ, വിൻഡോ ഷട്ടറുകളുടെ പ്രവർത്തനം തുടങ്ങിയ മെക്കാനിക്കൽ ഘടകങ്ങളും എംവിഡി പരിശോധിച്ചു. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പോരായ്മകൾ കണ്ടെത്തിയ വാഹനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും നിയമലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു. വാഹന ഉടമകളും ഡ്രൈവർമാരും വാഹനങ്ങൾ നിയമാനുസൃതമായും സുരക്ഷിതമായും പരിപാലിച്ച് സർവീസ് നടത്തേണ്ടതാണെന്നും മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. നിയമനിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ ബന്ധപ്പെട്ട അധികാരികളെ എത്രയും വേഗം അറിയിക്കേണ്ടതാണ് കോതമംഗലം ജോയിന്റ് ആർടിഒ സലിം വിജയകുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എ.വി. റെജിമോൻ, എൻ.കെ. ദീപു, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അരുൺ ശശിധരൻ, അബിൻ ഐസക്, ദിനീഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കൂത്താട്ടുകുളത്ത് 25
കൂത്താട്ടുകുളം: മൂവാറ്റുപുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ബി. ഷെഫീഖിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം, മൂവാറ്റുപുഴ, വാഴക്കുളം ബസ് സ്റ്റാൻഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ മിന്നൽ പരിശോധനയിൽ 25 ബസുകൾക്ക് പിഴ ചുമത്തി. 58 വാഹനങ്ങളാണ് പരിശോധിച്ചത്. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിച്ചത്.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.വി. വിജേഷ്, എൻ. വിനോദ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.എസ്. പ്രവീൺകുമാർ, വി.സി. ബിജു, ജോബിൻ ജോസ്, സമീർ ബാബു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
District News
മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനിയുടെ മാലിന്യക്കുഴല്‍ റോഡിലേക്ക് തുറന്നതോടെ പായിപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കല്ലുപാലം റോഡില്‍ മലിന ജലം കെട്ടിക്കിടക്കുന്നത് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ദുരിതമാകുന്നു. റോഡിൽ ശുചിമുറി മാലിന്യം നിറഞ്ഞതോടെ പ്രദേശം ദുര്‍ഗന്ധപൂരിതമാണ്. കമ്പനിക്കു സമീപം താമസിക്കുന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണിപ്പോൾ. പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
മഴ കനത്തതോടെ റോഡ് പുഴപോലെയായി. പത്ത് ഏക്കറോളം വരുന്നസ്ഥലത്താണ് കമ്പനി സ്ഥിതിചെയ്യുന്നത്. പ്ലൈവുഡും അനുബന്ധ വ്യവസായവുമാണ് കമ്പനിയില്‍ നടക്കുന്നത്. നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് കമ്പനിയില്‍ ജോലിചെയ്യുന്നത്. ഇവരെല്ലാം താമസിക്കുന്നതും കമ്പനിക്കകത്താണ്.
കമ്പനി ഉല്പാദിപ്പിക്കുന്ന മാലിന്യത്തിന് പുറമെയാണ് നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ മലമൂത്ര വിസര്‍ജ്ജങ്ങളും ഭക്ഷണ മാലിന്യവുമടക്കം റോഡിലേക്ക് ഒഴുകിയെത്തുന്നത്. മഴകനക്കുമ്പോള്‍ കമ്പനിയുടെ മാലിന്യക്കുഴല്‍ തുറന്നുവിടുന്നത് കമ്പനി അധികൃതര്‍ പതിവാക്കിയിരിക്കുകയാണ്.
നാട്ടുകാര്‍ ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കമ്പനി ഉടമയുടെ സ്വാധീനത്തിന് വഴങ്ങിയതാണ് ഇതിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അധികൃതര്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനാണ് ജനങ്ങളുടെ തീരുമാനം.
District News
കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രൽ ഇടവകയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദരിച്ചു. രൂപത ഡയറക്ടർ ഫാ. ജോർജ് ചെമ്പരത്തി ഉദ്ഘാനിർവഹിച്ച് ചെയ്ത് വിദ്യാർഥികൾക്ക് മെമന്റോ നൽകി.
പ്രസിഡന്റ് തോമസ് പുതുക്കുന്നത്ത് അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി ബേബിച്ചൻ നിധീരിക്കൽ, ട്രഷറർ ജോയി ഉണിച്ചൻതറയിൽ, അസി. വികാരിമാരായ ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, ഫാ.തോമസ് മക്കോളി, ജോൺസൺ പോത്താനിക്കാട് എന്നിവർ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ: കാവുംപടി റോഡില്‍ ജല അഥോറിറ്റിയുടെ തകര്‍ന്ന പൈപ്പ് ശരിയാക്കുന്നതിനായി എടുത്ത കുഴി ശരിയായി മൂടാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് സമീപമാണ് ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കുഴിമൂടാതെ കിടക്കുന്നത്.
കഴിഞ്ഞ മാസം 25നാണ് പൈപ്പ്പൊട്ടി കുടിവെള്ള വിതരണം തടസപ്പെട്ടത്. തുടര്‍ന്ന് ജല അഥോറിറ്റി അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിനായി എടുത്ത കുഴിയാണ് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഓരേപോലെ വിനയായിരിക്കുന്നത്. അറ്റകുറ്റപണികള്‍ക്കായി റോഡ് കുഴിച്ചപ്പോഴുണ്ടായ മണ്ണ് മഴ പെയ്തതോടെ ചെളിക്കുഴിയായി മാറിയിരിക്കുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് ചെളി തെറിക്കുന്ന അവസ്ഥയാണ് നിലവില്‍.
നഗരത്തിന്റെ തിരക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്ന റോഡിലാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ. കുഴിമൂടാതെ കിടക്കുന്നതിന്റെ എതിര്‍വശത്തായി റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴിയും വാഹനയാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. രണ്ടു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന റോഡിന് നടുവിലായാണ് കുഴിയും രൂപപ്പെട്ടിരിക്കുന്നത്.
സമീപത്തെ സ്കൂളിലേക്കടക്കം ദിനംപ്രതി നിരവധിപേരാണ് റോഡിനെ ആശ്രയിക്കുന്നത്. കുഴികള്‍ മൂടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
District News
കോതമംഗലം: കോതമംഗലം തങ്കളത്ത് ബിഎസ്എന്‍എല്ലിന്റെ ട്രാന്സ്മിഷന് വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങൾ പരിപാലനമില്ലാതെ നിലംപൊത്താറായി. രണ്ട് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഇവ രണ്ടിന്റെയും അവസ്ഥ ശോചനീയമാണ്. ജനലുകളും വാതിലുകളുമെല്ലാം ജീർണിച്ച് കെട്ടിടത്തില്‍ നിന്ന് വേര്പെട്ടുതുടങ്ങി. ഭിത്തികള്‍ക്കും മേല്‍ക്കൂരയ്ക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്. കോമ്പൗണ്ട് നിറയെ കാടാണ്. കെട്ടിടങ്ങളിലേക്കും കാട് പടരുകയാണ്. ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രമാണ് ഇപ്പോൾ ഇവിടം.
കോമ്പൗണ്ടിനോട് ചേര്‍ന്നാണ് കോതമംഗലം നഗരസഭയുടെ ഒരു അങ്കണവാടി സ്ഥിതി ചെയ്യുന്നത്. ഇവിടേക്കും കാട് വളര്‍ന്ന് പന്തലിക്കുന്നുണ്ട്. ഇഴ ജന്തുക്കള്‍ അങ്കണവാടിയിലെത്താനുള്ള സാധ്യതയുമുണ്ട്. ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതിനൊപ്പമാണ് കെട്ടിടങ്ങളും അനാഥമായത്. ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കുന്നില്ല. സമീപകാലത്ത് പരാതിയെത്തുടര്‍ന്ന് കുറച്ച് കാടുവെട്ടിയിരുന്നു. ഏറെ കഴിയാതെ കാട് നിറയുകയും ചെയ്തു.
District News
കൂത്താട്ടുകുളം: യാത്രയ്ക്കിടയിൽ അസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞിനെ ബസിൽ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ മാതൃകയായി. കോട്ടയത്തുനിന്ന് കോതമംഗലത്തേക്ക് പോയ ബസിലാണ് ഒന്നരവയസുള്ള കുഞ്ഞിന് അസ്വാസ്ഥ്യമുണ്ടായത്. ഇന്നലെ വൈകുന്നേരം 6.30നായിരുന്നു സംഭവം.
മൂവാറ്റുപുഴ സ്വദേശിയായ കുഞ്ഞിന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ബോധ്യപ്പെട്ട ജീവനക്കാർ യാത്രക്കാരുമായി ബസ് നേരെ ദേവമാതാ ആശുപത്രിയിലേക്ക് വിട്ടു. പീഡിയാട്രീഷ്യൻ ഡോ. പേൾ മേരി വർഗീസ്, കാഷ്വാലിറ്റി വിഭാഗത്തിലെ ഡോ. ജി. അരുൺ, ഡോ. അരുൺ കെ. കുമാർ എന്നിവരുടെ നേതൃത്വത്തിൽ കുഞ്ഞിന് ചികിത്സ നൽകി.
കോട്ടയത്തുനിന്ന് മുവാറ്റുപുഴയിലേക്ക് പോവുകയായിരുന്നു കുഞ്ഞും കുടുംബാംഗങ്ങളും. യഥാസമയം വേറിട്ട സേവനം നൽകിയ കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ നീണ്ടപാറ കൈപ്പശേരിൽ അഭിലാഷ്, കണ്ടക്ടർ കുട്ടമ്പുഴ വൈപ്പേൽ വി.പി. തോമസ് എന്നിവരെ ആശുപത്രി അധികൃതർ അഭിനന്ദിച്ചു.
District News
കൊച്ചി: കാക്കനാട്ടേക്കുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷം. മഴ ശക്തമായതോടെ ബ്ലോക്കില്‍പ്പെട്ട് ജനം വലയുകയാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെയും ട്രാഫിക് പോലീസിന്റെയും നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളൊന്നും കാര്യമായി ഫലം കണ്ടില്ല.
ബാനര്‍ജി റോഡില്‍ സെന്റ് മാര്ട്ടിന് പള്ളിക്ക് മുന്‍വശമാണ് നിലവില്‍ കുരുക്ക് അതിരൂക്ഷം. പാലാരിവട്ടം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്ന ഭാഗമാണിവിടം. മെട്രോ പണികള്‍ നടക്കുന്നതിനാല്‍ ഒരു വാഹനത്തിന് മാത്രം കടന്നുപോകാനാകുന്ന വീതി മാത്രമേ ഇപ്പോള്‍ റോഡിനുള്ളൂ. മാത്രമല്ല, റോഡ് പൊളിഞ്ഞ് കുണ്ടും കുഴിയുമായ അവസ്ഥയിലുമാണ്.
റോഡില്‍ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ ചാടി പോകേണ്ടിവരുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പ്രശ്നം രൂക്ഷമായപ്പോഴാണ് കെഎംആര്‍എലിന്റെ നേതൃത്വത്തില്‍ ക്രമീകരണം കൊണ്ടുവന്നത്. അതും കാര്യമായി ഫലവത്തായില്ല.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായുള്ള കാനയുടെ നിര്‍മാണമാണ് ഇവിടെ നടക്കുന്നത്. നിലവിലുണ്ടായിരുന്ന കാനകള്‍ പൊളിച്ചതോടെ വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെയായി. മഴ സമയം ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാനുള്ള പ്രധാന കാരണവും ഇതാണ്. യുടേണുകള്‍ ഒഴിവാക്കിയുള്ള ഗതാഗത പരിഷ്കാരവും വേണ്ടവിധം വിജയമായില്ലെന്നാണ് വിലയിരുത്തല്‍.
പാലാരിവട്ടം ജംഗ്ഷനില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനായി കാനറ ബാങ്ക് ക്വാർട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന യുടേണ്‍ സൗകര്യം, പരിഷ്കരണത്തിന്റെ ഭാഗമായി പൂര്‍ണമായും അടച്ചു. സ്റ്റേഡിയം മെട്രോ സ്റ്റേഷന് വരെയുള്ള ഭാഗത്തുണ്ടായിരുന്ന മറ്റ് രണ്ട് യുടേണുകളിലും ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. പാലാരിവട്ടം ജംഗ്ഷനില്‍ നിന്നും എസ്എന്‍ ജംഗ്ഷനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഇടപ്പള്ളി ഭാഗത്തേക്ക് തിരിയാന്‍ ജെഎല്‍എന്‍ മെട്രോ സ്റ്റേഷന് വരെ വരണം.
അതേപോലെ എതിര്വശത്തെയും വാഹനങ്ങള്‍ക്കുള്ള യുടേണ്‍ സൗകര്യവും അടച്ചിരിക്കുകയാണ്. ഈ വാഹനങ്ങള്‍ പാലാരിവട്ടം എസ്എന്‍ ജംഗ്ഷനിലെത്തി തിരിഞ്ഞു വരണം. ഗതാഗത ക്രമീകരണം ഒരുക്കിയെങ്കിലും റോഡ് കുണ്ടുംകുഴിയുമായി കിടക്കുന്നതിനാല്‍ പരിഷ്കാരം ഫലവത്തായില്ല.
പരിഹാരം നാലു നാൾക്കകം: മേയർ.
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട് പാലാരിവട്ടത്തെ ഗതാഗതക്കുരുക്ക് നാലു ദിവസത്തിനകം പരിഹരിക്കുമെന്ന് കൊച്ചി മേയര്‍ വി.കെ. മിനിമോള്‍. നാല് ദിവസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടുവരി ഗതാഗതം പുനഃസ്ഥാപിക്കാമെന്ന് കെഎംആര്‍എല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുന്നു എന്ന് നിരീക്ഷിക്കാന്‍ നഗരസഭാ അസി.എന്‍ജിനിയര്‍,ഓവര്‍സീയര്‍ എന്നിവരെ ചുമതലപ്പെടുത്തി.
നാല് റോഡുകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ വലിയ ഗതാഗത കുരുക്കാണ് ഉണ്ടാക്കുന്നത്. ഇവിടെ റോഡ് പഴയ വീതിയിലാക്കി ടൈല്‍ വിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡിനിരുവശവും പില്ലറുകള്‍ വരുന്നതിനാല്‍ ഒരു ലൈന്‍ പൂര്‍ണമായും ഗതാഗതം പുനഃസ്ഥാപിച്ചതിന് ശേഷം മാത്രമേ മറുവശത്ത് നിര്‍മാണം തുടങ്ങാവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുന്നു എന്ന് ഉറപ്പാക്കാന്‍ നഗരസഭ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
നിർമാണത്തിനിടെ നേരിട്ടത് നിരവധി വെല്ലുവിളികളെന്ന് കെഎംആര്‍എല്‍
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കെഎംആര്‍എല്‍. നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ള പാലാരിവട്ടം ഭാഗത്തും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവന്നു.
പൈപ്പ്ലൈന് ജംഗ്ഷന് മുതല്‍ പടമുഗള്‍ വരെയുള്ള സിവില്‍ ലൈന്‍ ഭാഗത്ത് ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പൈപ്പ് ലൈനിന്റെ സാന്നിധ്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. ബന്ധപ്പെട്ട ഏജന്‍സി കഴിഞ്ഞ ജനുവരിയില്‍ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിച്ചതിന് ശേഷമാണ് ഈ ഭാഗത്തെ പൈലിംഗ്, തൂണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. വാട്ടര്‍ അഥോറിറ്റിയുടെ നിരവധി പൈപ്പുകള്‍ കേരള വാട്ടര്‍ അഥോറിറ്റി പൈപ്പുകളും 220 കെ.വി., 11 കെ.വി. വൈദ്യുതി ലൈനുകള്‍ ഉള്‍പ്പെടെയുള്ള കെഎസ്ഇബി.
സംവിധാനങ്ങളും മാറ്റിസ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ചില സ്ഥലങ്ങളില്‍ റോഡ് യാത്രക്കാര്‍ക്ക് താത്്കാലിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഗതാഗത വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവരുമായി ചേര്‍ന്ന് ഗതാഗത നിയന്ത്രണം, റോഡുകളുടെ പരിപാലനം, വെള്ളക്കെട്ട് പരിഹാരം, പൊതുസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരികയാണെന്നും കെഎംആര്‍എല്‍ അറിയിച്ചു.
District News
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റിയില്‍ നടത്തിയ പരിശോധനയില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ കഞ്ചാവുമായി സിറ്റി പോലീസ് പിടികൂടി.
പശ്ചിമബംഗാള്‍ ബോങ്കോന് സ്വദേശി അന്‍വര്‍ ഹുസൈനെ(31)യാണ് ചേരാനല്ലൂര്‍ കുന്നുംപുറത്തിന് സമീപത്ത് നിന്ന് കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്. പ്രതിയില്‍ നിന്ന് 3.076 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
District News
കോതമംഗലം: നേര്യമംഗലം - ഇടുക്കി റൂട്ടിൽ ഓഡിറ്റ് വണ്ണിൽ ഫോറസ്റ്റ് ഏരിയയിൽ നിന്ന് വൻമരം കടപുഴകി ഇലക്ട്രിക് ലൈനിലും റോഡിലും വീണു ഗതാഗത തടസപ്പെട്ടു. നേര്യമംഗലം ഫയർഫോഴ്സ് യൂണിറ്റ് എത്തി മുക്കാൽ മണിക്കൂർ പരിശ്രമത്തിനൊടുവിൽ മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
സ്റ്റേഷൻ ഓഫീസർ വിഷ്ണു മോഹന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ടി അനീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അൻവർ സാദത്ത്.വി എസ് ശ്രീഹരി, എസ്.എസ്. അരുൺ, ജെ. ജയേഷ്, ബേസിൽ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
District News
കണ്ടെടുത്തത് 1.3 ഗ്രാം
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പിടിയിൽ. അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂൺ(25)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇവരുടെ പക്കൽനിന്ന് 1.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ചെറിയ ഡപ്പികളിലും സിപ് ലോക്ക് കവറുകളിലുമായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത് സൂക്ഷിച്ചിരുന്നത്. പെരുമ്പാവൂർ ടൗണിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. അസമിൽനിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് ഒരു ബോട്ടിലിന് 1,000 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്.
ഇവരിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധനകൾ തുടരും.
District News
കോതമംഗലം: കുട്ടമ്പുഴ പിണവൂർകുടിയിൽ കാട്ടാനക്കൂട്ടം വീടിന്റെ മുകളിലേക്ക് പന മറിച്ചിട്ടു. ഇന്നലെ പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടമാണ്പൊട്ടനാനിക്കൽ ബിനോയിയുടെ വീടിന്റെ മേൽക്കൂരയിലേക്ക് പന മറിച്ചിട്ടത്.
പുലർച്ചെ മൂന്നോടെ ശബ്ദം കേട്ട് നോക്കിയപ്പോൾ കാട്ടാനക്കുട്ടത്തെക്കണ്ട് വീട്ടിലെ താമസക്കാരായ രാജൻ, ഭാര്യ അനിത , ഇവരുടെ 10 വയസുകരി മകൾ എന്നിവർ ഓടി രക്ഷപ്പെടുകയായിരുന്നു.
വീടിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാട്ടാനശല്യം മൂലം വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ പറഞ്ഞു.
District News
കൊച്ചി: മഴക്കാലത്ത് ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യസമ്പത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന ഊത്തപിടിത്തത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്. മത്സ്യങ്ങളുടെ പ്രജനന കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഊത്തപ്പിടിത്തം തടയുന്നതിനായി ജില്ലയിലുടനീളം പട്രോളിംഗ് സംഘം പരിശോധന ശക്തമാക്കി. കേരള ഉള്‍നാടന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ നിയമ പ്രകാരമാണ് മത്സ്യങ്ങളുടെ മുട്ടയിടല്‍ കാലത്ത് നടത്തുന്ന ഊത്തപിടിത്തം നിരോധിച്ചിരിക്കുന്നത്.
മണ്‍സൂണ്‍ കാലത്ത് മത്സ്യങ്ങളുടെ പ്രജനനം നടക്കുമ്പോള്‍, വെള്ളമൊഴുകുന്ന വഴിയില്‍ തടസം വരുത്തിയും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചും മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുന്നത് മത്സ്യ വംശനാശത്തിന് കാരണമാകും. നിയമം ലംഘിച്ച് ഊത്തപിടിത്തം നടത്തുന്നവര്‍ക്ക് ആറുമാസം വരെ തടവോ 10000 രൂപ വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അടക്കംകൊല്ലി വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, 20 മില്ലീമീറ്ററില്‍ കുറഞ്ഞ കണ്ണിവലിപ്പമുള്ള വലകളുടെ ഉപയോഗം, വൈദ്യുതി കടത്തിവിട്ടുള്ള മത്സ്യബന്ധനം, തോട്ട പൊട്ടിക്കല്‍, വിഷം കലക്കല്‍ തുടങ്ങിയ എല്ലാവിധ ഊത്തപിടിത്ത രീതികള്‍ക്കും നിരോധനം ബാധകമാണ്.
ജില്ലയിലെ ജലാശയങ്ങളില്‍ എവിടെയെങ്കിലും ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ തൊട്ടടുത്തുള്ള മത്സ്യഭവനുകളിലോ വിവരമറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
District News
മൂവാറ്റുപുഴയില്‍ ദീപിക വിജയോത്സവം
മൂവാറ്റുപുഴ: മാധ്യമമേഖലയിലെന്ന പോലെ കേരളത്തിന്റെ സാമൂഹ്യ, വിദ്യാഭ്യാസ പുരോഗതിയിലും ദീപിക ദിനപത്രം നല്‍കിയിട്ടുള്ള മാര്ഗദര്ശനങ്ങളും സംഭാവനകളും പ്രധാനപ്പെട്ടതെന്നു ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. നേരിന്റെ ദിശാബോധം പകര്‍ന്ന പത്രമാണു ദീപികയെന്നും അദ്ദേഹം പറഞ്ഞു.
ദീപിക ആബേ സര്‍വീസസുമായി സഹകരിച്ചു മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച വിജയോത്സവം 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
വിവിധ തലമുറകളുടെ വിദ്യാഭ്യാസപരമായ ഉന്നതിക്കായി പ്രചോദനവും പ്രോത്സാഹനവുമാകാന് ദീപികയ്ക്കു സാധിച്ചു. മറ്റേതു മാധ്യമങ്ങളേക്കാളും ദീപിക പോലുള്ള ദിനപത്രങ്ങള്‍ വായിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നവര്‍ക്കു നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചു സമഗ്രമായ അറിവാണ് ലഭിക്കുന്നത്. പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നതു വിദ്യാര്‍ഥികള്‍ പഠനജീവിതത്തിന്റെ ഭാഗമായി തന്നെ കണേണ്ടതുണ്ടെന്നും മാര്‍ പുന്നക്കോട്ടില്‍ അഭിപ്രായപ്പെട്ടു.
മൂവാറ്റുപുഴ മേഖലയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാലയങ്ങള്‍ക്കുള്ള ദീപികയുടെ ഉപഹാരം മാര്‍ പുന്നക്കോട്ടില്‍ സമ്മാനിച്ചു.
രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രദീപിക ഡയറക്ടര്‍ ഫാ. ഡോ. തോമസ് പോത്തനാമുഴി ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
ദീപിക കൊച്ചി റസിഡന്റ് മാനേജര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, ഡിഎഫ്സി രൂപത ഡയറക്ടര്‍ ഫാ. ആന്റണി പുത്തന്‍കുളം, ഹോളി മാഗി ഫൊറോന വികാരി ഫാ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്, നിര്‍മല സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ഇടത്തൊട്ടി, ഫാ. ജോര്‍ജ് മാന്തോട്ടം കോറെപ്പിസ്കോപ്പ, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ ജോയി നടുക്കുടി, ജേക്കബ് മിറ്റത്താനി, സംസ്ഥാന പ്രസിഡന്റ് ലോറന്‍സ് ഏബ്രഹാം ഏനാനിക്കല്‍, രൂപത പ്രസിഡന്റ് ഡിഗോള്‍ കെ. ജോർജ്, രാഷ്ട്രദീപിക എജിഎം മാര്‍ക്കറ്റിംഗ് റെബി ജോര്‍ജ്, സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ ബിനോ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴ മേഖലയിലെ വിവിധ വിദ്യാലയങ്ങളില്‍ പ്ലസ്ടു, പത്ത് ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. കരിയര്‍ ഗൈഡന്‍സ് സെമിനാറും ഉണ്ടായിരുന്നു.
District News
കൊച്ചി: പരിയത്തുകാവ് ഭൂമി തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളെ പെരുവഴിയിലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി റോജി എം. ജോണ്‍. അവരുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ടുള്ള പരിഹാരമാണ് ലക്ഷ്യമിടുന്നത്. കുടുംബങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തും. പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ പ്രശ്നം പരിഹരിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയും അടിയന്തര ശ്രദ്ധ ആവശ്യമായ സാഹചര്യം രൂപപ്പെടുകയും ചെയ്തത്. പ്രശ്നം സംഘര്‍ഷത്തിലേക്കല്ല, സമവായത്തിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
താന്‍ നേരിട്ട് ഇരുപക്ഷങ്ങളുമായും ചര്‍ച്ച നടത്തിവരികയാണ്. മുന്‍ സര്‍ക്കാര്‍ പതിനാലു തവണ ചര്‍ച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
District News
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ പോലീസ് പിടികൂടി. മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പ് സിസി 5/311ൽ അനീഷി(അട്ടാണി അനീഷ് - 43)നെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം എറണാകുളം എംജി റോഡിലുള്ള ടീ ഷോപ്പിൽ അനീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഒരു യുവാവിനെ മർദിച്ച കേസിൽ സെൻട്രൽ പോലീസ് ഇയാളെ തൃശൂരിലുള്ള ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു യുവാവിനെ വാഹനത്തിൽ കടത്തിക്കൊണ്ടുപോയി മർദിച്ച് അത് റിക്കാർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
സംഭവത്തിൽ സെൻട്രൽ പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവിലായിരുന്ന പ്രതി ഇന്നലെ മട്ടാഞ്ചേരിയിലുള്ള വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചത്. തുടർന്ന് പോലീസ് ഇയാളുടെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. നിരവധി പേരെ ഇയാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നതായും എന്നാൽ പലരും പരാതിയുമായി വരാറില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദ അന്വേഷണം ആരംഭിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം പ്രത്യേക ടീമിനെ രൂപീകരിച്ച് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രേമാനന്ദ കൃഷ്ണൻ, സെൻട്രൽ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തിളുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
കൊച്ചി: നഗരമധ്യത്തിൽ രണ്ട് വിദ്യാർഥിനികളെ അതിക്രൂരമായി ആക്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതിയും സെക്സ് റാക്കറ്റ് കണ്ണിയുമായ പാലക്കാട് മണ്ണാർക്കാട് പുല്ലശേരി പെരുമണ്ണിൽ വീട്ടിൽ പി. അക്ബർ അലിയെയാണ് (29) നോർത്ത് പോലീസ് ചെർപ്പുളശേരിയിൽ നിന്ന് പിടികൂടിയത്.ചെർപ്പുളശേരി പോലീസ് സ്റ്റേഷനിലെത്തിച്ച അക്ബർ അലിയെ വിശദമായി ചോദ്യം ചെയ്തു. രാത്രിയോടെ ഇയാളെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചു.
കേസിലെ മറ്റ് രണ്ട് പ്രതികളായ യുവതികളെ വഴിയിൽ ഇറക്കി വിട്ടതായാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പിടിയിലാകാനുള്ള രണ്ട് യുവതികൾ ഉൾപ്പെടെ ആറ് പേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെക്കുറിച്ചുള്ള വിവരം അക്ബർ അലിയ്ക്ക് അറിയാമെന്ന പ്രതീക്ഷയിലാണ് പോലീസ്. നോർത്ത് പ്രിൻസിപ്പൽ എസ്ഐ ഗ്ലാഡ്വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.30ന്് കലൂർ ജംഗ്ഷനടുത്ത് ചക്കാലപ്പാടം റോഡിൽ രണ്ട് സ്ത്രീകൾ ഉൾപ്പെട്ട പത്തംഗസംഘമാണ് വിദ്യാർഥിനികളെ ആക്രമിച്ചത്. അക്ബർ അലി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അവിടേക്ക് അന്വേഷണ സംഘത്തെ അയച്ചിച്ചിരുന്നു. പിടിയിലായ മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ സൈമൺ, മണ്ണാർക്കാട് സ്വദേശികളായ സാബിത്, അരുൺ എന്നിവർ റിമാൻഡിലാണ്.
അക്ബർ അലി കണ്ണിയായ സെക്സ് റാക്കറ്റിലേക്കുള്ള അന്വേഷണവും ഇതിനൊപ്പം നടക്കും.
കലൂരിൽ ഇയാൾ നടത്തിയ അനാശാസ്യകേന്ദ്രത്തിൽ ആറുസ്ത്രീകൾ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. അഞ്ച് ഇതരസംസ്ഥാനക്കാരും ഒരു മലയാളിയുമാണ് ഉണ്ടായിരുന്നത്. സംഭവശേഷം ഇവർ രക്ഷപ്പെട്ടിരുന്നു.
അക്ബർ അലിക്കെതിരേ ഒരു കേസ്കൂടി
കൊച്ചി: കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ മര്‍ദിച്ച കേസില്‍ മുഖ്യപ്രതി പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അക്ബർ അലിക്കെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കലൂരിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ കേസ്. നേരത്തെ 2025ല്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത അനാശാസ്യ കേസില്‍ അക്ബര്‍ മുഖ്യപ്രതിയായിരുന്നു.
കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ചതിന് പിന്നാലെ പ്രതി ഒളിവില്‍ പോകുകയായി രുന്നു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് മത്സരപരീക്ഷയ്ക്കായി കലൂരില്‍ താമസിച്ച് പഠിക്കുന്ന പാലക്കാട് സ്വദേശിനിയും കോഴിക്കോട് സ്വദേശിനിയുമാണ് ആക്രമിക്കപ്പെട്ടത്. പുറത്തുപോയി ചായ കുടിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.
District News
കൊച്ചി: എച്ച്വണ് എന്‍വണ്‍ സംശയിക്കുന്ന കേസുകള്‍ ജില്ലയില്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. പാലാരിവട്ടം സ്വദേശിയായ വയോധിക കഴിഞ്ഞ ദിവസം എച്ച്വണ് എന്‍വണ്‍ ബാധിച്ച് മരിച്ചിരുന്നു. തുടർന്നും ജില്ലയില്‍ രോഗബാധിതരുടെ എണ്ണം കുടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മഴ കനത്തതിനൊപ്പം വിവിധതരം പനികളും റിപ്പോര്‍ട്ട് ചെയ്തു.
എന്താണ് എച്ച്വണ് എന്‍വണ്‍?
ഇന്‍ഫ്ലൂവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്വണ് എന്‍വണ്‍. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്വണ് എന്‍വണ്‍ പനിയുടെ ലക്ഷണങ്ങള്‍.
ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ട വേദന, ശ്വാസ തടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛർദി എന്നിവയും ഉണ്ടാകാം.
പനി ബാധിച്ച 10 ശതമാനം ആളുകളില്‍ ശക്തമായ ലക്ഷണങ്ങള്‍, അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍ ചിലരിൽ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ട്.
ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
പനി, ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, തൊണ്ട വേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സ തേടണം. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കഴിവതും മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക.
സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കുക. സോപ്പിട്ടു കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്. പുറത്ത് പോയി വരുമ്പോഴും സ്കൂളില്‍ നിന്ന് തിരികെ എത്തുമ്പോഴും കൈകള്‍ സോപ്പിട്ട് കഴുകുക.
രോഗലക്ഷണങ്ങൾ ഉള്ളവര്‍ കഴിവതും പൊതുഇടങ്ങളില്‍ പോകാതിരിക്കുക. തിരക്കുള്ള ഇടങ്ങളില്‍ പോകേണ്ടി വന്നാല്‍ മാസ്ക് ധരിക്കുക. പനിയുള്ളപ്പോള്‍ കുട്ടികളെ സ്കൂളുകളില്‍ വിടാതിരിക്കുക. ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പനി ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടുക.
District News
മൂവാറ്റുപുഴ: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവര്‍ച്ച നടത്തിയ കേസില്‍ അഞ്ചു പേര് പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്, പ്ലാച്ചേരി അലന്, മഞ്ഞാക്കല്‍ രാജന്, മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്, കോട്ടപ്പടി പ്ലാമുട്ടി മാലിയില്‍ ആഷില്‍ എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഈസ്റ്റ് മാറാടി ഭാഗത്തെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പോര്‍ച്ചില്‍ കിടന്ന കാര്‍ കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അതിക്രമം. വീട്ടമ്മയുടെ ഭര്‍ത്താവുമായുള്ള സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കാരണമെന്ന് പോലീസ് പറഞ്ഞു.
എസ്ഐമാരായ എന്‍.എസ്. റോയ്, എസ്. ശ്രീനാഥ്, പി.സി. ജയകുമാര്‍, സി.പി. ബഷീര്‍, എം.വി. ദിലീപ് കുമാര്‍, എഎസ്ഐ സാബിര്‍ കെ. ഉസ്മാന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എച്ച്. ഹാരിസ്, വി.എ. റഫീഖ്, എം.പി. രതീഷ്, കെ.പി. നിസാര്‍, ശ്രീജു രാജന്, ബിനില്‍ എല്‍ദോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
District News
കളമശേരി: സൗത്ത് കളമശേരി പോലീസ് സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. പുക ഉയരുന്നത് കണ്ട് കാറിൽ നിന്ന് യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. കോഴിക്കോട് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി പ്രശാന്തിന്റെ കാറാണ് കത്തിനശിച്ചത്. കാറിൽ പ്രശാന്തും ഭാര്യയും മകനുമാണ് ഉണ്ടായിരുന്നത്. വിനോദയാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയ ഇവർ ഇവിടെനിന്ന് സാധനങ്ങൾ വാങ്ങി കോഴിക്കോട്ടേക്ക് മടങ്ങവെയാണ് കാറിന് തീപിടിച്ചത്. കാർ ഓവർ ഹീറ്റായതാകാം തീപിടിക്കാൻ കാരണമെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
കാറിൽനിന്ന് തീ സമീപത്തെ കടകളിലേക്കും പടർന്നു. കടയിലെ സാധനങ്ങളും കത്തിനശിച്ചു. മഞ്ഞുമ്മൽ ഭാഗത്തേക്കുള്ള റോഡിൽ ഒരു കിലോമീറ്ററോളം വാഹനങ്ങൾ കുരുക്കിൽപ്പെട്ടു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
District News
കൊച്ചി: പ്രതിസന്ധികള്‍ക്കിടെ ജി ഫോമില്‍ അഭയം തേടാന്‍ ജില്ലയിലെ സ്വകാര്യ ബസുകള്‍. ഇന്ധന വിലവര്‍ധനയെത്തുടര്‍ന്നുള്ള നഷ്ടങ്ങള്‍ക്കിടെ വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര എന്ന സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പിലാകാന്‍ പോകുന്നതോടെയാണിത്.
ബസിന്റെ ചെലവുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഗതാഗത വകുപ്പിന്റെ അനുമതിയോടെ ബസുകള്‍ സര്‍വീസ് നിര്‍ത്തി കയറ്റിയിടുന്നതിനാണ് ജി ഫോം നൽകുന്നത്. ഫോം നല്കിയാല് ബസുകള്‍ മൂന്ന് മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ കയറ്റിയിടാം. എപ്പോള്‍ വേണമെങ്കിലും ഉടമകള്‍ക്കു ജി ഫോം പന്‍വലിച്ച് ബസുകള്‍ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്. 15ന് ശേഷം സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷമാകും നടപടികളിലേക്ക് കടക്കുക.
15 മുതലാണ് സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ സ്വകാര്യ ബസുകളില്‍ 60 ശതമാനവും സ്ത്രീ യാത്രക്കാരാണ്. സൗജന്യയാത്ര നടപ്പിലാകുന്നതോടെ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നതിനാലാണ് ബസുടമകളുടെ ഈ നീക്കം. എന്നാൽ ഇന്ധന സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്കിയാല് സര്‍വീസ് നടത്താന്‍ തടസമില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.ബി. സുനീര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൊച്ചി സിറ്റിയില്‍ മാത്രം 100ഓളം ബസുകളാണ് സര്‍വീസ് അവസാനിപ്പിച്ചത്.
ഒരു ബസ് നിരത്തിലിറങ്ങണമെങ്കില്‍ ഒരു ദിവസം ചുരുങ്ങിയത് 8,000 മുതല്‍ 12,000 രൂപയെങ്കിലും ചെലവാകുമെന്നാണ് ഉടമകള്‍ പറയുന്നത്. ടാക്സ്, ഇന്‍ഷ്വറന്‍സ്, വായ്പ തിരിച്ചടവ് എന്നിവയും കണ്ടെത്തണം. ഈ സാഹചര്യത്തില്‍ സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത് നിർത്തിയാല്‍ സര്‍വീസ് അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ബസ് ഉടമകള്‍ പറയുന്നു.
സബ്സിഡി വേണം
ഒരു ലിറ്റര്‍ ഡീസലിന് 22 രൂപയാണ് സര്ക്കാലിലേക്ക് ടാക്സ് നല്‍കുന്നത്. ഈ തുക സബ്സിഡിയായി ലഭിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഒരു ദിവസം ഒരു ബസ് 1,600 രൂപ (ഡീസല്‍, റോഡ് ടാക്സ് ഇനങ്ങളില്‍) സര്‍ക്കാരിലേക്ക് നല്‍കുന്നതായാണ് ബസ് ഉടകളുടെ കണക്ക്. നിലവിലെ പ്രതിസന്ധി മറികടക്കാനും വ്യവസായം നിലനില്ക്കാനും സബ്സിഡി അനിവാര്യമാണെന്നാണ് ഇവരുടെ ആവശ്യം.
പുതുക്കിയ സമയം അത്യാവശ്യം
നിലവില്‍ ഒരു കിലോമീറ്റര്‍ പിന്നിടാന്‍ മൂന്ന് മിനിറ്റ് എന്ന കണക്കിലാണ് ബസുകളുടെ സമയക്രമം. കൊച്ചി നഗരത്തിലടക്കം ഇത് പാലിക്കുക അസാധ്യമാണെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ഗതാഗതകുരുക്കും, നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ വീതി കുറയുകയും നടപ്പാതയുടെ വീതി കൂടുകയും ചെയ്തതടക്കം ഇതിന് പ്രതിസന്ധി തീര്‍ക്കുന്നു.
പലപ്പോഴും സമയം പാലിക്കാനുള്ള ഒട്ടത്തിലാണ് അപകടങ്ങള്‍ സംഭവിക്കുന്നതെന്നാണ് ബസ് ജീവനക്കാരുടെ വാദം. വാഹനപെരുപ്പവും റോഡിന്റെ അവസ്ഥയും കണക്കിലെടുത്ത് ബസുകളുടെ റണ്ണിംഗ് സമയത്തില്‍ കാലോചിത മാറ്റം ആവശ്യമാണെന്ന് ജീവനക്കാരും ഉടമകളും പറയുന്നു.
പ്രതിഷേധം നാളെ
ഇന്ധന വിലവര്‍ധനവിനെതിരെ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. ആലുവ ഹെഡ് പോസ്റ്റ്ഓഫീസിനു മുന്നില്‍ സംഘടിപ്പിക്കുന്ന പരിപാടി അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, സബ്സിഡി നിരക്കില്‍ ഡീസല്‍ ലഭ്യമാക്കുക, വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
District News
മരട്: സ്കോളിയോസിസ് പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനായി സ്കൂൾ വിദ്യാർഥികളിൽ പരിശോധനകൾ നടത്തുന്ന സ്റ്റാൻഡ് സ്ട്രെയിറ്റ് പദ്ധതിക്ക് വിപിഎസ് ലേക്ഷോര് ഹോസ്പിറ്റലിൽ തുടക്കമായി.
ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മരട് മുനിസിപ്പൽ കൗൺസിലർ ദിവ്യ അനിൽകുമാർ നിർവ്വഹിച്ചു.
വിപിഎസ് ലേക്ഷോര് സിഇഒ ജയേഷ് വി. നായർ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി വിഭാഗം മേധാവിഡോ.ആർ.കൃഷ്ണ കുമാർ പദ്ധതി വിശദീകരിച്ചു. നൂറിൽ രണ്ട് മുതൽ നാല് വരെ കുട്ടികളുടെ നട്ടെല്ല് വളയാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും സ്കോളിയോസിസിനെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിന് സമൂഹത്തിൽ ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി.പി.എസ് ലേക്ഷോര് ഗ്രൂപ്പ് സി.ഇ.ഓ അഭിഷേക് പൊഡുരി, മെഡിക്കൽ സൂപ്രണ്ട് ഡോ.സുർത റാം വിഷ്ണോയ്, കമ്പനി സെക്രട്ടറി ആർ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പെരുമ്പാവൂർ: രോഗാതുരമായ വാർധക്യത്തിലും ഒറ്റപ്പെടലിലും അവശതയനുഭവിച്ച കുര്യൻ (71), സരസു (68) ദമ്പതികൾക്ക് ഇനി ബത്ലേഹം അഭയഭവന്റെ സ്നേഹത്തണൽ.
കോടനാട് ആലട്ടുചിറ റോഡ് തുമ്പയിൽ വീട്ടിൽ കഴിഞ്ഞ 20 വർഷമായി പരസ്പരം തുണയായി കഴിഞ്ഞവരാണിവർ.
ഗുരുതരമായ രോഗങ്ങൾ ബാധിച്ച് ഇരുവരും കിടപ്പിലായതോടെ ജീവിതം പൂർണമായും ദുരിതത്തിലാവുകയായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച വീടൊഴിച്ചാൽ ഇവർക്ക് മറ്റ് സമ്പാദ്യങ്ങളൊന്നുമില്ലായിരുന്നു. ഒറ്റപ്പെട്ട വീട്ടിൽ ഇവർ അനുഭവിച്ച നരകയാതന ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ആശാ വർക്കർമാരും ഉടനടി രംഗത്തിറങ്ങി.
ബന്ധുക്കളുടെ സമ്മതത്തോടെ ഇരുവരെയും സുരക്ഷിതമായി ബത്ലേഹം അഭയഭവനിലേക്ക് മാറ്റി അഡ്മിറ്റ് ചെയ്തു.
District News
അങ്കമാലി: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ മൂക്കന്നൂർ എംഎജിജെ ആശുപത്രിയുടെ നേതൃത്വത്തിൽ ആദരിച്ചു. സിഎസ്ടി സഭ സുപ്പീരിയർ ജനറൽ ബ്രദർ വർഗീസ് മഞ്ഞളി, മന്ത്രിയെ പൊന്നാട അണിയിക്കുകയും എൽഎഫ് ആശ്രമം സുപ്പീരിയരും മാനേജരുമായ ബ്രദർ ജോർജ് കൊട്ടാരംകുന്നേൽ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
സൗജന്യ മെഗാ ഗ്യാസ്ട്രോ എന്ററോളജി ക്യാമ്പിന്റെ പ്രഖ്യാപനവും വിപുലീകരിച്ച എൻഡോസിപ്പി യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി റോജി എം. ജോൺ നിർവഹിച്ചു. ആശുപത്രിയുടെ സേവന മികവിനെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ ആശുപത്രി ഡയറക്ടർ ബ്രദർ തോമസ് കരോണ്ടുകടവിൽ, ജോയിന്റ് ഡയറക്ടർ ബ്രദർ സജി കളമ്പുകാട്ട് , നഴ്സിംഗ് കോളജ് ഡയറക്ടർ ബ്രദർ ജോസഫ് കൊങ്ങോലl ,
പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ , വാർഡ് മെമ്പർ റോയ്സോൺ വർഗീസ്, ഹോസ്പിറ്റൽ ജനറൽ മാനേജർ ഡോ.എഫ്. സന്തോഷ് കുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് നായർ, മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ജോമോൻ എം. ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
District News
ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി ഇഎസ്ഐ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഇന്നലെ രാത്രി പത്തോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ റൂമിലാണ് തീ പിടിത്തമുണ്ടായത്. ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.
അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റും നേവിയുടെ രണ്ട് യൂണിറ്റുമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫോർട്ടുകൊച്ചി പോലീസും സ്ഥലത്തെത്തിയിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
District News
കൊച്ചി: എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയില്‍ റാങ്കുകൾ വാരിക്കൂട്ടി രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ്. അഞ്ച് ഒന്നാം റാങ്കും നാല് രണ്ടാം റാങ്കും മൂന്ന് മൂന്നാം റാങ്കും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 36 റാങ്കുകളാണ് രാജഗിരി വാരിക്കൂട്ടിയത്.
ബികോം മോഡല്‍ 2 ലോജിസ്റ്റിക്സ് മാനേജ്മെന്റിലെ ആദ്യ പത്ത് റാങ്കുകള്‍ ഉള്‍പ്പെടെ വിവിധ സ്പെഷലൈസേഷനുകളിലായി രാജഗിരിയിലെ കൊമേഴ്സ് വിദ്യാര്‍ഥികള്‍ 26 റാങ്കുകള്‍ നേടി. ബിഎ ഇംഗ്ലീഷ് ട്രിപ്പിള്‍ മെയിന്‍ വിഭാഗത്തില്‍ ആദ്യ രണ്ട് റാങ്കുകള്‍ ഉള്‍പ്പെടെ അഞ്ചു റാങ്കുകളും ബിബിഎ വിഭാഗത്തില്‍ ആദ്യ റാങ്കുള്‍പ്പെടെ മൂന്നു റാങ്കുകളും ലഭിച്ചു. ബിസിഎ, ബിഎ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനിംഗ് വിഭാഗങ്ങളില്‍ ഓരോ റാങ്കും നേടി.
ഒന്നാം റാങ്കുകാർ : പൂജ എസ്. നായര്‍ (ബിബിഎ), മിലു മറിയം എല്‍ദോസ് (ബികോം മോഡല്‍ 2 ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍),നൈമ ഷിബു (ബികോം മോഡല്‍ 2 ലോജിസ്റ്റിക് മാനേജ്മെന്റ്), സാറ ജോഹര്‍ (ബികോം മോഡല്‍ 2 മാര്‍ക്കറ്റിംഗ്), അഞ്ജന മനോജ് (ബിഎ ഇംഗ്ലീഷ് ട്രിപ്പിള്‍ മെയിന്‍).
രണ്ടാം റാങ്കുകാർ: അനൂപ അന്ന ജോളി (ബികോം മോഡല്‍ 2 ലോജിസ്റ്റിക് മാനേജ്മെന്റ്), അശ്വിനി ഷൈന്‍ (ബികോം മോഡല്‍ 2 മാര്‍ക്കറ്റിംഗ്), നേഹ ഷാജി (ബികോം മോഡല്‍ 1 കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), അപര്‍ണ സജിനാഥ് (ബി.എ. ഇംഗ്ലീഷ് ട്രിപ്പിള്‍ മെയിന്‍).
മൂന്നാം റാങ്കുകാർ: പവിത്ര എസ്. കൃഷ്ണ (ബികോം മോഡല്‍ 2 ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍), ഡയാന അച്ചാമ്മ വിനോദ് (ബികോം മോഡല്‍ 1 കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), കെ.ആര്. ലക്ഷ്മി (ബികോം മോഡല്‍ 2 ലോജിസ്റ്റിക് മാനേജ്മെന്റ്).
District News
കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ ആവേശത്തില്‍ പങ്ക് ചേര്‍ന്ന് എറണാകുളം പ്രസ് ക്ലബ് കേരള ഫുട്ബോള്‍ അസോസിയേഷന്, കടവന്ത്ര ആര്‍എസ്സി, കല്ലറയ്ക്കല്‍ ഫൗണ്ടേഷന് എന്നിവരുമായി ചേര്‍ന്ന് സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ഫുട്ബോള്‍ ആവേശത്തില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് മുഖ്യതിഥിയായി പങ്കെടുത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്.ഗോപകുമാര്‍, സെക്രട്ടറി എം. ഷജില്‍കുമാര്‍, കല്ലറയ്ക്കല്‍ ഫൗണ്ടേഷന് ഡയറക്ടര്‍ സ്റ്റീഫന്‍ ആന്റണി കല്ലറയ്ക്കല്‍, മുന്‍ കേരള പരിശീലകന് എം.എം. ജേക്കബ്, മാധ്യമ പ്രവര്ത്തകന് സിറാജ് കാസിം എന്നിവര്‍ പ്രസംഗിച്ചു. സൗഹൃദ മത്സരത്തില്‍ പൊന്നുരുത്തി വെറ്ററന്‍സ് ടീം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എറണാകുളം പ്രസ്ക്ലബ്ബ് ടീമിനെ പരാജയപ്പെടുത്തി.
District News
കൊച്ചി: കൊച്ചി ഷിപ്യാര്ഡില് നിര്‍മാണം നടന്നുവരുന്ന കൊച്ചി നഗരസഭയുടെ മൂന്നാമത് റോ-റോ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് മേയര്‍ അഡ്വ. വി.കെ. മിനിമോള്‍. ഹൈബി ഈഡന് എംപിയുടെ സാന്നിധ്യത്തില്‍ കോര്പറേഷന് സംഘം ഷിപ്പിയാര്ഡിലെത്തി റോ-റോയുടെ നിര്‍മാണ പുരോഗതി വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മേയര്‍.
ഒരു മാസത്തിനകം പുതിയ റോ-റോ സര്‍വീസ് ആരംഭിക്കുവാന്‍ കഴിയും. മുഖ്യമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും പുതിയ റോ-റോ സര്‍വീസിന്റെ ഉദ്ഘാടന തീയതി അറിയിക്കുന്നതെന്നും മേയര്‍ പറഞ്ഞു.
14 ട്രക്കുകളും 12 കാറുകളും 50 യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പുതിയ റോ-റോ. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. അഷ്റഫ്, ആന്റണി പൈനുതറ, കെ.എ. മനാഫ്, അഡ്വ. പി.എം. നസീമ, സീന ഗോകുലന്, ജിസ്മി ജെറാള്‍ഡ്, നഗരസഭ സെക്രട്ടറി പി.എസ്. ഷിബു തുടങ്ങിയവരും മേയര്‍ക്കൊപ്പം ഉണ്ടായിരുന്നു.
District News
കല്ലൂർക്കാട്: കല്ലൂർക്കാട് കോട്ട റോഡ് സംരക്ഷണ ഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിൽ. ടൗണിൽ നിന്ന് അര കിലോമീറ്ററോളം ദൂരത്തായാണ് കരിങ്കൽ കെട്ടിടിഞ്ഞത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. പതിനഞ്ചു മീറ്ററോളം നീളത്തിലും പത്തു മീറ്ററോളം താഴ്ചയിലുമാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് റോഡിന്റെ കൽക്കെട്ടിടിഞ്ഞു വീണത്.
റോഡിന്റെ ഉള്ളിലേക്കുള്ള ഭാഗം മണ്ണിടിഞ്ഞു പൊള്ളയായിട്ടുണ്ട്. ടാറിംഗിന്റെ കനം മാത്രമേ റോഡിൽ പുറമേ കാണാൻ കഴിയുന്നുള്ളൂ. പഴയ കരിങ്കൽക്കെട്ടു ബലപ്പെടുത്താതെ അതിനു മുകളിൽ കോൺക്രീറ്റ് ചെയ്ത് പുതിയ റോഡിന് ആവശ്യമായ ഉയരത്തിൽ കരിങ്കൽ കെട്ടി ഉയർത്തിയതാണ് പ്രശ്നമായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അടിയന്തരമായി രാത്രിയിൽ തന്നെ അപകടസൂചനാ ബോർഡുകൾ സ്ഥാപിച്ചു.
District News
മൂവാറ്റുപുഴ: കനത്ത മഴയില്‍ തൃക്കളത്തൂര്‍ ഗവ. എല്‍പി സ്കൂളിന്റെ മതിൽക്കെട്ട് തകർന്നു. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂളിനോടും ക്ലാസ് മുറികളോടും വളരെ അടുത്തായാണ് മതില് പാതി ഇടിഞ്ഞി നിലയിൽ നിലനില്‍ക്കുന്നത്. ഇത് കെട്ടിടത്തെ സാരമായി ബാധിക്കുമെന്ന ഭീതിയിലാണ് അധ്യാപകരും കുട്ടികളും.
മതില്‍ക്കെട്ട് ഇടിഞ്ഞുകിടക്കുന്ന ഭാഗത്തുള്ള ഗ്രൗണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതാണ്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. ഉടന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് തൃക്കളത്തൂര്‍ യൂണിറ്റ് കമ്മറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.
District News
കൂത്താട്ടുകുളം: നിർമാണ സ്ഥലത്തെ പരിമിത സൗകര്യങ്ങളിലും പച്ചക്കറി കൃഷി ചെയ്ത് നൂറുമേനി വിളവുമായി ഇതരസംസ്ഥാന തൊഴിലാളി. കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ പുതിയ മന്ദിരത്തിന്റെ നിർമാണത്തിനെത്തിയ ബിഹാർ സ്വദേശി വിജയ് ആണ് തന്റെ താമസസ്ഥലത്തെ കൃഷിയിലൂടെ മാതൃകയാകുന്നത്. ബിഹാറിലെ ബത്തിയ ജില്ലയിലുള്ള ഗബ്നഹാ സ്വദേശിയാണ് വിജയ്.
മൂന്ന് മാസം മുൻപാണ് കരാറുകാരനൊപ്പം വിജയ് സ്കൂളിലെത്തിയത്. സ്കൂൾ വളപ്പിൽ നിർമാണ കമ്പനി നൽകിയ താല്‍ക്കാലിക താമസസ്ഥലത്താണ് താമസം. ഇവിടെ കിണറിനോട് ചേർന്നുള്ള രണ്ട് സ്ക്വയർ മീറ്റർ സ്ഥലത്താണ് ഈ വേറിട്ട കൃഷി. പന്തലിട്ട് ചുരക്കയും മത്തനും പടർത്തിയിരിക്കുന്നു.
താഴെ വെണ്ട, ചീര, പയർ തുടങ്ങിയ വിവിധയിനം പച്ചക്കറികളുമുണ്ട്. നാട്ടിൽ കൃഷിയുണ്ടായിരുന്നെങ്കിലും അതുപയോഗിച്ച് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് വിജയ് കേരളത്തിലെത്തിയത്. പരിമിതമായ ഈ സ്ഥലത്തെ കൃഷിയിൽ നിന്ന് തനിക്ക് ആവശ്യമുള്ള പച്ചക്കറികൾ പൂർണമായും ലഭിക്കുന്നുണ്ടെന്ന് വിജയ് സന്തോഷത്തോടെ പറയുന്നു.
പൂർണമായും ജൈവരീതിയിലാണ് കൃഷി. ജൈവമാലിന്യങ്ങളും ചാരവും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. രാസവളങ്ങളോ കീടനാശിനികളോ ഒട്ടും ഉപയോഗിക്കുന്നില്ല. പച്ചക്കറി കൃഷിക്ക് പുറമെ, സ്കൂൾ അന്തരീക്ഷത്തിന് കോട്ടം തട്ടാത്ത രീതിയിൽ നിർമാണ സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും വിജയ് ശ്രദ്ധിക്കുന്നുണ്ട്.
സ്കൂളിലെ പരിസ്ഥിതി ക്ലബ് നിർമിച്ച പൂന്തോട്ടം പരിപാലിക്കാനും ഈ തൊഴിലാളി സമയം കണ്ടെത്തുന്നു. നാട്ടിൽ ഭാര്യയും രണ്ടിലും നാലിലും പഠിക്കുന്ന മൂന്ന് കുട്ടികളുമടങ്ങുന്നതാണ് വിജയിന്റെ കുടുംബം.
District News
കൊച്ചി: കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന അങ്കമാലി–കുണ്ടന്നൂര്‍ ആറുവരി ബൈപ്പാസ് എട്ടു വരിയാക്കി വികസിപ്പിക്കാന്‍ സക്കാര്‍ തലത്തില്‍ ആലോചന. ഇക്കാര്യം നിലവില്‍ പരിഗണനയിലാണെന്നും വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിപ്പെടുത്തുമെന്നും മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. അങ്കമാലി കരയാപറമ്പ് മുതല്‍ കുണ്ടന്നൂര്‍ വരെ നിലവില്‍ ആറു വരിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊച്ചിയിലെ നിലവിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് എട്ട് വരിയാക്കി ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ ആലോചന.
അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെ 44.7 കിലോമീറ്റര്‍ നീളുന്നതാണ് ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ് വേ. 18 വില്ലേജുകളിലായി 290.05 ഹെക്ടര്‍ സ്ഥലമാണ് ആറു വരി പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. എട്ടു വരിയാക്കി ഉയര്‍ത്തുന്നതോടെ സ്ഥലം ഇനിയും ഏറ്റെടുക്കേണ്ടി വരും.
6000 കോടി രൂപ ചെലവിലാണ് 44.7 കിലോമീറ്റര്‍ നീളുന്ന ആറുവരി പാതയുടെ പദ്ധതി വിഭാവനം നേരത്തെ നടന്നത്. കുണ്ടന്നൂര്‍ നെട്ടൂരില്‍ നിന്ന് ആരംഭിച്ച് പുത്തന്‍കുരിശ് . പട്ടിമറ്റം, കാഞ്ഞൂര്‍, മറ്റൂര്‍ വഴി അങ്കമാലി കരയാംപറമ്പിലെത്തുന്നതാണ് നിലവിലെ അലൈന്മെന്റ്. 45 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മാണം പദ്ധതിയിട്ടിരുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള 3എ പുനര്വിജ്ഞാപനത്തിനുള്ള നീക്കങ്ങളും സര്‍വേ ജോലികളും നടക്കുകയാണ്.
പുതിയ റോഡ് വരുന്നതോടെ വൈറ്റില, ഇടപ്പള്ളി, കളമശേരി, ആലുവ പ്രദേശങ്ങളിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാനാകും. ഇതു നഗരത്തിനുള്ളിലെ തിരക്ക് കുറയുന്നതിനും സഹായകമാകും.
District News
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണം നടത്തുന്ന ബിജെപിക്കെതിരെ മാലിന്യ പ്രശ്നവുമുന്നയിച്ച് പ്രതിഷേധവുമായി എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയതോടെ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിന്റെ ആയുസ് ഇനി എത്ര നാളെന്ന സംശയത്തിലായി. മഴക്കാലപൂർവ ശുചീകരണം താറുമാറായെന്നും തൃപ്പൂണിത്തുറ നാറുകയാണെന്നും പറഞ്ഞാണ് ഒരു ദിവസത്തെ ഇടവേളയിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ തൃപ്പൂണിത്തുറ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്.
ഇരുമുന്നണികളുടെയും പാർട്ടി നേതൃത്വങ്ങൾ പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ യുഡിഎഫിന്റെ പ്രതിഷേധം മുൻമന്ത്രി കെ.ബാബുവും എൽഡിഎഫിന്റെ പ്രതിഷേധം ഏരിയാ സെക്രട്ടറി പി. വാസുദേവനുമാണ് ഉദ്ഘാടനം ചെയ്തത്. പി.എൽ.ബാബു നയിക്കുന്ന ബിജെപി ഭരണസമിതിക്കെതിരെ ഇരുമുന്നണികളും നിലപാട് കടുപ്പിച്ചതോടെയാണ് ഭരണത്തിന്റെ ആയുസ് ത്രിശങ്കുവിലായിരിക്കുന്നത്.
ആകെ 53 അംഗങ്ങളുള്ള കൗൺസിലിൽ എൻഡിഎ 21, എൽഡിഎഫ് 20, യുഡിഎഫ് 12 എന്നിങ്ങനെയാണ് കക്ഷിനില. മുൻപ് വിശ്വാസ വോട്ടെടുപ്പിൽ യുഡിഎഫ് ഇറങ്ങിപ്പോക്ക് നടത്തിയതിനെ തുടർന്നാണ് എൻഡിഎയ്ക്ക് ഭരണം തുടരാനായത്. അന്ന് മുതൽ പറഞ്ഞ് കേട്ടിരുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയായിരിക്കും എൻഡിഎയുടെ ഭരണ കാലാവധിയെന്നാണ്. ഇപ്പോൾ രണ്ടു മുന്നണികളും എൻഡിഎ ഭരണത്തിനെതിരെയെത്തിയതോടെ നഗരസഭയിൽ താമസിയാതെ അവിശ്വാസ പ്രമേയം എത്തുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട എൻഡിഎ ഭരണത്തിനെതിരെ പ്രതിഷേധവുമായുള്ള മുന്നണികളുടെ പോസ്റ്ററുകൾക്ക് താഴെ ഇരുമുന്നണികളെയും ആളുകൾ ആക്ഷേപിക്കുന്നുണ്ട്. ഇരുമുന്നണികളും ചേർന്ന് അവസരം കൊടുത്തിട്ടല്ലേ എൻഡിഎ ഭരണത്തിലെത്തിയതെന്നും ഇപ്പോൾ സമരത്തിന് കാരണമായി പറഞ്ഞ കാര്യങ്ങൾ മുൻപത്തെ കൗൺസിൽ കാലത്തും ഇതുപോലെ തന്നെയായിരുന്നുവെന്നെല്ലാമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
District News
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത വിശ്വാസപരിശീലന വർഷം മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. എല്ലാവരും ദൈവമക്കളെന്ന തിരിച്ചറിവിൽ പരസ്പരം കരുതലും കരുണയുമുള്ളവരാകാനുള്ള മനോഭാവരൂപീകരണമാണ് അടിസ്ഥാനപരമായി വിശ്വാസപരിശീലനത്തിൽ നടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു
കലൂർ റിന്യുവൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ അതിരൂപത ഡയറക്ടർ ഫാ. ഡോ. പോൾ മോറേലി അധ്യക്ഷത വഹിച്ചു. പുതിയ വർഷത്തിന്റെ ലോഗോയും ഫാമിലി കാറ്റിക്കിസം പഠനസഹായിയും ആർച്ച്ബിഷപ് പ്രകാശനം ചെയ്തു.
വിശ്വാസപരിശീലനത്തിൽ 12 വർഷവും മുടങ്ങാതെ പങ്കെടുത്തവർക്കും സ്കോളർഷിപ്പ് ജേതാക്കൾക്കും വിവിധ മത്സരവിജയികൾക്കും സമ്മാനങ്ങൾ നൽകി. അസി. ഡയറക്ടർ ഫാ. സച്ചിൻ മാമ്പുഴയ്ക്കൽ, ഫാ. ജോഷി പുതുശേരി, മരിയ ജെറോം, അർവിൻ ഷിനു എന്നിവർ പ്രസംഗിച്ചു.
പ്രധാനാധ്യാപകരുടെയും പ്രമോട്ടർമാരുടെയും ഫൊറോനാ സെക്രട്ടറിമാരുടെയും സംയുക്തയോഗത്തിൽ വികാരി ജനറാൾ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷനായിരുന്നു. ഫാ. സാബു തോമസ് കുമ്പുക്കൽ 'ഡിജിറ്റൽ വെൽനസ്' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
District News
തൃപ്പൂണിത്തുറ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട തൃപ്പൂണിത്തുറ നഗരസഭാ ബിജെപി ഭരണസമിതിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സിപിഎം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിലേയ്ക്ക് ബഹുജന മാർച്ച് നടത്തി.
പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭാ ഓഫീസിൽ അവസാനിച്ചു. തുടർന്നു നടന്ന പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം സി.എൻ.സുന്ദരൻ, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ടി. അഖിൽദാസ്, ഷിനി ജയകുമാർ, കെ.ജെ. ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ മുൻകൂട്ടി ആരംഭിക്കാൻ കഴിയാതിരുന്നതിനാൽ മഴ പെയ്തതോടെ കാനകളിൽ നിന്നും മലിനജലം റോഡിലേക്കും വ്യാപാരസ്ഥാപനങ്ങളിലേയ്ക്കും ഒഴുകുകയാണെന്നും ഹരിത കർമസേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ ചാക്കിൽ കെട്ടി റോഡരികിൽ കൂട്ടിയിരിക്കുന്ന കാഴ്ച പതിവായി കഴിഞ്ഞെന്നും യോഗത്തിൽ ആരോപണമുയർന്നു.
District News
കൊച്ചി: ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി വികസിപ്പിച്ച റോബോട്ട് മിത്ര 1.0 യുമായി തൃക്കാക്കര ഭാരതമാതാ കോളജ്(ഓട്ടോണമസ്) കംപ്യൂട്ടര്‍ സയന്‍സ് സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗത്തിലെ ബിസി എ, ഡാറ്റാ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥികളുടെ സാങ്കേതിക മികവും സര്‍ഗാത്മകതയും പ്രതിഫലിപ്പിക്കുന്ന ഈ ഹ്യൂമനോയിഡ് റോബോട്ട്, കോളജിലെ പ്രവേശന നടപടികള്‍ക്കും ഭരണകാര്യങ്ങള്‍ക്കും പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിനും പിന്തുണ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ്.
കാമ്പസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കുക, അഡ്മിഷന് സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, വിവിധ വിഭാഗങ്ങളിലേക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുക, വിദ്യാര്‍ഥികളുടെ പൊതുവായ ചോദ്യങ്ങള്‍ക്ക് സഹായം നല്‍കുക തുടങ്ങിയ സേവനങ്ങള്‍ ഈ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
District News
അങ്കമാലി : സിവിൽ എൻജിനീയറിംഗ് മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന രാജ്യന്തര സമ്മേളനം സീക്കോൺ -26 ഫിസാറ്റ് എൻജിനീയറിംഗ് കോളജിൽ തുടങ്ങി. ജപ്പാനിലെ കുറുമാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി സ്പഷ്യൽ പ്രഫ. ഡോ. ഷുചി ടോറി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അധ്യക്ഷത വഹിച്ചു.
നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി സൂറത്കൽ പ്രഫ. ഡോ. കട്ട വെങ്കിട്ട രമണ മുഖ്യ പ്രഭാഷണം നടത്തി. മാനേജ്മെന്റ് കമ്മറ്റിയംഗം കെ. ജയശ്രീ, പ്രിൻസിപ്പൽ ഡോ.ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡീൻ ഡി.ജി. ഉണ്ണികർത്ത, സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. പി.ഇ. കവിത, കോ ഓർഡിനേറ്റർമാരായ ജെ. റിനു, അച്ചിസൺ, ആർ. ശ്രീരത്ത് തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോഗ്നിറ്റീവ് എൻജിനീയറിംഗ് മേഖലയുടെ സാധ്യതകൾ തേടുന്ന സമ്മേളനത്തിൽ നൂറിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സ്പ്രിംഗറുമായി സഹകരിച്ചു ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കും. സമ്മേളനം നാളെ സമാപിക്കും.
District News
ചോറ്റാനിക്കര: കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ചോറ്റാനിക്കര സ്കൂളിന് സമീപത്തെ സ്റ്റാൻഡിൽ ഓട്ടോറിക്ഷയോടിക്കുന്ന കുഴിയറ മഠത്തിൽപറമ്പിൽ മധുകുമാറിനാണ് കഴിഞ്ഞ ഒന്നിന് വൈകിട്ട് 4.30ഓടെ തലയോലപ്പറമ്പിലുള്ള വർക്ക്ഷോപ്പിൽ വച്ച് ആറ് ഗ്രാം തൂക്കം വരുന്ന സ്വർണമാല കിട്ടിയത്.
വർക്ക്ഷോപ്പിലെ ആളുകളോട് വിവരം പറഞ്ഞെങ്കിലും സ്വർണമായിരിക്കില്ല എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു തള്ളുകയായിരുന്നു. എങ്കിലും ആരെങ്കിലും അന്വേഷിച്ചു വന്നാൽ അറിയിക്കണമെന്ന് പറഞ്ഞു ഫോൺ നമ്പർ കൊടുത്ത ശേഷമാണ് ഡ്രൈവർ തിരികെപ്പോന്നത്.
പിന്നീട് കരിപ്പാടത്തുള്ള ഓട്ടോ ഡ്രൈവറായ സന്തോഷ് കുമാർ എന്നയാളുടെ മാലയാണ് നഷ്ടപ്പെട്ടതെന്നും സന്തോഷ് കുമാർ അന്വേഷിച്ച് എത്തിയിരുന്നതായും വർക്ക്ഷോപ്പിലെ ആൾ അറിയിച്ചതിനെ തുടർന്ന് ഉടമസ്ഥനെ തിരിച്ചറിയുകയായിരുന്നു. പിന്നാലെ ഉടമസ്ഥൻ ചോറ്റാനിക്കരയിലെത്തി മധുവിനെ കാണുകയും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിൽ വച്ച് മാല ഉടമസ്ഥന് കൈമാറുകയും ചെയ്തു.
District News
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിക്ക് അനുവദിച്ച 1000 എല്‍പിഎം ശേഷിയുള്ള പിഎസ്എ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. കോവിഡ് കാലഘട്ടത്തില്‍ ആശുപത്രിയിലെ ഐസൊലേഷന്‍ യൂണിറ്റുകളിലേക്ക് നേരിട്ട് ഓക്സിജന്‍ വിതരണം ചെയ്യുന്നതിനായി എച്ച്ഐറ്റിഇഎസ് മുഖേന സ്ഥാപിച്ച പ്ലാന്റ് അന്ന് കാര്യക്ഷമമായി ഉപയോഗിച്ചിരുന്നു.
പ്ലാന്റിനായി അനുവദിച്ച ജനറേറ്റര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ലക്ഷ്യ ലേബര്‍ റൂം കോംപ്ലക്സിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതിനും നിലവിലുള്ള ട്രാന്‍സ്ഫോര്‍മറിന്റെ ശേഷിക്കുറവ് പരിഹരിക്കുന്നതിനുമായി ഓക്സിജന്‍ പ്ലാന്റിലേക്കുള്ള വൈദ്യുതി കണക്ഷന് മാറ്റിനല്‍കേണ്ട സാഹചര്യമുണ്ടായി.
ഇതിനിടെ ആശുപത്രിയില്‍ മലിനജല സംസ്കരണ പ്ലാന്റ് (എസ്റ്റിപി) പ്രവര്‍ത്തനം ആരംഭിച്ചതോടെ വൈദ്യുതി ലോഡ് ആവശ്യകത വര്‍ധിക്കുകയും നിലവിലെ ട്രാന്‍സ്ഫോര്‍മറിന്റെ ശേഷി കവിയുന്ന സാഹചര്യമുണ്ടാകുമെന്ന പിഡബ്ല്യുഡിയുടെയും കെഎസ്ഇബിയുടെയും വിദഗ്ധര്‍ പങ്കെടുത്ത യോഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതുവരെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത് മാറ്റിവയ്ക്കുകയുമായിരുന്നു.
തുടര്‍ന്ന് നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65 ലക്ഷവും ദേശീയ ആരോഗ്യ ദൗത്യത്തില്‍ (എന്‍എച്ച്എം) നിന്ന് 12 ലക്ഷവും അനുവദിച്ചതോടെയാണ് പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ സാധിച്ചത്. ജനറേറ്റര്‍ സൗകര്യം ഇല്ലാതെ ഉപയോഗിക്കാതെ കിടന്നിട്ടുള്ള പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ ഉടനെ പൂര്‍ത്തിയാക്കി പൈപ്പുകള്‍ പുനഃക്രമീകരിച്ചു പുതിയ സംവിധാനത്തില്‍ പ്ലാന്റ് പ്രവര്ത്തനക്ഷമമാക്കാമെന്ന ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആനുവല്‍ മെയിന്റനന്‍സ് കരാര്‍ കമ്പനി മെഡ് ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചതായി ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു.
പ്ലാന്റ് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേക്ക് പൈപ്പ് ലൈന്‍ സംവിധാനത്തിലൂടെ ഓക്സിജന്‍ വിതരണം ഉറപ്പാക്കാനും ഭാവിയിലെ ഓക്സിജന്‍ ആവശ്യകതകള്‍ കാര്യക്ഷമമായി നിറവേറ്റാനും സാധിക്കുമെന്നും ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.
District News
നേര്യമംഗലം: നേര്യമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് നിൽക്കുന്ന 30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങൾ സ്കൂൾ വിദ്യാർഥികൾക്കും വാഹന യാത്രികർക്കും ഭീഷണിയാകുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ജില്ലാ പഞ്ചായത്തിന് വിട്ടുനൽകിയ സ്ഥാപനങ്ങളിൽ ഒന്നാണ് 200ലധികം വിദ്യാർഥികൾ പഠിക്കുന്ന നേര്യമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
സ്കൂൾ മുറ്റത്ത് നിൽക്കുന്ന നാല് കൂറ്റൻ മരങ്ങൾ കാറ്റ് വീശുമ്പോൾ നിലംപൊത്തുമോ എന്ന് ഭയപ്പെട്ടാണ് വിദ്യാർഥികൾ ക്ലാസുകളിൽ ഇരിക്കുന്നത്. മരങ്ങൾ നേര്യമംഗലം-കുമളി സംസ്ഥാന പാതയോടും ചേർന്നാണ് നിൽക്കുന്നത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ ഈ വഴി കടന്നു പോകുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് അധികാരികൾക്ക് നിരവധി തവണ സ്കൂൾ അധികൃതർ രേഖാമൂലം പരാതി നൽകിയെങ്കിലും മരങ്ങൾ സോഷ്യൽ ഫോറസ്ട്രിയിൽ വിവരമറിയിച്ച് അവർ നിശ്ചയിക്കുന്ന തുകയ്ക്ക് ലേലം ചെയ്ത് വെട്ടിമാറ്റുവാൻ അധികാരപ്പെടുത്തുകയായിരുന്നു. രണ്ടുപ്രാവശ്യം സർക്കാർ നിയമങ്ങൾ പാലിച്ച് ലേലം ചെയ്തുവെങ്കിലും സോഷ്യൽ ഫോറസ്ട്രി ആവശ്യപ്പെടുന്ന തുകയ്ക്ക് ലേലം വിളിക്കാൻ ആളുകൾ എത്താത്തതിനാൽ മരംമുറി നടന്നിട്ടില്ല.
മരങ്ങൾ വെട്ടിമാറ്റി സർക്കാർ തടി ഡിപ്പോയിലേക്ക് മറ്റി സൂക്ഷിച്ച് സൗകര്യപ്രദമായി വില്പന നടത്തുകയാണ് ഉചിതം. കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ് മരങ്ങൾ വെട്ടി മാറ്റുന്നതിനുള്ള ക്രമീകരണം ചെയ്യണമെന്നാണ് പ്രധാന ആവശ്യം.
District News
കൊച്ചി: കേരളത്തിലെയും തമിഴ്നാട്ടിലെയും പാചകവാതക വിതരണം കാര്യക്ഷമവും സുരക്ഷിതവുമാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന കൊച്ചി-സേലം എല്‍പിജി പൈപ്പ്ലൈന് പദ്ധതിക്കായി സ്ഥലം നല്‍കിയവരെ സര്‍ക്കാറും കരാര്‍ കമ്പനിയും വഞ്ചിച്ചെന്ന ആരോപണവുമായി കൊച്ചി-സേലം എല്‍പിജി പൈപ്പ്ലൈന് ആക്ഷന്‍ കൗണ്‍സില്‍.
വിട്ടുനല്‍കുന്ന ഭൂമിക്ക് വിപണി വില കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്ന 2015ലെ നിയമഭേദഗതി മറച്ചുവച്ച് ന്യായവില നല്കാന് നിര്‍ദേശിച്ചുള്ള 1962 ലെ പെട്രോളിയം ആന്‍ഡ് മിനറല്‍സ് പൈപ്പ്ലൈന്‍സ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നഷ്ടപരിഹാരം നല്കി റവന്യൂ വകുപ്പും കൊച്ചി-സേലം പൈപ്പ്ലൈന് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും ഭൂവുടമകളെ വഞ്ചിക്കുകയാണുണ്ടായതെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സജി കുടിയിരിപ്പില് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
അതേസമയം തമിഴ്നാട്ടില്‍ 2015ലെ നിയമഭേദഗതി അനുസരിച്ചുള്ള നഷ്ടപരിഹാരമാണ് നല്‍കിയത്. കേരളത്തിലും ഇതേ നിയമഭേദഗതി അനുസരിച്ച് നഷ്ടപരിഹാരം പുനര്നിര്ണയിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
District News
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലും കണ്ടെത്താനായില്ല. തൊടുപുഴ വെങ്ങല്ലൂര്‍ കോന്നാട്ട് രവിയുടെ ഭാര്യ വത്സലയെയാണ് ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവില്‍ നിന്ന് കാണാതായത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ സ്കൂബ ടീമും മൂവാറ്റുപുഴ അഗ്നിശമന രക്ഷാസേനയും ചേര്‍ന്ന് മൂവാറ്റുപുഴയാറില്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മൂവാറ്റുപുഴയാറിന്റെ വിവിധയിടങ്ങളിലെ ഉപരിതലങ്ങളില്‍ അഗ്നിരക്ഷാസേനയുടെയും സ്കൂബ ടീമിന്റെയും നേതൃത്വത്തില്‍ ഇന്നലെയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നും തെരച്ചില്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.